ബാക്കി
*കപ്പൽ അബ്ബാസ് പട്ല എന്ന സൗമ്യ സാന്നിധ്യം ഇനിയില്ല!*
💕
ഇങ്ങനെയൊരു കുറിപ്പ് എഴുതേണ്ടി വരിക എന്ന ദുര്യോഗമുണ്ടായി എന്നതാണ് ഏറ്റവും വലിയ സങ്കടം. ഒരനുസ്മരണക്കുറിപ്പിൽ, ഏറ്റവും പരിമിതമായ ഒരു ക്യാൻവാസിൽ കറകളഞ്ഞ ഈ
സഹൃദത്തിന് വിശദീകരണം നൽകാനുമാകില്ല!
മരണം ഓർക്കാപ്പുറത്ത് വിരുന്നു വരും, പടച്ചവന്റെ അലംഘനീയമായ വിധിക്ക് മുന്നിൽ നിസ്സാഹയരായി നിൽക്കുക മാത്രമാണ് വഴി!
സങ്കടങ്ങളുടെ ദുഃഖഭാരങ്ങളുടെ പെരുമഴക്കാലം തീർത്തുകൊണ്ടാണ് ഓരോ വിയോഗവും കടന്നു പോകുക.
എല്ലാവരുമെത്തിച്ചേരേണ്ടുന്നയിടം ഒന്നുതന്നെയാണെങ്കിലും ഇന്നലെവരെ സൗഹൃദഭാഷണങ്ങളുടെ നിസ്സീമമായ സ്നേഹക്കടൽ തീർത്തൊരാൾ ജീവിതത്തിൽ നിന്നും പെടുന്നനെ മറുകര ചെന്നെത്തി എന്നത് എത്ര വിശ്വസിക്കാൻ ശ്രമിച്ചാലും കഴിയില്ല.
പ്രിയപ്പെട്ടൊരാൾ ഇനിയില്ല എന്നറിയുന്നത് അകം പൊള്ളിക്കുന്ന ഓർമ്മകളാണ്!
"കപ്പൽ അബ്ബാസ് പട്ല (55 വയസ്സ്) ഹൃദയാഘാതംമൂലം അന്തരിച്ചു! അബൂദാബിയിൽ വെച്ചു വ്യാഴാഴ്ച (29-10-2020) ഉച്ചക്ക് ഇന്ത്യൻ സമയം പന്ത്രണ്ട് മണിക്കായിരുന്നു അന്ത്യം!" വാർത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയുമ്പോൾ തരിച്ചുനിന്നു പോയവർ അനവധി!
നാട്ടുകാർക്കും പ്രിയപ്പെട്ടവർക്കും
ആരായിരുന്നു അബ്ബാസ് കപ്പൽ? മനസ്സിൽ നന്മമാത്രം സൂക്ഷിച്ച, അങ്ങേറ്റം ദൈവഭയം ഉള്ള നിഷ്കളങ്കനായ മനുഷ്യൻ. നടന്നു പോയ ജീവിത വഴികളിൽ ഒരിറുമ്പിനെപ്പോലും നോവിക്കാത്തൊരാൾ, സൗമ്യത കൊണ്ട് ജീവിതം അടയാളപ്പെടുത്തിയ ഭക്തൻ! പ്രവാസ ലോകത്തെ ബിസിനസ്സ് രംഗത്ത് തന്റേതായൊരു ഇടം കണ്ടെത്തിയ മനുഷ്യൻ, അശരണർക്കു മുന്നിൽ കാരുണ്യത്തിന്റെ മഹാ പ്രപഞ്ചം തീർത്തൊരാൾ! വിശേഷണങ്ങൾ അവസാനിക്കുന്നില്ല!
വിശുദ്ധ ഖുർആൻ പഠനത്തിന് ഏറ്റവും പ്രാമുഖ്യം നൽകുകയും അത്തരം സംരംഭങ്ങളോട് അതിരുകളില്ലാതെ സഹകരിക്കുകയും ചെയ്തു. എല്ലാ നന്മകളുടെയും മുന്നിൽ തന്നെ നടന്നു.
സംസാരത്തിലെ മിതത്വം അദ്ദേഹത്തെ വേറിട്ട് തന്നെ അടയാളപ്പെടുത്തി. പരുക്കൻ വർത്തമാനങ്ങളോട് പോലും പുഞ്ചിരി കൊണ്ട് രാജിയാവാൻ കഴിയുക എന്നത് മാറിയ ലോകത്ത് ചെറിയ കാര്യമല്ല!
രണ്ട് ദിവസം മുമ്പ് ബന്ധപ്പെട്ടപ്പോൾ അബ്ബാസ് പറഞ്ഞൊരു കാര്യമുണ്ട്. "ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാത്തതാണ് സംഭവിക്കുക, അതു കൊണ്ട് തന്നെ ഒന്നിനെക്കുറിച്ചും അധികം വേവലാതിപ്പെട്ടിട്ട് കാര്യമില്ല. പടച്ചവൻ നിശ്ചയിച്ചതാണ് നടക്കുക" കൃത്യവും അചഞ്ചലുവുമായ ദൈവവിശ്വാസവും ജീവിതാവബോധവുമാണ് അദ്ദേഹത്തെ നയിച്ചിരുന്നത്.
