Tuesday, November 26, 2019
ഉത്സവങ്ങൾ
കോൺഗ്രീറ്റ് പാളികൾ
ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളാണ്
നാൽപ്പത് വർഷങ്ങൾക്കപ്പുറമുള്ള
പട്ല, നിഷ്കളങ്കമായ ഗ്രാമീണ ജീവിതത്തെ പരുവപ്പെടുത്തിയ ഇടങ്ങളിലൊന്ന് കുഞ്ഞാമുച്ചാന്റെ ചായമക്കാനിയും, മജൽ അബ്ദുല്ലച്ച (ഖാദർ ഹാജി) യുടെ പലചരക്ക് കടയും, പോസ്റ്റാഫീസും അടങ്ങുന്ന ഈ അങ്ങാടിയായിരുന്നു. രാഷ്ടീയവും മതവും ഉൾപ്പെടെ ആകാശത്തിന് കീഴെയുള്ള സകലതും ചർച്ച ചെയ്യപ്പെടുകയും നിശിതമായ വിമർശനങ്ങൾക്ക് വിധേയമാക്കപ്പെടുകയും ചെയ്തിരുന്ന കാലം, റേഡിയോ വാർത്തകളും ഒന്നോ രണ്ടോ പത്രപാരായണങ്ങളും കേൾക്കാനും വായിക്കാനും ആളുകൾ സ്ഥിരമായി വന്നിരുന്ന സ്ഥലം, ചൂടേറിയ ചർച്ചകൾക്കുള്ള വേദി. സാംസ്കാരിക പ്രബുദ്ധതയുടെ പ്രഥമ വിദ്യാലയങ്ങളായിരുന്ന ആ സ്ഥലം ഇന്ന് പൊട്ടിപ്പൊളിഞ്ഞും കാടു പിടിച്ചും കിടക്കുന്നുവെങ്കിലും അതിന്റെ പരിസരങ്ങളാണ് പട്ല സെൻറർ എന്നറിയപ്പെടുന്ന പട്ല ജംഗ്ഷൻ.
നമ്മുടെ നാടിന്റെ എല്ലാ അർത്ഥത്തിലുമുള്ള വികസന കുതിപ്പിന് പിന്നിലും സംഘ ബോധവും ത്യാഗ സന്നദ്ധതയും കൈമുതലായുള്ള വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധസംഘടനകളുടെയും യുവതയുടെ കഠിന പരിശ്രമങ്ങളുണ്ട്. ഗതാഗത സൗകര്യങ്ങളുടെ കാര്യത്തിൽ ഒരുപാട് മുന്നേറി. നാടിന്റെ മുഖഛായ തന്നെ സമ്പൂർണ്ണമായ മാറ്റത്തിന് വിധേയമായി. വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ പിന്നിൽ പ്രവർത്തിച്ച പല നന്മ മരങ്ങളും പ്രസ്ഥാനങ്ങളും അവരുടെ സ്ഥാനം അടയാളപ്പെടുത്തി കടന്നു പോയി!
പ്രൗഢമായ ആ പാരമ്പര്യത്തിന്റെ അനന്തരഗാമികളുടെ മുൻ നിരയിൽ നട്ടെല്ല് നിവർത്തി നിൽക്കുകയാണ് ഇന്ന് പട്ല മുസ്ലിം യൂത്ത് ലീഗ്.
തികച്ചും മാതൃകായോഗ്യമായ വലിയൊരു ഉദ്യമത്തിന്റെ പ്രയോക്താക്കളാവുകയാണ് യൂത്ത് ലീഗ്. പട്ല സെൻറർ പരിസരത്തെ റോഡിനിരുവശവും ജനകീയ സഹകരണത്തോടെ കോൺഗ്രീറ്റ് ചെയ്ത് ഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടുത്തിയിരിക്കുകയാണിവർ. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി രാഷ്ട്രീയ സംഘടനകൾ ചെയ്യാൻ മുന്നിട്ട് വരുന്നു എന്നത് ചെറിയ കാര്യമല്ല!
