Friday, May 29, 2020

അസ്തമിച്ചു കൊണ്ടിരിക്കുന്ന നാടിന്റെ തുടിപ്പുകൾ!



അസ്തമിച്ചു കൊണ്ടിരിക്കുന്ന നാടിന്റെ തുടിപ്പുകൾ!

💠

അമ്പതു വർഷത്തിലധികം കാലപ്പഴക്കമുള്ള പശുത്തൊഴുത്തും നെല്ല് സംഭരിച്ചിരുന്ന നിലവറയും പൊളിച്ചു മാറ്റുന്നു.  പട്ല ഹാരിസ് സുപ്രിമിന്റെ (ബി.എസ്.ടി) യുടെ വീടിനോടനുബന്ധിച്ച് നിലവിൽ ഉണ്ടായിരുന്ന ഈ കെട്ടിടമാണ് പൊളിച്ചുമാറ്റുന്നത്.

ഓർമ്മകളെ വർഷങ്ങളുടെ പിറകിലേക്ക് നയിക്കുന്ന ചില തുരുത്തുകളുണ്ട്. തൊഴുത്തും കന്നുകാലികളും ഒരു കാലത്ത് പ്രൗഡിയുടെ അടയാളങ്ങളായിരുന്നു.  പശുക്കളും പോത്തുകളും നിരനിരയായി നടന്നു നീങ്ങുന്ന നിരത്തുകൾ.  മനുഷ്യന്റെ ശബ്ദവും നീക്കങ്ങളും കൃത്യമായി മനസ്സിലാക്കി പെരുമാറുന്ന ജന്തുക്കൾ.  

അത്തരം പഴമയുടെ ഭാണ്ഡം പേറുന്ന ചില തുരുത്തുകൾ ക്രമേണ ഇല്ലാതായിക്കൊണ്ടിരിക്കും.  പുതുതലമുറകളുടെ പുത്തൻ നിലപാടുകൾക്ക് അതു പതിയെ വഴി മാറിക്കൊടുക്കും.  നെൽകൃഷി ഈ നാടിന്റെ ജീവതാളമായിരുന്നു.

ജന്മികുടിയാൻ ജീവിത സാഹചര്യത്തിൽ നിന്നും കാലം പിന്തുടർന്ന് വന്ന കൃഷി!  ഭൂതകാല പെരുമകളുടെ അസ്തമയം ആരംഭിച്ചിട്ട് വർഷങ്ങൾ പലതായി!  ഇന്നു ആന്ത്രാപ്രദേശിൽ  നിന്നും അരിവണ്ടിയെയും പ്രതീക്ഷിച്ച് പലചരക്കുകടകളിൽ നമ്മൾ ക്യൂവിലാണ്! അന്യം നിന്നുപോകുന്ന പഴയ തൊഴുത്തുകളുടെയും നെല്ല് സംഭരികളായ പത്തായം സൂക്ഷിച്ചിരുന്ന നിലവറകളുടെയും പട്ടികയിലേക്ക് ഇതും ചേർക്കപ്പെടുകയാണ്.  ഗതകാല പ്രതാപം അയവിറക്കി തലയെടുപ്പോടെ ദീർഘകാലം കന്നുകാലികൾക്ക് ആലയം തീർത്ത ഈ കെട്ടിടം ഇനി ഓർമ മാത്രമാകും!.

(എസ്-എ)

🔳

Sunday, May 17, 2020

💢
*ഉമ്മ*

മരണം അത്ര എളുപ്പമല്ല
എന്ന് നിരന്തരം ഓർമ്മപ്പെടുത്തുമായിരുന്നു
ഉമ്മ.

മരണ വേദനയെ
കടക്കണ്ണിലെ കണ്ണീരുകൊണ്ട്
നീന്തിക്കടന്നു.
വേദന സഹിച്ചു തീർത്ത്
ഉമ്മ പോയപ്പോൾ സത്യത്തിൽ  ജീവിതം അത്ര എളുപ്പമല്ല എന്നത് ഞങ്ങൾക്ക് ബോധ്യപ്പെട്ടു!

എല്ലാ കരുത്തും ചോർന്നു പോയപ്പോഴും
വെളിച്ചം നിലച്ചുപോയപ്പോഴും
വീടകം മൗനത്തിൽ ആണ്ടുപോയപ്പോഴും
ഓരോ നിമിഷങ്ങളിലും പഴയ ഓർമ്മകൾ തിരികെ വന്നപ്പോഴും
മനസ്സ് നീറിപ്പുകഞ്ഞപ്പോഴും
സ്വപ്നങ്ങളിൽ പോലും
ഏകാന്തത മാത്രം
പുലർന്നപ്പോഴും
ഭയപ്പാടിന്റെ
പകലുകളിൽ നിന്നും
രാത്രികളിലേക്ക് ഒഴുകിപ്പരന്നപ്പോഴും
കൃത്യമായി ബോധ്യപ്പെടുന്നു
"ജീവിതം അത്ര എളുപ്പമല്ല"

ഉമ്മറപ്പടിയിൽ കാത്തുനിൽക്കാൻ
കൈവിരൽ തുമ്പിലെ
ബാല്യകാലം ഇനിയില്ല

പ്രാർത്ഥിക്കാൻ
ഇനി ഉമ്മയില്ല എന്ന
തിരിച്ചറിവ് നൊമ്പരക്കടലായി
മുന്നിലുണ്ട്.
ജാഗ്രതയില്ലാത്ത ചുവടുകളിൽ
രക്ഷാകവചമായിരുന്ന പ്രാർത്ഥനകൾ!

ഒറ്റപ്പെട്ട് പോയവന്റെ
വിലാപങ്ങൾക്ക് മുന്നിൽ
സാന്ത്വന വചനങ്ങൾ
തുറിച്ചു നോക്കുക മാത്രം
ചെയ്യുന്നു.

