Thursday, July 30, 2020

പട്‌ല അബ്ദുല്ല സാഹിബ് (കൊല്ല്യ): നേരറിവിന്റെ ആ ധന്യസാന്നിധ്യം ഇനി ഓര്‍മ മാത്രം!

പൗരപ്രമുഖനും പട്‌ല എന്ന പ്രദേശത്തിന്റെ മത സാംസ്‌കാരിക വിദ്യാഭ്യാസ ഉത്ബുദ്ധതയിലേക്കുള്ള കുതിപ്പിന് കാരണക്കാരനുമായ, ആദര്‍ശ രാഷ്ട്രീയം മുറുകെ പിടിച്ച കര്‍മയോഗി അബ്ദുല്ല പട്‌ല ഓര്‍മയായി! വ്യാഴാഴം വൈകുന്നേരം മൂന്ന് മണിക്കായിരുന്നു അന്ത്യം! മരിക്കുമ്പോള്‍ അദ്ദേഹത്തിന് തൊണൂറ് വയസ് പ്രായമുണ്ടായിരുന്നു. നാടിന്റെ നവോത്ഥാന പോരാട്ടത്തിലെ ഉജ്വലമായൊരധ്യായം ഇവിടെയവസാനിക്കുകയാണ്.

നിലപാടുകളുടെ കരുത്ത് കൊണ്ട് കര്‍മരംഗം സജീവമാക്കിയ വേറിട്ട വ്യക്തിത്വം, കാപട്യം എന്തെന്നറിയാത്ത നിഷ്‌കളങ്കന്‍, മറ്റുള്ളവരുടെ കാപട്യം തിരിച്ചറിയാന്‍ കഴിയാത്ത നിസ്വാര്‍ത്ഥനായ പണ്ഡിതനും പ്രസംഗകനും കൂടിയായിരുന്നു പട്‌ല അബ്ദുല്ല സാഹിബ്!

പട്‌ലയിലെ പള്ളി മദ്രസാ പ്രസ്ഥാനങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ച അദ്ദേഹം രാഷ്ട്രീയവും മതപരവുമായ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞു. വിയോജിപ്പുകളില്‍ മാന്യത കാത്തു സൂക്ഷിച്ചു. വലിപ്പചെറുപ്പമില്ലാതെ സര്‍വ്വരേയും ഒരേപോലെ കാണാന്‍ കഴിഞ്ഞു എന്നതായിരുന്നു അദ്ദേഹത്തിന്റെ മഹത്വം! അനാചാരങ്ങളോടും അന്ധവിശ്വാസങ്ങളോടും സന്ധിയില്ലാ സമരം നടത്തിയ അദ്ദേഹം പരന്ന വായനയുടെ ഉടമയായിരുന്നു. കാര്യങ്ങളെ വിമര്‍ശനാത്മകമായി കാണുക എന്നത് അദ്ദേഹത്തിന്റെ ഒരു രീതിയായിരുന്നു. മതപണ്ഡിതന്മാരെ തിരുത്താന്‍ മാത്രം പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു!

നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി മുന്നില്‍ നടന്നു. പട്‌ല ഗവ. ഹൈസ്‌കൂളിന്റെ ഉന്നമനത്തിന് അശ്രാന്ത പരിശ്രമം നടത്തിയ വ്യക്തികളില്‍ ഒരാളായിരുന്നു അബ്ദുല്ല സാഹിബ്. പട്‌ല വലിയ ജുമാ മസ്ജിദിന്റേയും മന്‍ബഹുല്‍ ഹിദായ മദ്രസയുടെയും, പട്‌ല ഇസ്ലാഹി മസ്ജിദിന്റേയും ഇസ്ലാഹീ മദ്രസയുടെയും ഉയര്‍ച്ചയുടെയും വളര്‍ച്ചയുടെയും പിന്നില്‍ അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥമായ സേവനങ്ങളുണ്ട്.