"അകലങ്ങൾ"എങ്ങിനെ അടിച്ചേൽപ്പിക്കാം എന്ന് മാത്രം ആകുലപ്പെടുന്ന പുതിയ മാറിയ രാഷ്ട്രീയ കാലത്തും ശുഭാപ്തി വിശ്വാസത്തോടെ ക്ഷേമ പ്രവർത്തനങ്ങളിൽ വിപ്ലവങ്ങളും പുതു രീതികളും പരീക്ഷിച്ച് നമുക്കെങ്ങിനെ നാടിന് വേണ്ടി നാട്ടുകാർക്ക് വേണ്ടി ചേർന്നിരിക്കാം എന്ന് കാണിച്ചു തരികയാണിവർ!.
സത്യത്തിൽ, നിങ്ങൾ റോഡിനിരുവശവുമുള്ള പുല്ലും കാടും വെട്ടിത്തെളിക്കുക വികസനത്തിന്റെ പുതുവഴികൾ തീർക്കുകയായിരുന്നു. നിങ്ങളുടെ സ്വപ്നങ്ങൾ കാണാനും സാക്ഷാത്കരിക്കാനുമുള്ള ആർജവത്തെ അഭിവാദ്യം ചെയ്യുന്നു.
അല്ലെങ്കിലും ബൈത്തുറഹ്മയും സി എച്ച് സെന്ററുകളും പോലുള്ള മാതൃകാപദ്ധതികൾ ആവിഷ്കരിച്ച് സേവന രംഗം സമ്പന്നമാക്കിയ രാഷ്ട്രീയ നന്മയെ അഭിനന്ദിക്കാതിരിക്കാൻ ആർക്കാണ് കഴിയുക!
കക്ഷി രാഷ്ട്രീയ ഭേദമന്യേ സകല മനുഷ്യരുടെയും മുക്തകണ്ഠമായ പ്രശംസക്ക് പാത്രമായ യൂത്ത് ലീഗിന്റെ ഈ സദുദ്യമത്തെ അഭിനന്ദിക്കുന്നു.
Monday, November 25, 2019
തമീം ഭായ്
⬛
*മുപ്പത്തിയാറു വർഷത്തെ പ്രവാസത്തിനൊടുവിൽ ഗംഗോളിയിലെ തമീം ഭായ് നാടണയുന്നു!*
▪
*എസ്-എ-പി*
===========
ഗംഗോളി, കർണ്ണാടകയിലെ ഉടുപ്പി ജില്ലയിലാണ്. കുന്താപുര താലൂക്കിലെ പ്രകൃതി രമണീയമായ ഒരു ഗ്രാമമാണിത്. അഞ്ച് നദികളുടെ സംഗമ സ്ഥലമായ പഞ്ചഗംഗാവലി നദിയുടെ തീരത്താണ് ഈ ഗ്രാമം. അതിൽ നിന്നുമാണ് ഗ്രാമത്തിന് ഗംഗോളി എന്ന നാമം ലഭിക്കുന്നത്. തുളു. കന്നട. ഉർദു.
കൊങ്കണി, ദഖ്നി എന്നിവയാണ് പ്രധാന ഭാഷകൾ.
ഈ ഭാഷകളൊക്കെ തമീം ഭായിക്ക് വശമാണെങ്കിലും ദഖ്നിയാണ് അദ്ദേഹത്തിന്റെ വീട്ടിൽ സംസാരിക്കുന്നത്. നവായത്തി എന്ന ഭട്ക്കൽ ഭാഷയോട് സാമ്യതയുള്ള ഒരു ഭാഷയാണ് ദഖ്നി. ഗംഗോളിയിലെ പ്രബലമായ ഒരു തറവാട്ടിലെ അംഗമാണ് തമീം ഭായ്. കൂട്ടു കുടുംബ വ്യവസ്ഥിതിയില് താമസിക്കുന്നു. പരസ്പ്പരം സ്നേഹത്തോടെയും ഐക്യത്തോടെയും കഴിയുന്ന ഒരു വലിയ കുടുംബം.
ഇത്രമാത്രം യാന്ത്രികമായി ജീവിച്ച ഒരു മനുഷ്യനെ കാണാൻ പ്രയാസമായിരിക്കും.