💢
🔲ഗാനം
രചന : *എസ്-എ-പട്ല*
💢

*നീല* നിലാവിന്റെ
പടിഞ്ഞാറെ മാനത്ത്
തളിർ തെന്നാലായ്
മലർ മഞ്ചലിൽ
ചെറിയ പെരുന്നാൾ വന്നല്ലോ.. (2)

പുണ്യത്തിൻ പൂമരം തീർത്തൊരോ സജ്ജനം
ജന്നാത്തിൽ ഭവനങ്ങൾ
തീർക്കുന്നു റമദാനിൽ

റമദാനിൻ പുണ്യങ്ങൾ
ചൊരിയുന്നു മന്നവൻ
സ്വർഗകവാടങ്ങൾ
തുറക്കുന്നു നമുക്കായ്

*നീല* നിലാവിന്റെ പടിഞ്ഞാറെ മാനത്ത്
തളിർ തെന്നാലായ്
മലർ മഞ്ചലിൽ
ചെറിയ പെരുന്നാൾ വന്നല്ലോ..

ആഘോഷ രാവിന്റെ
ആമോദ രാവിന്റെ
ആനന്ദ ഇശലുകൾ
പെയ്യുന്നു വീടെങ്ങും

വ്യാധികൾ മാറിടും
ആധികൾ നീങ്ങിടും
റഹ്മത്തിൻ വാതിൽ
നമുക്കായ് തുറന്നിടും

*നീല* നിലാവിന്റെ പടിഞ്ഞാറെ മാനത്ത്
തളിർ തെന്നാലായ്
മലർ മഞ്ചലിൽ
ചെറിയ പെരുന്നാൾ വന്നല്ലോ..

ശാന്തി പുലർന്നിടും
നന്മകൾ പെയ്തിടും
ഈദിന്റെ പരിമളം
ലോകം നിറഞ്ഞിടും

ശവ്വാലിന്നമ്പിളി വാനിൽ തെളിഞ്ഞിടും
തക്ബീർ മുഴങ്ങിടും
സ്നേഹം ജയിച്ചിടും

*നീല* നിലാവിന്റെ പടിഞ്ഞാറെ മാനത്ത്
തളിർ തെന്നാലായ്
മലർ മഞ്ചലിൽ
ചെറിയ പെരുന്നാൾ വന്നല്ലോ..

🟩
*പ്രവാസികൾ ആരുടെയും ഔദാര്യത്തിന് കാത്ത് നിന്ന ചരിത്രമില്ല*


ആദ്യകാല പ്രവാസികൾ മുതൽ  ആധുനിക പ്രവാസികൾ വരെ മന്ത്രിമാരുടേയോ രാഷ്ട്രീയ നേതാക്കന്മാരുടേയോ ആരുടെയെങ്കിലും ഔദാര്യത്തിന് വേണ്ടി ഒച്ചാനിച്ച് നിന്ന ഒരു ചെറിയ ചരിത്രമെങ്കിലും കാണിച്ചു തരാമോ?

ഇല്ലെങ്കിൽ പിന്നെന്തിനാണ് ടികറ്റ് നിങ്ങളെടുക്കണം ക്വാറൻടെൻ ചിലവുകൾ നിങ്ങൾ വഹിക്കണം എന്നൊക്കെ ഗവർമെൻറും മറ്റു സംവിധാനങ്ങളും നിരന്തരം ഇങ്ങനെ
പുലമ്പിക്കൊണ്ടിരിക്കുന്നത്?

പക്ഷെ ഒരിന്ത്യൻ പൗരൻ എന്ന നിലയിൽ പ്രവാസികൾക്ക് ലഭിക്കേണ്ട ചില മൗലികാവകാശങ്ങളുണ്ട്. അത് നിഷേധിക്കുന്ന ഭരണകൂടത്തിന്റെ ചെറ്റത്തരത്തെയാണ് ചോദ്യം പ്രവാസികൾ ചോദ്യം ചെയ്യുന്നത്.

വി.മുസഫർ അഹമ്മദ് തന്റെ *"മരുഭൂമിയുടെ ആത്മകഥ"* എന്ന പുസ്തകത്തിൽ ഒരു ബംഗ്ലാദേശുകാരന്റെ തട്ടിപ്പിന്റെ കഥ പറയുന്നുണ്ട്.  അതിങ്ങനെയാണ്.

താൻ ഹീറാ ഗുഹയുടെ കാവൽക്കാരനാണെന്ന് പറഞ്ഞ് ഗുഹയുടെ മുന്നിൽ
സ്ഥിരമായി നിന്നുകൊണ്ട് ഗുഹ സന്ദർശിക്കാൻ വരുന്നവരിൽ നിന്നും ഇയാൾ പണം പിരിക്കുന്നത് പതിവാക്കിയിരുന്നു. ഗുഹ യോട് ചേർന്ന്തന്നെയാ
യിരുന്നു ഇയാളുടെ
താമസവും.  ഈ വിവരം അധികൃതർ വളരെ വൈകിയാണ് അറിഞ്ഞത്.  ഉടനെ സ്വയം പ്രഖ്യാപിത കാവൽക്കാരൻ അറസ്റ്റി
ലായി.  പിടിയിലാകുമ്പോൾ ഇയാളുടെ കയ്യിൽ  സൗദി കറൻസിയായ റിയാലുകളുടെ കെട്ടുകളുണ്ടായിരുന്നു.  താൻ കാവൽക്കാരനാണെന്ന് പറഞ്ഞ് ജനങ്ങളിൽ നിന്നും ഇയാൾ പണം തട്ടുകയായിരുന്നു.

എഴുതി വന്നത് ആത്മീയതയുടെ കാവലിനപ്പുറം മറ്റൊന്നും ഹിറയെ സംരക്ഷിക്കുന്നില്ല എന്നത് പോലെ ദൈവീക സംരക്ഷണം മാത്രമല്ലാതെ ഒന്നും പ്രവാസികളെ രക്ഷിക്കാനില്ല എന്ന വളരെ വൈകിയ തിരിച്ചറിവിലേക്ക് ഈ കോറോണ കാലത്ത് പ്രവാസികൾ വളരുകയാണ് എന്നാണ്.  എന്ന് വെച്ചാൽ നിങ്ങളുടെ കാവൽ ആവശ്യമില്ല എന്ന് തന്നെയാണ്!

ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ലാണ് പ്രവാസികൾ എന്നത് ഒരു വസ്തുതയാണ്.  അത് മന്ത്രിമാരുടെ വെറും ഗീർവാണങ്ങൾ മാത്രമല്ല. എന്നിട്ട് പോലും പ്രവാസികൾക്ക് വേണ്ടി കേന്ദ്ര-കേരള സർക്കാരുകൾ എന്ത് ചെയ്തു എന്ന് പറയാമോ?  കുറ്റം പറയുരതല്ലോ, ചെയ്തിട്ടുണ്ട് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് വേണ്ടി ജോബ് പോർട്ടൽ തുടങ്ങുമെന്നും ബി.എസ് എൻ എൽ സിം കാർഡ് ഫ്രീയായി തരുമെന്നും മിനിഞ്ഞാന്ന് പറഞ്ഞിട്ടുണ്ട്!

