Thursday, June 30, 2022

ഓർമകളിലെ ഇന്നലെകൾ!



ഓർമകളിലെ ഇന്നലെകൾ! 
മൺവീടുകൾ, ഓലപ്പുരകൾ

🔳


ഓർമകൾക്ക് മുകളിൽ ഇന്റർനെറ്റ് കൊണ്ട് ഓല മെടയുന്ന പുതിയ കാലം.  മറവി കൊണ്ട് പോയ ചില ഇന്നലെകളെ കുറിച്ച് പുതിയ തലമുറകൾക്ക് കേട്ടുകേൾവി പോലുമുണ്ടാകില്ല. കാരണം പുതുകാല മുത്തശ്ശിമാർ കഥകൾ  പറയാറില്ല, അല്ലെങ്കിൽ  ഈ യുഗത്തിൽ മുത്തശ്ശിക്കഥകൾക്ക് പ്രസക്തി ഇല്ലാതായിക്കഴിഞ്ഞു എന്നും പറയാം. 


മണ്ണ് കൊണ്ട് പണിത ചെറിയ എടുപ്പുകൾക്ക്  മുകളിൽ ഓലയും ഒരു പ്രത്യേക തരം പുല്ലുകളും കൊണ്ട് മേഞ്ഞ മേൽക്കൂരയും ഉള്ള വീടുകൾ മാത്രം ഉണ്ടായിരുന്ന ഒരു കാലം. 


വർഷത്തിലൊരിക്കൽ പുര മേയുക എന്നത് ആഘോഷമാക്കിയിരുന്ന ഒരു തലമുറ, കരിപിടിച്ച പഴയ ഓലയും മുളിയും എടുത്തു മാറ്റി മേൽക്കൂര നവീകരിക്കുന്ന ദിനം, അയല്പക്കത്തുള്ളവരുടെ ഒത്തുചേരൽ, അവരുടെ ആത്മാർത്ഥ സഹകരണങ്ങൾ. മാസങ്ങൾക്കു മുമ്പ് തന്നെ മൂളിയും ഓലയുമൊക്കെ പലയിടങ്ങളിൽ നിന്നും കുറേശ്ശെയായി സംഘടിപ്പിച്ചു വെക്കും. പുതുക്കി പണിയാൻ ചില്ലറ മരത്തടികൾ വേണ്ടിവരും. അത് പല സ്ഥലങ്ങളിൽ നിന്നായി തെങ്ങിൻറെയും കവുങ്ങിൻറെയും മുളയുടെയും ഒക്കെ ചെറിയ തടികൾ തയ്യാറാക്കും. തെങ്ങിന്റെ തീയിൽ വാറ്റിയെടുത്ത പച്ചയോലകൾ വെച്ച് കെട്ടിയായിരുന്നു മെടഞ്ഞ ഉണക്ക ഓലകൾ അടുക്കി വെച്ച് പുര മേഞ്ഞിരുന്നത്. അന്ന്  ഞാനറിയുന്ന പുരമേയുന്ന ഒരേ ഒരാൾ ആദൻ ച്ചയായിരുന്നു. പേക്രോം തവളകളുടെ ശബ്ദം അനുകരിച്ചു അദ്ദേഹം ഞങ്ങളെ ഭയപ്പെടുത്തും.  ആദൻച്ച വരുന്നുണ്ട് പെട്ടെന്ന് അത് ചെയ്തോ ഇത് ചെയ്തോ എന്നൊക്കെ പറഞ്ഞായിരുന്നു ഉമ്മമാർ കുട്ടികളെ വിരട്ടിയിരുന്നത്.   


ഈ വര്ഷം എങ്ങിനെ പുരമേയുമെന്നും അതിനുള്ള കാശ് എങ്ങനെ കണ്ടെത്തും എന്നൊക്കെ ആലോചിച്ചു ബേജാറിലായിരുന്ന ഗൃഹനാഥന്മാരിൽ ആരും ഇന്ന് ജീവിച്ചിരിപ്പുണ്ടാവും എന്ന് തോന്നുന്നില്ല!


അതിന്നിടയിൽ എവിടെങ്കിലും അപൂർവമായി ഓട് പാകിയ ചില വീടുകൾ കാണാം.  അവരായിരുന്നു നാട്ടിലെ അത്യാവശ്യം സൗകര്യവും പാങ്ങും ഉള്ള ആളുകൾ.  പാങ്ങ് എന്ന് പറയുമ്പോൾ ഭക്ഷണത്തിന് വലിയ പഞ്ഞമില്ലാതിരുന്ന ആളുകൾ എന്ന അർത്ഥം.  അത്തരം ചില വീടുകളിൽ നിന്ന് പാവങ്ങൾക്ക് നേർച്ചക്കഞ്ഞി എന്ന പേരിൽ കഞ്ഞി നല്കാറുണ്ടായിരുന്നു.

  

ക്രമേണ പുല്ലുമേഞ്ഞ ഓലപ്പുരകൾ അപ്രത്യക്ഷമാകുകയും ഓട് പാകിയ സുന്ദര വീടുകൾ സാർവത്രികമാകുകയും ചെയ്തു.  


ഓടുമേഞ്ഞ പുരകൾക്ക് വഴിമാറിക്കൊടുത്തു കൊണ്ട് ഓലപ്പുരകൾ വിസ്‌മൃതികളിലാവുകയും ഓടിട്ട വീടുകളെ  പുതിയ കോൺഗ്രീറ്റ് വീടുകൾ കയ്യേറുകയും ചെയ്തു തുടങ്ങിയിട്ട് കാലങ്ങൾ കുറെയായി.


ഇത് കോൺഗ്രീറ്റ് വീടുകളുടെ ലാവണ്യ ശാസ്ത്രം തേടി പോകുന്ന പുതിയ കാലഘട്ടം. തൊണ്ണൂറുകളുടെയും രണ്ടായിരത്തിലെയും യൗവ്വനങ്ങൾക്ക് മൺ വീടുകളും ഓലപ്പുരകളും നെറ്റ് ബ്രൗസ് ചെയ്യുമ്പോൾ കാണുന്ന ചിത്രങ്ങൾ മാത്രം.  


രണ്ടു  മാറ്റങ്ങളെയും നേരിൽ കണ്ടവരാണ് വർത്തമാന കാലത്തെ അമ്പത് കഴിഞ്ഞവർ.

അങ്ങനെയുള്ള ഒരു  ഭൂതകാലാനുഭവത്തിലെ ഭൗതികസാഹചര്യങ്ങളും അതിലുൾപ്പെട്ട കുറെ മനുഷ്യരും മറവിയുടെ അകലങ്ങളിലേക്ക് പറന്നു പോയെങ്കിലും  രൂപമില്ലാത്ത ഒരു വികാരമായി അത് മനസ്സിൽ ഇന്നും തങ്ങി നിൽക്കുന്നു.  ഓർമ്മകൾ, ഓലക്കീറിലൂടെയും കിളിവാതിലിലൂടെയും  മെല്ലെ ഇരച്ചു വരുന്ന സൂര്യപ്രകാശം പോലെ ഇന്നലെകൾ കൂടെ വരികയാണ്.


എസ്-എ

30-06-2022


🔲

"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ!

"ഒപ്പിടി നിര്യന"ക്ക്  കുറ്റിയിടുമ്പോൾ! 💠 ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു. ഈയൊരു മാധ്...