താമസസ്ഥലം ജോലിസ്ഥലം ഇവ രണ്ട് സ്ഥലങ്ങൾ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലോകം. കായിക പ്രേമിയായിരുന്നു. ക്രികറ്റിനെ ജീവവായുവായി കൊണ്ടു നടന്നു. ഒരു മറയുമില്ലാതെ രാഷ്ട്രീയം പറഞ്ഞു. കർണ്ണാടക രാഷ്ട്രീയത്തേക്കാൾ അദ്ദേഹത്തിന് പഥ്യം കേരള രാഷ്ട്രീയത്തോടായിരുന്നു. കേരളത്തിലെ ഇടത് വലത് രാഷ്ടീയത്തെ ഒരു പോലെ ഇഷ്ടപ്പെട്ടിരുന്നു. കേരളത്തിലെ ഓരോ ലോക്സഭ-നിയമസഭാ മണ്ഡലങ്ങളും അദ്ദേഹത്തിന് കാണാപാഠം!
ഇന്നദ്ദേഹം അറുപത്തിയൊമ്പതിന്റെ നിറവിൽ എത്തി നിൽക്കുന്നു.
വിനയത്തിന്റെ എളിമ നിറഞ്ഞ മുഖം, എല്ലാവരോടും ആദരവ്, എല്ലാവരോടും തികഞ്ഞ സ്നേഹം, സത്യമെന്ന് ബോധ്യമായ ചില നിലപാടുകൾ മുറുകെ പിടിച്ച ലളിത ജീവിതം, വളരെ ശാന്തമായ പ്രകൃതവും പതിഞ്ഞ സംസാരവും.. ഇങ്ങനെ പല മേഖലകളിൽ വേറിട്ടൊരു വ്യക്തിത്വമാണ് മുഹമ്മദ് തമീം എന്ന ഞങ്ങളുടെ പ്രിയങ്കരനായ തമിം ഭായ്.
ചില സ്വകാര്യ ദുഖങ്ങൾ ആരുമായും പങ്കുവെക്കാൻ ആഗ്രഹിക്കാതെ എല്ലാം സ്വയം ഉള്ളിലൊതുക്കിയൊരാൾ! ആരോടും പരിഭവമില്ലാതെ ഒരു സാധാരണക്കാരനായി ജീവിക്കാൻ ആഗ്രഹിക്കുന്നൊരാൾ.
നീണ്ട ഇരുപത് വർഷത്തെ പരിചയമാണ് തമീം ഭായിയുമായുള്ളത്.
ഒരു റൂമിൽ ഒന്നിച്ച് താമസിച്ചും കളിതമാശകൾ പറഞ്ഞും കാലങ്ങൾ കടന്നു പോകുന്നത് നാമറിയുന്നേയില്ല. പ്രവാസത്തിന്റെ പ്രത്യേകതയാണത്. രാപകലുകൾ മിന്നിമറയും
ദിവസങ്ങളും ആഴ്ച്ചകളും മാസങ്ങളും വർഷങ്ങളും കൊഴിഞ്ഞു പോകുന്നത് നാമറിയുകയേയില്ല.
ഇരുപത് വർഷത്തിനിടയിൽ ഒരാളോട് പോലും അദ്ദേഹം പിണങ്ങിയതായോ വഴക്ക് കൂടിയതായോ അറിയില്ല! ആരോടും അതിരുവിട്ട് പെരുമാറിയിട്ടില്ലാത്ത സാമ്യതയുടെ ആൾരൂപം! ഇടപെടലുകളിൽ അനുഭവ പരിസരങ്ങളിൽ സുതാര്യതയും സത്യസന്ധതയും കാത്തു സൂക്ഷിക്കുന്നൊരാൾ!
പ്രാഭാത പ്രാർത്ഥനകളിലെ കൃത്യനിഷ്ഠയും
കൂടെ താമസിക്കുന്നവരോടുള്ള നിസ്സീമമായ സഹകരണവും ക്ഷമയും വിലമതിക്കാത്തതാണ്.