പടച്ചവന്റെ സന്നിധിയിൽ അബ്ബാസ് എന്ന സ്നേഹിതന്റെ സൗമ്യമുഖം തെളിഞ്ഞു തന്നെ നിൽക്കും! ആശ്വാസവാക്കുകൾതോറ്റു പോകുന്ന സങ്കടക്കാലത്ത് സുഹൃത്തിന്റെ കുടുംബത്തോടൊപ്പം ചേരുന്നു.
ആരെയും നോവിക്കാതെ നിശബ്ദം കടന്നു പോയ അദ്ദേഹത്തിന് സർവ്വലോക നാഥൻ സ്വർഗീയാരാമം മാത്രം പകരം നൽകി അനുഗ്രഹിക്കട്ടെ!.
എസ്-അബൂബക്കർ
🔲
പഴക്കംചെന്ന ഒരു വീട് കൂടി ചരിത്രമാകുന്നു!
🔳
നാടും നഗരവും നവീനമായ കോൺഗ്രീറ്റ് ചെയ്ത ചിന്തകൾക്കും എടുപ്പുകൾക്കും വഴി മാറുമ്പോൾ അമ്പതു വർഷത്തിലേറെപ്പഴക്കമുള്ള ഓടുമേഞ്ഞ ഒരു വീട് കൂടി ചരിത്രമാകുന്നു. പ്രലോഭനങ്ങളെ അതിജയിച്ചു ഇത്രയും കാലം പിടിച്ചു നിന്നു. അവസാനം അനിവാര്യമായ ഒരു പൊളിച്ചെടുക്കലിന് പട്ല ബീരാൻച്ചയുടെ (നാഫി) വീട് വിധേയമാകുകയാണ്.
ഓല മേഞ്ഞ മൺകൂനകളിൽ നിന്നും ഓട് മേഞ്ഞ വിശാലതകളിലേക്ക് തൊണ്ണൂറുകളിൽ മിക്കവാറും നാമെല്ലാവരും എത്തിച്ചേർന്നു. തെണ്ണൂറുകൾക്ക് ശേഷം കോൺഗ്രീറ്റ് സൗധങ്ങൾ സാർവർത്രികമായി. അപ്പോഴും പിടികൊടുക്കാതെ ആഢ്യത്വത്തോടെ തലയുയർത്തി നിവർന്നു നിന്ന ഒരെടുപ്പാണ് കാലം തീർക്കുന്ന ഓർമ്മയുടെ വാൽമീകങ്ങളിൽ മറയുന്നത്!
ജനിച്ചു വളരുന്ന വീട് ഓരോർത്തർക്കും ഗൃഹാതുരത്വമുണർത്തുന്ന ഓർമകളാണ്. തന്നെ പക്വതയാർന്ന മനുഷ്യനാക്കാൻ പ്രാപ്തനാക്കുന്ന സാംസ്കാരിക പോഷണ പ്രക്രിയകൾ നടക്കുന്നയിടം.
നമ്മുടെ വ്യക്തിത്വ രൂപീകരണത്തിൽ വീട് ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഭിന്നതയെ മാത്രമല്ല എല്ലാറ്റിനേയും ഉൾകൊള്ളുക എന്ന പ്രാഥമിക പാഠമാണ് നാം വീട്ടിൽ നിന്നും സ്വായത്തമാക്കുന്നത്. സഹിഷ്ണുണയുടെ ആദ്യ പാഠശാലയാണത്. തികച്ചും വ്യത്യസ്തങ്ങളായ ഇഷ്ടാനിഷ്ടങ്ങളാണ് ഓരോ വീടിനകത്തുമുണ്ടാകുക. രൊൾ പറഞ്ഞത് മറ്റൊരാൾക്ക് പിടിക്കില്ല. എങ്കിലും ഒരേ വീട്ടിൽ കഴിയുമ്പോൾ എല്ലാവരും ഒരൊത്തുതീർപ്പിലും ഐക്യത്തിലും എത്തിച്ചേരുന്നു. ഒരു വീടെന്നത് മനുഷ്യനെ അവന്റെ സ്വന്തം മനസാക്ഷിയിലേക്കും ഉള്ളിലേക്കും നോക്കാൻ പ്രാപ്തനാക്കുന്നയിടമാണ്.
നമ്മുടെ നാടിന്റെ ഇന്നലെകൾ ഇങ്ങനെയായിരുന്നു എന്ന് തിരിച്ചറിയാൻ വരുംതലമുറയെ ഇത് സഹായിക്കട്ടെ എന്ന ആഗ്രഹം മാത്രമാണ് ഈ കുറിപ്പിന് പിന്നിൽ! വേറൊന്നുമില്ല! ഇതുപോലുള്ള അപൂർവ്വം വീടുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത് എന്നൊരോർമ്മപ്പെടുത്തൽ. അത്രമാത്രം!
എസ്-എ
🔲
"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ! 💠 ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു. ഈയൊരു മാധ്...