പ്രവാസി ക്ഷേമനിധി പ്രവാസി പുനരധിവാസം, പ്രവാസി പെൻഷൻ ഇത്തരം ഡയലോഗുകൾ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഇനിയും തുടരണം കാരണം
ഇത് കേട്ട് വിഡ്ഢികളായി കോരിത്തരിച്ച് പതിനായിരങ്ങൾ പിരിച്ച് നൽകാൻ ഒരു പാട് രാഷ്ട്രീയ അടിമകൾ ഇവിടെ ഇനിയുമുണ്ടാകും, കൊറോണ കനിഞ്ഞെങ്കിൽ മാത്രം.

ഈ നെറികെട്ട ഭരണകൂട വൈതാളികന്മാരോട് കാലം
പകരം ചോദിക്കാതെ കടന്നു പോകില്ല എന്ന് മാത്രം ഓർമ്മിപ്പിക്കുന്നു.

*എസ്-എ*

🟦
🔲ഗാനം| എസ്-എ-പട്ല✍️
 

ശവ്വാലമ്പിളി കണ്ടല്ലോ
പെരുന്നാൾ സുദിനം വന്നല്ലോ
വ്യാധി പെരുത്തൊരു നാളിൽ
മനസ്സിൽ ആധികൾ | പോയ്മറഞ്ഞല്ലോ

ഖൽബിൽ മോഹം പെരുത്തല്ലോ
ഈദിൻ സുഗന്ധം നിറഞ്ഞല്ലോ
അകലം കാത്തു നടന്നല്ലോ
അരികിലെ സൗഹൃദം പൂത്തല്ലോ..

പള്ളികളും ഈദ് ഗാഹുകളും
പട്ടണവും പല വീഥികളും
മൗനവൃതത്തിൽ ലയിച്ചന്ന്
മാനത്തമ്പിളി പരന്നല്ലോ

പലഹാരങ്ങൾ പലതില്ല
പഴയത് പോലെ ഇന്നില്ല
എങ്കിലുമുള്ളത് കൊണ്ട് പെരുന്നാൾ
ആഘോഷത്തിൽ അലതല്ലും

പുത്തനുടുപ്പുകളില്ലെന്നാൽ
നല്ലയുടുപ്പുകൾ ധരിക്കുന്നു
പൂവാടികളിൽ കുഞ്ഞ് കുരുന്നുകൾ
പുഞ്ചിരി പെയ്യുന്നുണ്ടല്ലോ

തക്ബീർ ധ്വനികൾ ഉയരുന്നു
തഹ് ലീൽ എങ്ങും മുഴങ്ങുന്നു
ശുക്ക്റുകൾ ഒന്നായ് ചൊരിയുന്നു
നാഥനെ മാത്രം വണങ്ങുന്നു.

മാറാവ്യാധികൾ മറക്കുന്നു
മനവും മാനവും തെളിയുന്നു
കളിചിരി എങ്ങും മുഴങ്ങുന്നു
ഖൽബിൽ പ്രാർത്ഥന നിറയുന്നു.

ശവ്വാലമ്പിളി കണ്ടല്ലോ
പെരുന്നാൾ സുദിനം വന്നല്ലോ
വ്യാധി പെരുത്തൊരു നാളിൽ
മനസ്സിൽ ആധികൾ  പോയ്മറഞ്ഞല്ലോ

🔲
❇️
*റഹീംച്ച*
🏵️

*റഹീംച്ച* ഈ വഴിയോരത്ത് കൂടി നിശബ്ദം നടന്നു നീങ്ങുന്നുണ്ട്.  എല്ലാ ബഹളങ്ങളിൽ നിന്നുമകന്നു  പുഞ്ചിരിമായാത്ത വലിയ മുഖവുമായി. സൗഹൃദങ്ങൾക്ക് സ്വജീവനേക്കാൾ വില കല്പിച്ച ഒരാൾ!

*റഹീംച്ച* ഒരു വെളിച്ചമായിരുന്നു.  പാതയോരങ്ങളിൽ പലർക്കും വഴികാട്ടിയായി ജ്വലിച്ചു നിന്നു.
ദൈർഘ്യമേറിയ പ്രവാസത്തിന്റെ മുറിവുകളും വിഹ്വലതകളും സ്വയം ഏറ്റ് വാങ്ങി പലർക്കും തണലായ്
തുണയായ് നിന്നു.

*റഹീംച്ച* ഇവിടെ നമ്മുടെ കൂടെത്തന്നെയുണ്ട് എന്ന് വിശ്വസിക്കാനാണിഷ്ടം.  ഉന്മേഷം നിറയ്ക്കുന്ന അനുഭൂതിയാണത്.
മൗനത്തിന്റെ വാചാലതയായി, അസാനിധ്യത്തിന്റെ മഹാസാനിധ്യമായി നെഞ്ച് വിരിച്ചു ആകാശങ്ങൾപ്പുറത്തെ നക്ഷത്രശോഭയായി
സ്നേഹാന്വേഷണങ്ങളുമായി
പതിയെ ഒരാൾ നമ്മിലേക്ക് നടന്നടുക്കുന്നത് പോലെ!

*റഹീംച്ച* അകാലത്തിൽ പൊലിഞ്ഞ വെളിച്ചം, ദൈവീക വിളിക്കുത്തരം നൽകി പ്രതിഫലലോകത്തേക്ക് നടന്നു നീങ്ങിയിട്ട് നാല് വർഷമായി എന്നത് വിശ്വസിക്കാനേയാവുന്നില്ല.

*റഹീംച്ച* യെ പോലുള്ളവരുടെ ദൗത്യം ഏറെ പ്രസക്തമാവുന്നൊരു കാലം കൂടിയാണിത്.