ഒരു കാലത്ത് ഗൾഫിലെ വസ്ത്രവ്യാപാരരംഗം അടക്കി ഭരിച്ചിരുന്ന പ്രശസ്തമായ നാമങ്ങളായിരുന്നു ദുബായിലുള്ള അബ്ദുല്ല സൺസ്, ടൂടെക്സ് മുതലായവ. പതിനഞ്ച് വർഷത്തോളം അവിടങ്ങളിലും ഇരുപത്തിയൊന്ന് വർഷത്തോളം ദുബായിലെ ഒരു ബോറ മുസ്ലിമിന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനത്തിലും അദ്ദേഹം ജോലി ചെയ്തു.
തിരിച്ചു നാടണയാൻ ഇപ്പോഴും വലിയ പുതിയൊന്നുമില്ല. തിരിച്ചുപോകാൻ നിർബന്ധിതമാക്കുന്ന ചില അനിവാര്യ സാഹചര്യങ്ങൾ അത് പ്രായമായും ഭരണകൂട നിയമമായും പ്രവാസത്തെ ഒതുക്കി നിർത്തും. അങ്ങനെയൊരു സാഹചര്യ സമ്മർദ്ധത്തിലാണ് തമീം ഭായ് തിരിച്ചുപോക്ക് എന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളുന്നത്.
നാട്ടിലെത്തിയാൽ എന്താണ് പരിപാടി എന്ന ചോദ്യത്തിന് അദ്ദേഹത്തിന് കൃത്യമായ മറുപടിയുണ്ട്. പെങ്ങളുടെ മക്കളുടെ കടയുണ്ട് അവിടെ അവരെ സഹായിക്കും. ജീവിത സായാഹ്നത്തിലും അടങ്ങിയൊതുങ്ങി വിശ്രമിക്കുക എന്ന ചിന്തയല്ല അദ്ദേഹത്തെ നയിക്കുന്നത്! മറിച്ച് മരണം വരെ അധ്വാനവും ദൈവഭക്തിയും കൊണ്ട് എങ്ങിനെ ജീവിതം നിറമുള്ളതാക്കാം എന്നാണ്. എന്തിനധികം വിസ റദ്ദ് ചെയ്ത് നാട്ടിലേക്ക് പോകുന്ന അവസാന ദിവസവും ഒരു മടിയുമില്ലാതെ ജോലിക്ക് ഹാജരാകാൻ തമീം ഭായ്ക്കല്ലാതെ വേറെ ആർക്കാണ് കഴിയുക!
തമീം ഭായിയുടെ ഇനിയുള്ള ജീവിതം സന്തോഷകരമാകട്ടെ എന്നാശംസിക്കുന്നു.
⬛
|
Sunday, September 1, 2019
യുവത ആദരവും അംഗീകാരവും അർഹിക്കുന്നു.
💠
യുവത
ആദരവും അംഗീകാരവും
അർഹിക്കുന്നു.
സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾ ജീവവായുവായികൊണ്ട് നടക്കുന്ന സമൂഹത്തിന് മാത്രമെ അതിജീവനത്തിന് അർഹതയുള്ളൂ!മൂല്ല്യവത്തായ ഇടപെടലുകൾ കൊണ്ട് സാംസ്കാരികാന്തരീക്ഷം സജീവവമാക്കുന്ന ഏത് കൂട്ടായ്മകളും അഭിനന്ദനം അർഹിക്കുന്നു.
അങ്ങനെയൊരു ഇടപെടലാണ് ഇന്നലെ വൈകുന്നേരം സ്കൂൾ അങ്കണത്തിൽ SELUTE THE BRAVE എന്ന ബാനറിൽ പട്ലയിൽ നടന്നത്.
ധീരത കൊണ്ട് ജീവിതം അടയാളപ്പെടുത്തിയ വ്യക്തികളെയും കരുണയും സഹജീവി സ്നേഹവും കൊണ്ട് തങ്ങളുടെ സ്ഥാനം ശിലകളിൽ കോറിയിട്ട പ്രസ്ഥാനങ്ങളെയും സന്നദ്ധ സംഘടനകളെയും മറ്റും ആദരിക്കുന്ന ഒരു ചടങ്ങായിരുന്നു അത്.
കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിനും ജീവഹാനിക്കും മറ്റ് നാശനഷ്ടങ്ങൾക്കുമാണ് നമ്മൾ ഇരകളും സാക്ഷികളുമൊക്കെയായത്. രാപകൽ വ്യത്യാസമില്ലാത്ത രണ്ട് ദിവസം ഉറക്കം പോലും ഉപേക്ഷിച്ച് പ്രളയത്തിൽ കുടുങ്ങിപ്പോയവരെ കരക്കെത്തിക്കാൻ കഴുത്തോളം വെള്ളത്തിൽ ഏറെ ശ്രമകരമായ ദൗത്യം നിർവ്വഹിച്ചവർ, തീർച്ചയായും അവർ ധീരരാണ്, അവർക്ക് ആദരവും അംഗീകാരവും ലഭിക്കേണ്ടതുണ്ട്.
അവർ സർക്കാർ സംവിധാനത്തിന്റെ ഭാഗമാണെന്നോ സാമൂഹ്യ ജീവകാരുണ്യ സംഘങ്ങൾ ആണെന്നോ ഉള്ള വേർതിരിവില്ല. സർക്കാർ സംവിധാനത്തിലും ആത്മാർത്ഥതയുള്ളവർക്ക് മാത്രമെ ദൗത്യം സഫലമായി നിർവ്വഹിക്കാൻ സാധിക്കുകയുള്ളൂ എന്ന ഒരു വസ്തുതയുണ്ട്!
മനുഷ്യൻ എന്ന് പറയുന്നത് സാമൂഹ്യ ബന്ധങ്ങളുടെ ആകെത്തുകയെന്ന് കാൾ മാർക്സ് പറയുന്നുണ്ട്. ഡയജനിസ് എന്ന യവന തത്വജ്ഞാനി പട്ടാപ്പകൽ വിളക്കും കത്തിച്ച് അന്വോഷിച്ച് പോയത് മനുഷ്യരിൽ നിന്നും ശരിക്കുള്ള മനുഷ്യരെ കാണാനായിരുന്നു. അന്നയാൾക്ക് ഏഥൻസിൽ എത്ര മനുഷ്യരെ കണ്ടെത്താൻ കഴിഞ്ഞു എന്ന് നമുക്കറിയില്ല! അന്നത്തെ അപേക്ഷിച്ച് ഇന്ന് "മനുഷ്യർ" ഒരുപാട് വർദ്ധിച്ചിട്ടുണ്ട്. അർദ്ധരാത്രിയിൽ പോലും വെളിച്ചമില്ലാതെ തന്നെ മനുഷ്യരെ കാണാൻ കഴിയുംവിധം മാനവികതയുടെ നിലാവ് ഭൂമിയാകെ നിറഞ്ഞിട്ടുണ്ട്.
അങ്ങനെയൊരുനാൾ മാനവികത പ്രകാശം പരത്തിയ അർദ്ധരാത്രിയിലാണ് ദുരന്തമുഖത്ത് രക്ഷാപ്രവർത്തനങ്ങളുമായി മഴനനയുന്ന ടി.പി അബ്ദുല്ലയെപ്പോലുള്ള, നിയാസിനെപ്പോലുള്ള അനേകം യുവാക്കളെ നാം കാണുന്നത്. അവർക്കാരുടെയും നിർദേശങ്ങൾ ഉണ്ടായിരുന്നില്ല, വാസ്തവത്തിൽ അവർ ആരുടെയും ആഹ്വാനത്തിനും നിർദേശത്തിനും കാത്തു നിന്നില്ല എന്നതാണ് ശരി!ഇന്നലെകളൊക്കെയും മഹത്തരമായിരുന്നെന്നും ഇന്നുകളൊക്കെയും ജീർണ്ണതകൾകൊണ്ട് നിറഞ്ഞതാണെന്നുമുള്ള കാഴ്ച്ചപ്പാട് തിരുത്തുകയാണ് ഈ യുവത ചെയ്തത്. അത് കൊണ്ട് മനുഷ്യരെ കാണാൻ നമുക്ക് വേണ്ടത് സ്നേഹ ബന്ധത്തിന്റെ മാതൃകകളെ തിരിച്ചറിയാനും വിശകലന വിധേയമാക്കാനുള്ള ആർജവമാണ്. ആർദ്രമായ സാമൂഹ്യബന്ധങ്ങളാണ് മനുഷ്യരെ സാധ്യമാക്കുന്നത്. ഓരോ മനുഷ്യനും എത്രമാത്രം ഒറ്റയായിരിക്കുമ്പോഴും സമൂഹ്യമായ ഐക്യപ്പെടലുകളിലാണ് ഈ ഒറ്റയായ അവസ്ഥപോലും പുലരുന്നത് എന്ന് തിരിച്ചറിയണം.
