Thursday, September 22, 2022

ഭാരത് ജോഡോ യാത്ര!


🔲

ഭാരത് ജോഡോ യാത്ര!

©️

ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാജ്യം' എന്നതാണ്  മുദ്രാവാക്യം.  എത്ര മനോഹരമാണ് ഈ മുദ്രാവാക്യം. ഇന്ത്യയുടെ, കോൺഗ്രസ്സിൻ്റെ സമീപകാല ചരിത്രത്തിൽ ഇത് പോലൊരു മുദ്രാവാക്യം കേട്ടിട്ടില്ല.

സ്വാതന്ത്ര്യ സമരകാലത്തു മുഴങ്ങി കേട്ട കോരിത്തരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത  മുദ്രാവാക്യം പോലെ ഇത് ജനഹൃദയങ്ങളിലേക്ക് പകരാൻ കഴിഞ്ഞാൽ ഇന്ത്യ ജയിക്കും.   ഒരു കാലത്ത് ഒരു ജനത നെഞ്ചേറ്റിയ പ്രസ്ഥാനം എല്ലാ പരിക്കുകളെയും അതിജയിച്ചു മുന്നേറണം എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.  ഇന്ന് ഈ അവസ്ഥയിലെങ്കിലും നാം കാണുന്ന ഇന്ത്യ കോൺഗ്രസ്സിന്റെ സംഭവനയാണെന്നു കോൺഗ്രസ്സിനെ എതിർക്കുന്നവർ പോലും സമ്മതിക്കും. 

എന്ത് കൊണ്ടാണ് കോൺഗ്രസ്സ് ജനഹൃദയങ്ങളിൽ കുടിയേറിയത്? എങ്ങിനെയാണ്  കോൺഗ്രസ്സ് ജനങ്ങളുടെ ആവേശവും ആശ്രയവുമായി മാറിയത്?  അടിസ്ഥാന വർഗങ്ങളുടെ പ്രതീക്ഷയായിരുന്നു കോൺഗ്രസ്സ്. അന്നൊക്കെ കോൺഗ്രസ്സ് ഉയർത്തിപ്പിടിച്ച മുദ്രാവാക്യങ്ങൾ തന്നെ അത് ബോധ്യപ്പെടുത്തും.  ഗരീബ് ഹഠാവോ, റോട്ടി കപടാ ഓർ മകാൻ പോലുള്ള എക്കാലത്തേയും സാധാരണക്കാരൻ്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടി ശ്രമിച്ചതു കൊണ്ടാണ് കോൺഗ്രസ്സിന് ഭരണ തുടർച്ചകൾ ലഭിച്ചത്.  ആം ആദ്മി പാർട്ടിക്ക് ഈ അടുത്ത കാലത്തായി ലഭിച്ചു കൊണ്ടിരിക്കുന്ന സ്വീകാര്യതയെ വിലയിരുത്തിയാൽ അത് ബോധ്യപ്പെടും. ഒരു കാര്യം കൃത്യമാണ് വർഗീയതക്ക് ദീർഘകാലം പട്ടിണിയെയും ദാരിദ്ര്യത്തെയും മറികടക്കാനാവില്ല.  ഇന്ത്യയുടെ ആത്മാവ്  കെട്ടിപ്പടുത്തിരിക്കുന്നത് നെഹ്‌റു എന്ന വിശാലമായ കാഴ്ചപ്പാടുകളുണ്ടായാരുന്ന നേതാവിന്റെ നിലാപാട് തറയിൽ നിന്നാണ്.  

സത്യത്തിൽ നൂറു വർഷത്തിലധികം കാലത്തെ ചരിത്രം പറയാനുള്ള ഒരു പ്രസ്ഥാനത്തിനു കാലം ഏല്പിച്ച ചില പരിക്കുകൾ ഉണ്ട്.  അതിനെ അഡ്രസ് ചെയ്യാൻ കഴിയാതെ പോയ ഒരു നേതൃത്വവും.  പ്രധാനമായും സ്ലീപ്പർ സെല്ലുകൾ ഏല്പിച്ച ആഘാതമാണത്.  സൂക്ഷമമായി പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. ഹിന്ദുത്വ ഫാസിസം നിരന്തരം അതിഗൂഢമായി ഇത്രയും കാലം പണിയെടുക്കുകയായിരുന്നു.  സ്വാഭിവികമായും നീണ്ടകാലം തുടർച്ചയായി ഭരിക്കുന്ന കക്ഷി എന്ന നിലയിൽ തുടക്കം മുതൽക്ക് തന്നെ കോൺഗ്രസ്സ് ടാർഗറ്റ് ചെയ്യപ്പെട്ടു എന്നതാണ് വസ്തുത.  ഏറ്റക്കുറച്ചിലുകളിലൂടെ സി പി എം അടക്കമുള്ള മറ്റു പാർട്ടികളും ടാർഗറ്റ് ചെയ്യപ്പെട്ടു! ഏതു പാർട്ടിക്കകത്തും നുഴഞ്ഞു കയറി തങ്ങളുടെ താല്പര്യങ്ങൾ പാർട്ടി പോളിസികളായി പോലും മാറ്റിയെടുക്കാൻ കഴിഞ്ഞതും, കഴിയുന്നതും അത് കൊണ്ടാണ്.