*റഹീംച്ച* ദൈവീക സന്നിധിയിൽ സുഖമായിരിക്കട്ടെ..
പ്രാർത്ഥനകൾ..☘️

*എസ്-എ*

💚
🔲
*കോറോണാ കാലത്തെ പെരുന്നാൾ പൊലിമകൾ*

*സാപ്*✍️
=======

നോമ്പുകാലം കടന്നു പോകുമ്പോൾ, വ്യാധികൾ അകന്നു പോകുമ്പോൾ, മാനത്ത് ശവ്വാലിനമ്പിളി തെളിയും.

എല്ലാ ആഘോഷങ്ങളും മനുഷ്യ മനസ്സുകളിലേക്ക് ചെയ്യുന്നത് കുളിർമഴയാണ്.  മാറാവ്യാധിയുടെ സങ്കടക്കടൽ മുന്നിൽ വന്ന് നിൽക്കുമ്പോൾ എങ്ങിനെയാണ് പെരുന്നാൾ ആഘോഷിക്കുക എന്ന നിഷ്കളങ്ക ചോദ്യമുണ്ട് മുന്നിൽ!

അതിനുള്ള ഉത്തരമാണ്
വിഷമസന്ധികളിലാണ് നാം പുഞ്ചിരിക്കുകയും ജീവിതത്തെ ക്ഷമയും ധീരതയും കൊണ്ട് നേരിടുകയും വേണ്ടത്.
ഇത്തരം ആഘോഷവേളകൾ മനസ്സിന് സന്തോഷവും സമാധാനവും പ്രധാനം ചെയ്യുന്നവയാണ്.  പരിധികൾ ലംഘിക്കാതെ ആഘോഷിക്കുക എന്നത് കാലഘട്ടം കൂടി ആവശ്യപ്പെടുന്ന അനിവാര്യതയാകുന്നു.

ഉന്നതമായ സാമൂഹ്യബോധത്തിന്റെയും സാമുഹ്യ പ്രതിബദ്ധതയുടെയും പ്രകടനം കൂടിയാണ് പെരുന്നാൾ എന്നറിയുമ്പോഴാണ് ഈ ആഘോഷവേളകൾക്ക് കോവിഡ് കാലത്ത് എന്ത് മാത്രം പ്രസക്തിയുണ്ട് എന്ന് നാം തിരിച്ചറിയുന്നത്!

വിരസമായി ആചരിക്കേണ്ട ആഘോഷങ്ങളില്ലാത്ത ആത്മാവില്ലാത്ത ഒന്നല്ല പെരുന്നാളുകൾ.  അങ്ങനെയൊരാഘോഷം എവിടെയും കാണാൻ കഴിയില്ല.

കോവിഡ് കാലത്തെ ആഘോഷവേളകൾ എങ്ങിനെയാണ് കൊണ്ടാടപ്പെടേണ്ടത് എന്നതിന് കൃത്യമായ മാർഗനിർദേശങ്ങൾ മതപണ്ഡിതന്മാർ (മതപ്രഭാഷണ തൊഴിലാളികളല്ല!). നൽകേണ്ടതുണ്ട്.
മനസ്സിനും ശരീരത്തിനും ഉന്മേഷവും സന്തോഷവും പ്രദാനം ചെയ്യുന്ന വിനോദ പരിപാടികൾ പുതിയ സാഹചര്യത്തിൽ എങ്ങിനെയാണ് ആസൂത്രണം ചെയ്യുക എന്നതിനെ കുറിച്ച് ആലോചിക്കാവുന്നതാണ്.

വലിയ കൂട്ടുകുടുംബമൊക്കെയാണെങ്കിൽ കുടുംബത്തിനകത്ത്, വീടിനകത്ത് പാട്ടും കളിയും മത്സരങ്ങളും സംഘടിപ്പിക്കുന്നതിനെ കുറിച്ച്  ചിന്തിക്കാവുന്നതാണ്. കുട്ടികൾക്കൊക്കെ സന്തോഷ സമ്മാനങ്ങൾ നൽകാനും അവസരം ഉണ്ടായാൽ ആഘോഷവേളകൾ ഈ കോറോണാ കാലത്തും മാനസിക സൗഖ്യവും സന്തോഷവും പ്രദാനം ചെയ്യും.

ലോകത്തിലേത് കോണിലാണെങ്കിലും പെരുന്നാളുകൾക്ക് ചില പൊതുവായ സമാനതകളും പ്രത്യോകതകളും ഉണ്ട്.  അതിൽ പ്രധാനം അതിരാവിലെ കുളിച്ച് പുതുവസ്ത്രമണിഞ്ഞ് ഈദ് നമസ്കാരത്തിന്നായി മൈതാനിയിലേക്കും പള്ളിയിലേക്കും പോകുന്ന ചെറുസംഘങ്ങളുടെ അതി മനോഹര കാഴ്ച്ചകളാണ്. കുഞ്ഞുടുപ്പണിഞ്ഞ് ആവേശത്തോടെയും ആനന്ദത്തോടെയും നടന്നു നീങ്ങുന്ന കുരുന്നുകൾ നയനാന്ദകരം തന്നെ.  ലോക്ഡൗൺ കാലത്തെ പെരുന്നാളിന് നമുക്കീ കാഴ്ചകളും അനുഭവങ്ങളും തീർച്ചയായും ഗൃഹാതരത്വമുണർത്തുന്ന ഓർമ്മകൾ മാത്രമാവും.  എങ്കിലും നല്ല വസ്ത്രങ്ങളുടെ പൊലിമയും സുഗന്ധങ്ങളുടെ പരിമളവും നമ്മുടെ ജീവിത പരിസരങ്ങളിൽ പെരുന്നാൾ അനുഭൂതി സൃഷ്ടിക്കാതെ പോവില്ല!

കോവിഡ് കാലത്ത് പരസ്പരം ആലിംഗനം ചെയ്ത് എങ്ങിനെയാണ് സ്നേഹം പങ്കുവെക്കുക എന്ന് ചോദിച്ചപ്പോൾ ഒരു സുഹൃത്ത് പറഞ്ഞ രസകരമായ മറുപടിയുണ്ട്.  "ഒരു മീറ്റർ അകലം പാലിച്ച് സാങ്കൽപ്പികമായി ആലിംഗനം ചെയ്യുക.  ദൈവം നമ്മുടെ ഹൃദയങ്ങളിലേക്കാണല്ലോ നോക്കുന്നത്.  ആലിംഗനം ചെയ്ത പുണ്യം തന്നെ കിട്ടും" ഏതായാലും അതൊക്കെ കാണാൻ രസമുള്ള വ്യത്യസ്തമായ ഏർപ്പാടായിരിക്കും, കൊറിയൻ അഭിവാദ്യ രീതി പോലെയൊ, യോഗയെ പോലെയോ തോന്നിക്കുന്ന ഒരു പ്രത്യേകതരം കോവിഡ് സ്നേഹപ്രകടനങ്ങൾ.  ശീലമായിക്കഴിഞ്ഞാൽ പ്രശ്നമാവില്ല. എല്ലാം അങ്ങിനെയാണല്ലോ!