ആരുടെതാണ് ലോകം വേദനിക്കുന്നവരുടെതല്ലാതെ എന്ന പി എൻ ഗോപികൃഷ്ണന്റെ കവിത ഇങ്ങനെയാണ്.
"ലോകം
ആശുപത്രിയാകുന്നത്
ജനനവും മരണവും കൊണ്ടല്ല
വേദന കൊണ്ടാണ്.
എന്ത് കൊണ്ടാണ്
ഭൂമി ഉരുണ്ടിരിക്കുന്നത്
എന്ന് ചോദിച്ചാൽ
കുട്ടികളെ നിങ്ങൾ പറയണം
വേദനകൊണ്ട് കൂച്ചിവിലങ്ങിയതാണ്എന്ന്"
അത് കൊണ്ട് തന്നെ വേദനിക്കുന്നവരുടെ കൂടെനിൽക്കുക എന്നത് പരമപ്രധാനമാണ്. അവർക്ക് താങ്ങും തണലുമാകുക എങ്കിൽ നാം ജീവിതം അടയാളപ്പെടുത്തിക്കഴിഞ്ഞു. "നിങ്ങൾ ജനിച്ചപ്പോൾ ലോകം ആനന്ദിച്ചു, പക്ഷെ നിങ്ങൾ കരഞ്ഞു. നിങ്ങൾ മരിക്കുമ്പോൾ ലോകം കരയുകയും നിങ്ങൾ ആനന്ദിക്കുകയും ചെയ്യുന്ന തരത്തിൽ ജീവിക്കുക" എന്ന ഒരു സംസ്കൃത പഴഞ്ചൊല്ലുണ്ട്.
കർമ്മം രംഗം സജീവമാക്കി അങ്ങനെയൊരു ജീവിതം നമുക്കെല്ലാം സാധ്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ധീരത കൊണ്ട് ജീവിതം രേഖപ്പെടുത്തിയ യുവാക്കളെയും പ്രസ്ഥാനങ്ങളെയും അഭിവാദ്യം ചെയ്യുന്നു.
💠
"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ!
"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ! 💠 ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു. ഈയൊരു മാധ്...
-
🔲 ഭാരത് ജോഡോ യാത്ര! ©️ ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാജ്യം' എന്നതാണ് മുദ്രാവാക്യം. എത്ര മനോഹരമാണ് ഈ മുദ്രാവാക്യം. ഇന്ത്യയുടെ, കോൺ...
-
മമ്മുക്കുച്ച, ഓർമ മാത്രമാകുമ്പോൾ! ©️ പട്ലയിൽ നിന്നുള്ള ആദ്യകാല ഗൾഫ് പ്രവാസികളിലെ ഒരു പ്രധാന കണ്ണി കൂടി ഓർമയായി! മമ്മുക്കുച്ച പടച്ചവന്റെ തി...
-
Architect Nafeesa Faheema 🔳 ഫഹീമ എന്ന പേരിൻ്റെ അർത്ഥം ബുദ്ധിസാമർത്ഥ്യമുള്ളവൾ, അറിവുള്ളവൾ എന്നൊക്കെയാണ്. ആ പേരിടുമ്പോൾ ഞങ്ങൾ ആഗ്രഹിച്ചതും ...