കോൺഗ്രെസ്സിനായാലും മറ്റേത് പാർട്ടികൾക്കായാലും പ്രതിരോധിക്കാൻ എളുപ്പ വഴികൾ ഒന്നും ഇല്ല.  ഹിന്ദുത്വ വർഗീയതയോടുള്ള സോഫ്റ്റ് കോർണർ ആണ് സംഘ് പരിവാർ എന്ന ഹാർഡ്കോർ ഫാസിസ്റ്റുകളെ തളക്കാനുള്ള സൂത്രം എന്നാണ് പലരും കരുതുകയും പ്രാവർത്തികമാക്കി കാണിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നത്.  അതിന്റെ റിഹേഴ്സലുകളാണ് ദിനേന നാം കണ്ടു കൊണ്ടിരിക്കുന്നത്! വിട്ടു വീഴ്ചകളില്ലാതെ ഫാസിസത്തെ ആര് നേരിടുന്നുവോ അവർക്ക് തീർച്ചയായും ഇന്ത്യയെ തിരിച്ചു പിടിക്കാൻ കഴിയും.  അല്ലാതെ കുറുക്കു വഴികളും ചെപ്പടി വിദ്യകളും കൊണ്ട് നേരിടാവുന്ന ഒരു ശക്തിയല്ല ഇന്ന് ഇന്ത്യ ഭരിച്ചു കൊണ്ടിരിക്കുന്നത് എന്ന തിരിച്ചറിവ് എല്ലാവര്ക്കും നല്ലതാണ്. 

താൽക്കാലികമായ ഭൂതകാലങ്ങളോട് കലഹിക്കുകയും ചരിത്രത്തെയും നാം നടന്നു തീർത്ത വഴികളെയും കുറിച്ച് ലവലേശം ചിന്താവിധേയമാക്കാത്ത ഒരു രാഷ്ട്രീയ പരിസരമാണ് ഇന്നുള്ളത്.  ഇവിടെ നാം ചർച്ച ചെയ്തു തിമർത്താടുന്നത് കഴിഞ്ഞ മണിക്കൂറുകളിൽ എത്ര തീവണ്ടികൾ വൈകിയോടി എന്നതു പോലുള്ള  ഡാറ്റ വെച്ചുകൊണ്ടുള്ള വളരെ നേർത്ത ഫ്രെമിനകത്ത് നിന്നുകൊണ്ടാണ്.  കണക്കും ഭാവനയും യാഥാർത്ഥ്യവും മത്സരിക്കുമ്പോൾ ലഭിക്കുന്ന താൽകാലിക ജയപരാജയങ്ങളിലാണ്  നമ്മൾ അഭിരമിക്കുന്നത് എന്ന് കാണാം. സൂക്ഷ്മ രാഷ്ട്രീയത്തിൽ അതൊക്കെയും പലതും ഒളിപ്പിച്ചു വെക്കാനുള്ള അടവുകളാണെന്നു നാം തിരിച്ചറിയുന്നില്ല.

എല്ലാ പാർട്ടികളിലെയും ഭൂരിപക്ഷം വരുന്ന വൃദ്ധ നേതൃത്വങ്ങളും സ്വാർത്ഥത മാത്രം കൈമുതലുള്ള നേതാക്കളുമാണ് പ്രശ്നങ്ങളുടെ ആണിക്കല്ലുകളായി പ്രവർത്തിക്കുന്നത് എന്ന് കാണാം.  ജീവിതത്തിന്റെ സായം സന്ധ്യയിൽ അധികാരത്തിന്റെ മഞ്ചലിലേറി സ്വസ്ഥമായി ജീവിച്ചു മരിക്കാൻ എല്ലാ വൃത്തി കേടുകളോടും രാജിയാവാതെ അവർക്ക് വേറെ വഴികളില്ല എന്നവർ കരുതുന്നു. രാഷ്ട്രീയ  മൂല്യങ്ങൾ തോട്ടിലേക്ക് വലിച്ചെറിയുന്ന ഇത്തരം നേതൃത്വങ്ങളിൽ നിന്നും രക്ഷപ്പെടാൻ പാർട്ടികൾക്ക് കഴിയണം ആദർശങ്ങളും ആശയങ്ങളും  പണയം വെക്കാത്ത, കറപുരളാത്ത സംശുദ്ധമായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന  നേതൃത്വത്തിൽ മാത്രമാണ് പ്രതീക്ഷയുള്ളത്.  രാഹുൽ ഗാന്ധിയിൽ പ്രതീക്ഷയുണ്ട്.  ജോഡോ  യാത്ര ഇന്ത്യയെ ഒന്നിപ്പിക്കുകയും രക്ഷപ്പെടുത്തുകയും ചെയ്യട്ടെ!.


എസ്-എ✍️

22-09-2022

🔳

No comments:

Post a Comment

"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ!

"ഒപ്പിടി നിര്യന"ക്ക്  കുറ്റിയിടുമ്പോൾ! 💠 ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു. ഈയൊരു മാധ്...