മാനുഷിക മുഖമുള്ള സാമൂഹിക ക്ഷേമവും നന്മയും വിളംബരം ചെയ്യുന്നവയാണ് പെരുന്നാളുകൾ.  ചെറിയ പെരുന്നാളിനോടനുബന്ധിച്ചു  ഫിത്വർ സകാത്ത് നൽകൽ എല്ലാ വിശ്വാസികൾക്കും നിർബന്ധമാക്കിയത് അത്തരമൊരു സാമൂഹ്യ വീക്ഷണത്തിന്റെ ഭാഗമാണ്.

കഴിഞ്ഞകാല ബഹളമയമായ ഇഫ്ത്താർ വിരുന്നുകളിൽ നിന്നും വ്യത്യസ്തമായി
ആത്മീയമായ ഔന്നത്യങ്ങൾ നേടാൻ ഈ കോവിഡ് കാലത്തെ നിശബ്ദമായ നോമ്പു കാലങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നതൊരു യാഥാർത്ഥ്യമാണ്.

പരസ്പരമുള്ള എല്ലാ പിണക്കങ്ങളും പരിഭവങ്ങളും നോമ്പ് കൊണ്ട് തീർത്തു കഴുകി വൃത്തിയാക്കിയ മനസ്സുകൾക്ക് വീടകങ്ങളിൽ ഒതുങ്ങി കൂടിയാണെങ്കിൽ പോലും പെരുന്നാൾ സന്തോഷത്തോടെ ആത്മ നിർവൃതിയോടെ ആഘോഷിക്കാൻ കഴിയണം.  അതിനുള്ള മനസ്സൊരുക്കൽ പ്രധാനമാണ്.

ആഘോഷങ്ങളൊക്കെയും മനുഷ്യരെ ഒന്നിപ്പിക്കുന്ന ഉത്സവങ്ങളായിരുന്ന ഒരു ഭൂതകാലം ഇവിടെ കഴിഞ്ഞു പോയിട്ടുണ്ട്.  കലഹങ്ങളോ വർഗീയതയോ എന്തന്നറിയാത്ത ഒരു ഭൂതകാലം.  ആ ഭൂതകാലം തിരിച്ചുപിടിക്കാൻ സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം സ്നേഹത്തിന്റെ അരികിൽ തലോടൽ സ്പർശമാകാനും
സൗഹൃദത്തിന്റെ പുതിയ ഗാഥകൾ രചിക്കുവാനും നമുക്ക് കഴിയണം. എല്ലാ രോഗങ്ങൾക്കുമുള്ള ശമനമാകാൻ ആഘോഷങ്ങൾക്കല്ലാതെ മറ്റെന്തിനാണ് കഴിയുക!

🟦
🔲ആസ്വാദനം

*കവര*
കവിതകൾ

* സാപ്*


സുഹൃത്ത് രവീന്ദ്രൻ പാടിയുടെ കാവ്യ സമാഹാരമാണ് മുന്നിൽ.  "കവര" എന്നാണ് കവിതാ സമാഹരത്തിന്റെ പേര്.  കവിഞ്ഞ് ഉരക്കുന്നതിനെയാണ് (സംസാരിക്കുന്നതിനെ) കവര എന്ന് പറയുക എന്ന് കവി.  കുട്ടികൾ പറയുന്ന നിഷ്കളങ്ക വർത്തമാനങ്ങളാണ് കവര എന്നും ആളുകൾ വെടിപറയുന്നതിനെയും മറ്റും കവര എന്ന് പറയുമെന്നും ആമുഖമായി കവി തന്നെ വിശദീകരിക്കുന്നുണ്ട്.  ഏതായാലും ഈ കാസർകോടൻ വായ്മൊഴി പൊതു മലയാളത്തിന് പരിചയമില്ലാത്തതാണ് എന്ന് തോന്നുന്നു, ചിലപ്പോൾ കാസർകോട് തന്നെ പലരും ആദ്യമായി കേൾക്കുകയുമാകാം.  ഏതായാലും "കവര" കേൾക്കാൻ രസമുള്ള ഒട്ടും അതിര് കവിയാത്ത കവിതയുടെ ഇമ്പമാർന്ന ഉരയാണ് എന്നതിൽ സംശയമില്ല.

ഉത്തര കേരളത്തിലെ എണ്ണം പറഞ്ഞ കവികളിൽ പ്രമുഖനാണ് രവി.  അദ്ദേഹത്തിന്റെ ആറാമത്തെ കവിതാ സമാഹാരമാണ് "കവര".  ഇരുപത്തിയഞ്ച് ഗദ്യകവിതകളും പിന്നെ ചുടുക്കുകവിതകൾ എന്നൊരദ്ധ്യായവും ചേർന്ന മൊത്തം ഇരുപത്തിയാറ് കവിതകളുടെ സമാഹാരം.
ചുടുക്കു കവിതകൾ കുഞ്ഞുണ്ണിക്കവിതകളെന്നോ ഹൈക്കുവെന്നോ വേർതിരിക്കാൻ കഴിയാത്ത തികച്ചും വ്യത്യസ്തമായ ഒരു ശ്രമമാണ്.

"നരിയെ വേട്ടയാടുന്നതിലും
പ്രയാസമാണ് ചിലപ്പോൾ മീൻ പിടിക്കൽ.
ചില മീനുകൾ ചൂണ്ടയോടൊപ്പം,
അല്ലെങ്കിൽ വലയോടൊപ്പം
അതുമല്ലെങ്കിൽ ബോട്ടിനോടൊപ്പം
മീൻ പിടുത്തക്കാരനെ
വലിച്ചു കൊണ്ട് പോകും
ആഴങ്ങളിലേക്ക്!
പിന്നെ പൊങ്ങിയെന്നേ വരില്ല!"

"മീൻപിടിത്തം" എന്ന കവിതയിലെ വരികളാണിത്.

പരാന്നഭോജികളായ (Parasites) മനുഷ്യരുടെ നെറികേടിന്റെ നേർകാഴ്ച്ചയാണ് ഈ കവിത. കൈ നനയാതെ മീൻ പിടിക്കുന്നവർ അഥവാ  മേലനങ്ങാതെ അന്യന്റെ അദ്ധ്വാനത്തിന്റെ പങ്കു പറ്റി ജീവിക്കുന്നവർ, എങ്ങിനെയാണ് വെള്ളം കലക്കി മീൻ പിടിക്കേണ്ടത് എന്നും വ്യക്തമായി അറിയുന്നവരാണ്. ഈ ഇത്തിൾ കണ്ണികളാണ് വൃക്ഷത്തിന്റെ കാമ്പുകൾ കാർന്നു തിന്നു അതിന്റെ തായ് വേര് പോലും നശിപ്പിച്ചു കളയുന്നത്! 
സമൂഹത്തിന്റെ ആന്തരിക കരുത്തിനെ ഉൽമൂലനം ചെയ്യുന്നവരെ സൂക്ഷിക്കേണ്ടതുണ്ട് എന്ന് ഉറപ്പിച്ച് പറയുകയാണ് കവി.
അധ്യാനിച്ച് ജീവിക്കണമെന്നും ആരെക്കെയോ പിടിച്ച് തരുന്ന മീൻ തിന്നുന്നത് കൊണ്ടാണ് നമുക്ക് മീൻ പിടിക്കുന്നത് കേവലം വിനോദമാകുന്നത് എന്നും കവി പറഞ്ഞുവെക്കുന്നുണ്ട്.

"ജന്മനാളിൽ" എന്ന കവിതയിൽ എന്തിനാണീ ജന്മദിനം എന്ന് ചോദിക്കുന്നു.

"പിന്നിട്ട പാതകൾ കോറിയിട്ട
രക്തം പൊടിയുമനുഭവങ്ങൾ
ഓർമ്മയിൽ നിന്നും കഴുകി നീക്കി
പുതിയവ വീണ്ടുമെഴുതുവാനോ?"

അവസാന വരികളിൽ
സ്വന്തം ജീവിതത്തിലെ കഴിഞ്ഞ കാല കഷ്ട നഷ്ടങ്ങൾക്ക് അറുതി വരുകയും ജിവിതം ഹരിതാഭമാവുകയും ചെയ്യും എന്ന ശുഭാപ്തി വിശ്വാസവും പ്രകടിപ്പിക്കുന്നുണ്ട്.

വ്യക്തിപരവും സാമൂഹ്യവുമായ ജീവിതാനുഭവങ്ങളുടെ ചിട്ടയായി അടുക്കിവെച്ച പുസ്തകങ്ങൾ പോലെയാണ് ഓരോ കവിതയും. ഒക്കെയും സമൂഹത്തിന്റെ നേർക്ക് പിടിച്ച കണ്ണാടികൾ,  നവോത്ഥാന രചനകൾ എന്ന് വിശേഷിപ്പിക്കാവുന്നവയാണ്.

"കറക്കം" എന്ന കവിതയിൽ പുതിയ കാലത്തെ കർഷകന്റെ വ്യഥകളെ വളരെ തന്മയത്വത്തോടെ കോറിയിടുന്നുണ്ട്. 

"സൂര്യനൊപ്പമാണ്
കൃഷ്ണേട്ടന്റെ കറക്കം
രാവിലെ തൊഴുത്തിൽ
കുത്തിയിരുന്ന്
പശുക്കളെ കറക്കും
.....
നാളുകൾ കറങ്ങവെ
പശുക്കളുടെ കറവ നിന്നു;
.......
പശുക്കൾ ലോറിയേറി
നഗരം കറങ്ങി
.........
തോട്ടമുണ്ടായ സ്ഥലം
പ്ലോട്ടുകളായി
പിന്നെയത് കൃഷ്ണ
ഹൗസിംഗ് കോളനിയായി."

മനുഷ്യൻ കാർഷിക വൃത്തിയിലേക്ക് തന്നെ തിരിച്ചു പോകേണ്ടി വരുന്ന
കോവിഡ് കാലത്ത് ഹൗസിംഗ് കോളനികൾ വീണ്ടും പച്ചപിടിച്ച തോട്ടങ്ങളാകുമെന്നും കൃഷ്ണേട്ടൻ പശുക്കളെ
കറക്കാൻ ഒരു വരവ് കൂടി
വരുമെന്ന് തന്നെയും പ്രതീക്ഷിക്കണം.

അവസാന അധ്യായമാണ് ചുടുക്കു കവിതകൾ.  ജീവിതമെന്ന സമസ്യയുടെ അമർത്തിപ്പിടിച്ച തേങ്ങലുകൾ പോലെ, വേദനകളെ അടയാളപ്പെടുത്തുന്നവയാണ്
മിക്ക ചുടുക്കു കവിതകളും
ഉദാ:

"മൈതാനം പോലെ
വിശാല വഴിയിലും
സൂചിക്കുഴ പോലെ
എന്നുടെ നേർവഴി"

"പെരുകും കടങ്ങളും
കുറയും ആയുസ്സുമാ-
ണെന്റെ സമ്പാദ്യം, അതിൽ-
തൃപ്തനായിരിപ്പൂ ഞാൻ!"

"പുതിയ കാര്യങ്ങൾ
പറയണം എന്നാൽ
പഴയതിൻ ബാധ
ഒഴിഞ്ഞിട്ടു വേണ്ടേ!"

"തിരയടിക്കാത്ത കടലെന്തു കടൽ"

"ചില സംഗതികൾ എങ്ങനെയെങ്കിലും നടന്നു കൂടും;
മരണ വീട്ടിലും
നേരം പുലരാറുണ്ടല്ലോ!"

വ്യക്തിയും സമൂഹവും കാലവും പ്രകൃതിയും ഉൾക്കൊള്ളുന്ന കവിതകൾ
അതിജീവനത്തിന്റെ  ഉണ്മയായി, ജീവിത വ്യഥകൾക്ക് നേരെ സാന്ത്വനത്തിന്റെ തൂവൽ സ്പർശമായി
അറുപത്തിനാല് പേജുകളിലായി കുറിച്ചിട്ടിരിക്കുന്നു.  അല്പം മാത്രം പറയുന്നവനാണല്ലോ കവി.  അത് കൊണ്ട് തന്നെ രവി അല്പം മാത്രം പറഞ്ഞു മതിയാക്കിരിക്കുകയാണ്.  ബാക്കി പറയാൻ അനുവാചകരെ ഏൽപ്പിച്ചു കൊണ്ട്.


🔲ആസ്വാദനം

കവര
കവിതകൾ


സുഹൃത്ത് രവീന്ദ്രൻ പാടിയുടെ കാവ്യ സമാഹാരമാണ് മുന്നിൽ.  "കവര" എന്നാണ് കവിതാ സമാഹരത്തിന്റെ പേര്.  കവിഞ്ഞ് ഉരക്കുന്നതിനെയാണ് (സംസാരിക്കുന്നതിനെ) കവര എന്ന് പറയുക എന്ന് കവി.  കുട്ടികൾ പറയുന്ന നിഷ്കളങ്ക വർത്തമാനങ്ങളാണ് കവര എന്നും ആളുകൾ വെടിപറയുന്നതിനെയും മറ്റും കവര എന്ന് പറയുമെന്നും ആമുഖമായി കവി തന്നെ വിശദീകരിക്കുന്നുണ്ട്.  ഏതായാലും ഈ കാസർകോടൻ വായ്മൊഴി പൊതു മലയാളത്തിന് പരിചയമില്ലാത്തതാണ് എന്ന് തോന്നുന്നു, ചിലപ്പോൾ കാസർകോട് തന്നെ പലരും ആദ്യമായി കേൾക്കുകയുമാകാം.  ഏതായാലും "കവര" കേൾക്കാൻ രസമുള്ള ഒട്ടും അതിര് കവിയാത്ത കവിതയുടെ ഇമ്പമാർന്ന ഉരയാണ് എന്നതിൽ സംശയമില്ല.

ഉത്തര കേരളത്തിലെ എണ്ണം പറഞ്ഞ കവികളിൽ പ്രമുഖനാണ് രവി.  അദ്ദേഹത്തിന്റെ ആറാമത്തെ കവിതാ സമാഹാരമാണ് "കവര".  ഇരുപത്തിയഞ്ച് ഗദ്യകവിതകളും പിന്നെ ചുടുക്കുകവിതകൾ എന്നൊരദ്ധ്യായവും ചേർന്ന മൊത്തം ഇരുപത്തിയാറ് കവിതകളുടെ സമാഹാരം.
ചുടുക്കു കവിതകൾ കുഞ്ഞുണ്ണിക്കവിതകളെന്നോ ഹൈക്കുവെന്നോ വേർതിരിക്കാൻ കഴിയാത്ത തികച്ചും വ്യത്യസ്തമായ ഒരു ശ്രമമാണ്.

"നരിയെ വേട്ടയാടുന്നതിലും
പ്രയാസമാണ് ചിലപ്പോൾ മീൻ പിടിക്കൽ.
ചില മീനുകൾ ചൂണ്ടയോടൊപ്പം,
അല്ലെങ്കിൽ വലയോടൊപ്പം
അതുമല്ലെങ്കിൽ ബോട്ടിനോടൊപ്പം
മീൻ പിടുത്തക്കാരനെ
വലിച്ചു കൊണ്ട് പോകും
ആഴങ്ങളിലേക്ക്!
പിന്നെ പൊങ്ങിയെന്നേ വരില്ല!"

"മീൻപിടിത്തം" എന്ന കവിതയിലെ വരികളാണിത്.

പരാന്നഭോജികളായ (Parasites) മനുഷ്യരുടെ നെറികേടിന്റെ നേർകാഴ്ച്ചയാണ് ഈ കവിത. കൈ നനയാതെ മീൻ പിടിക്കുന്നവർ അഥവാ  മേലനങ്ങാതെ അന്യന്റെ അദ്ധ്വാനത്തിന്റെ പങ്കു പറ്റി ജീവിക്കുന്നവർ, എങ്ങിനെയാണ് വെള്ളം കലക്കി മീൻ പിടിക്കേണ്ടത് എന്നും വ്യക്തമായി അറിയുന്നവരാണ്. ഈ ഇത്തിൾ കണ്ണികളാണ് വൃക്ഷത്തിന്റെ കാമ്പുകൾ കാർന്നു തിന്നു അതിന്റെ തായ് വേര് പോലും നശിപ്പിച്ചു കളയുന്നത്! 
സമൂഹത്തിന്റെ ആന്തരിക കരുത്തിനെ ഉൽമൂലനം ചെയ്യുന്നവരെ സൂക്ഷിക്കേണ്ടതുണ്ട് എന്ന് ഉറപ്പിച്ച് പറയുകയാണ് കവി.
അധ്യാനിച്ച് ജീവിക്കണമെന്നും ആരെക്കെയോ പിടിച്ച് തരുന്ന മീൻ തിന്നുന്നത് കൊണ്ടാണ് നമുക്ക് മീൻ പിടിക്കുന്നത് കേവലം വിനോദമാകുന്നത് എന്നും കവി പറഞ്ഞുവെക്കുന്നുണ്ട്.

"ജന്മനാളിൽ" എന്ന കവിതയിൽ എന്തിനാണീ ജന്മദിനം എന്ന് ചോദിക്കുന്നു.

"പിന്നിട്ട പാതകൾ കോറിയിട്ട
രക്തം പൊടിയുമനുഭവങ്ങൾ
ഓർമ്മയിൽ നിന്നും കഴുകി നീക്കി
പുതിയവ വീണ്ടുമെഴുതുവാനോ?"

അവസാന വരികളിൽ
സ്വന്തം ജീവിതത്തിലെ കഴിഞ്ഞ കാല കഷ്ട നഷ്ടങ്ങൾക്ക് അറുതി വരുകയും ജിവിതം ഹരിതാഭമാവുകയും ചെയ്യും എന്ന ശുഭാപ്തി വിശ്വാസവും പ്രകടിപ്പിക്കുന്നുണ്ട്.

വ്യക്തിപരവും സാമൂഹ്യവുമായ ജീവിതാനുഭവങ്ങളുടെ ചിട്ടയായി അടുക്കിവെച്ച പുസ്തകങ്ങൾ പോലെയാണ് ഓരോ കവിതയും. ഒക്കെയും സമൂഹത്തിന്റെ നേർക്ക് പിടിച്ച കണ്ണാടികൾ,  നവോത്ഥാന രചനകൾ എന്ന് വിശേഷിപ്പിക്കാവുന്നവയാണ്.

"കറക്കം" എന്ന കവിതയിൽ പുതിയ കാലത്തെ കർഷകന്റെ വ്യഥകളെ വളരെ തന്മയത്വത്തോടെ കോറിയിടുന്നുണ്ട്. 

"സൂര്യനൊപ്പമാണ്
കൃഷ്ണേട്ടന്റെ കറക്കം
രാവിലെ തൊഴുത്തിൽ
കുത്തിയിരുന്ന്
പശുക്കളെ കറക്കും
.....
നാളുകൾ കറങ്ങവെ
പശുക്കളുടെ കറവ നിന്നു;
.......
പശുക്കൾ ലോറിയേറി
നഗരം കറങ്ങി
.........
തോട്ടമുണ്ടായ സ്ഥലം
പ്ലോട്ടുകളായി
പിന്നെയത് കൃഷ്ണ
ഹൗസിംഗ് കോളനിയായി."

മനുഷ്യൻ കാർഷിക വൃത്തിയിലേക്ക് തന്നെ തിരിച്ചു പോകേണ്ടി വരുന്ന
കോവിഡ് കാലത്ത് ഹൗസിംഗ് കോളനികൾ വീണ്ടും പച്ചപിടിച്ച തോട്ടങ്ങളാകുമെന്നും കൃഷ്ണേട്ടൻ പശുക്കളെ
കറക്കാൻ ഒരു വരവ് കൂടി
വരുമെന്ന് തന്നെയും പ്രതീക്ഷിക്കണം.

അവസാന അധ്യായമാണ് ചുടുക്കു കവിതകൾ.  ജീവിതമെന്ന സമസ്യയുടെ അമർത്തിപ്പിടിച്ച തേങ്ങലുകൾ പോലെ, വേദനകളെ അടയാളപ്പെടുത്തുന്നവയാണ്
മിക്ക ചുടുക്കു കവിതകളും
ഉദാ:

"മൈതാനം പോലെ
വിശാല വഴിയിലും
സൂചിക്കുഴ പോലെ
എന്നുടെ നേർവഴി"

"പെരുകും കടങ്ങളും
കുറയും ആയുസ്സുമാ-
ണെന്റെ സമ്പാദ്യം, അതിൽ-
തൃപ്തനായിരിപ്പൂ ഞാൻ!"

"പുതിയ കാര്യങ്ങൾ
പറയണം എന്നാൽ
പഴയതിൻ ബാധ
ഒഴിഞ്ഞിട്ടു വേണ്ടേ!"

"തിരയടിക്കാത്ത കടലെന്തു കടൽ"

"ചില സംഗതികൾ എങ്ങനെയെങ്കിലും നടന്നു കൂടും;
മരണ വീട്ടിലും
നേരം പുലരാറുണ്ടല്ലോ!"

വ്യക്തിയും സമൂഹവും കാലവും പ്രകൃതിയും ഉൾക്കൊള്ളുന്ന കവിതകൾ
അതിജീവനത്തിന്റെ  ഉണ്മയായി, ജീവിത വ്യഥകൾക്ക് നേരെ സാന്ത്വനത്തിന്റെ തൂവൽ സ്പർശമായി
അറുപത്തിനാല് പേജുകളിലായി കുറിച്ചിട്ടിരിക്കുന്നു.  അല്പം മാത്രം പറയുന്നവനാണല്ലോ കവി.  അത് കൊണ്ട് തന്നെ രവി അല്പം മാത്രം പറഞ്ഞു മതിയാക്കിരിക്കുകയാണ്.  ബാക്കി പറയാൻ അനുവാചകരെ ഏൽപ്പിച്ചു കൊണ്ട്.

Tuesday, May 5, 2020

ഒറ്റമുറി

🟥

ഒറ്റമുറി

💠


ഒറ്റമുറി

അടച്ചിട്ടിരുന്ന

ജനാലകൾ ഇപ്പോൾ തുറന്നു വെച്ചിട്ടുണ്ട്.

ശുദ്ധവായു ലഭിക്കാതെ പോയാലോ..

ജനാലക്കരികിലിരുന്ന്

അലക്ഷ്യമായി

വേപ്പു മരത്തെ

നോക്കി നിന്നു.


ഇരുന്നു മടുത്തപ്പോൾ

സ്വപ്നങ്ങളിലേക്ക് 

ഒരു യാത്ര പോയി!


വിജനമായ തെരുവുകൾ

ബുള്ളറ്റ് വണ്ടിയുടെ

പൊട്ടിത്തെറിക്കലുകളില്ല

ഒറ്റപ്പെട്ട പിക്കപ്പ് വാനുകൾ

ഭക്ഷണപ്പൊതിയുമായി

പായുന്നത് കണ്ടു.

വഴിനീളെ പുകയുന്ന കുന്തിരിക്കത്തിന്റെ ഭയപ്പെടുത്തുന്ന ഗന്ധം

പരക്കുന്നുണ്ട്.

വിണ്ട് കീറിയ കണ്ണുകളിൽ

ചോര പൊടിയുന്നുണ്ട്

വഴികളിൽ അലമുറയിട്ടമ്മമാർ

പരക്കം പായുന്നുണ്ട്.

നടന്നു തളർന്നവർ

മയങ്ങി വീഴുന്നുണ്ട്

പുതിയൊരിന്ത്യയുടെ

പിറവിയാണ്.

ആഘോഷിക്കേണ്ടേ?

ഞാൻ

പാത്രവുമായി ബാൽക്കണിയിൽ വന്നു നിന്നു.


വേപ്പുമരം

ആകാശം നോക്കി കരഞ്ഞിരിക്കണം

ജനാല ശക്തമായ

കാറ്റോടെ അടഞ്ഞു

ഇപ്പോൾ

മഴ പെയ്യുന്നുണ്ട് എന്റെ

സ്വപ്നങ്ങൾക്ക് മീതെ.


#എസ്എ


🟥

"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ!

"ഒപ്പിടി നിര്യന"ക്ക്  കുറ്റിയിടുമ്പോൾ! 💠 ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു. ഈയൊരു മാധ്...