കോണ്‍ഗ്രസ് പ്രസ്ഥാനമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ തട്ടകം. അവിടെയും ആദര്‍ശവും നിലപാടുകളും വളരെ കൃത്യവും വ്യക്തവുമായിരുന്നു. നാടിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയ്ക്ക് വേണ്ടി അഹോരാത്രം പരിശ്രമിച്ചു. നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് വാര്‍ധക്യ സഹജമായ അസുഖം കാരണം ശയ്യാവലംബിയാകുന്നതിന്ന് മുമ്പ് വരെ കാസര്‍കോട് അദ്ദേഹത്തിന്റെ സാന്നിധ്യവും പ്രസംഗവുമില്ലാത്ത ഒരൊറ്റൊരു കോണ്‍ഗ്രസ്റ്റ് സമ്മേളന വേദിയും കാണാന്‍ കഴിഞ്ഞിരുന്നില്ല. കയ്യില്‍ ഒരു തൂവാലയും പിടിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ ദീര്‍ഘമായ പ്രസംഗങ്ങള്‍ വളരെ ഗൗരവമേറിയതും അവതരണ സവിശേഷതകള്‍ കൊണ്ട് തിരിച്ചറിയപ്പെടുന്നവയുമായിരുന്നു. അധികാര രാഷ്ട്രീയത്തിന്റെ നാലയലത്ത് പോലും നാമ ദ്ദേഹത്തെ കണ്ടില്ല. കാരണം ആ വിഷയത്തില്‍ ഗാന്ധിജിയായിരുന്നു അദ്ദേഹത്തിന്റെ റോള്‍ മോഡല്‍.

1979 ല്‍ ഗാന്ധിജയന്തിയാഘോഷത്തിന്റെ ഭാഗമായി പട്‌ല ഗവ ഹൈസ്‌കൂളില്‍ നടന്ന ഗാന്ധിജിയുടെ ചിത്രം അനാഛാദനം ചെയ്യുന്ന ചടങ്ങുണ്ടായിരുന്നു. അന്ന് ഞാന്‍ നാലാം ക്ലാസ്സിലോ മറ്റോ പഠിക്കുന്നു. അന്നദ്ദേഹം നടത്തിയ പ്രസംഗത്തിലായിരുന്നു ഗാന്ധിജി കാസര്‍കോട് വന്ന സംഭവത്തെ കുറിച്ചു ഞാന്‍ കേള്‍ക്കുന്നത്. ഇന്ന് പലരും പലപ്പോഴും പരാമര്‍ശിക്കാറുള്ള സംഭവം. ഖാദീ പ്രചാരണത്തിനും വളര്‍ച്ചയ്ക്കുമായി മദിരാശി മുതല്‍ മംഗളൂരുവരെ ഗാന്ധിജി നടത്തിയ തീവണ്ടിയാത്ര. ആ യാത്ര കാസര്‍കോടന്‍ ഗ്രാമങ്ങളെ ഇളക്കിമറിച്ചു.

1927 ഒക്ടോബര്‍ ഇരുപത്തിയാറിന് ഗാന്ധിജി കാസര്‍കോട് സ്റ്റേഷനില്‍ ഇറങ്ങി അവിടെ തടിച്ചുകൂടിയ ജനങ്ങളെ ആശിര്‍വദിച്ചുവെന്നും ശേഷം മംഗലാപുരത്തേക്ക് പോയി എന്നുമൊക്കെ അബ്ദുല്ല സാഹിബ് ആവേശത്തോടെ പ്രസംഗിക്കുന്നത് ഇന്നും എന്റെ മനോമുകുരത്തില്‍ തെളിഞ്ഞു നില്‍ക്കുന്നു. നാട്ടില്‍ അബദുല്ല സാഹിബിന്റെ സാന്നിധ്യമില്ലാത്ത സാംസ്‌കാരിക പരിപാടികള്‍ ഇല്ലായിരുന്നു. എന്നും മദ്രസാ വാര്‍ഷികാഘോഷങ്ങളില്‍ കാമ്പുള്ള ഒരു പ്രസംഗം അദ്ദേഹത്തിന്റേതായിരിക്കും!

ചരിത്ര വിഷയങ്ങളോട് വലിയ താല്പര്യമായിരുന്നു അദ്ദേഹത്തിന്. പലപ്പോഴും അദ്ദേഹവുമായി ദീര്‍ഘനേരം സംസാരിച്ചിരിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. നാടിന്റെ പഴയ കാല ചരിത്രം കൃത്യതയോടെ ഓര്‍മിച്ച് പറയുമായിരുന്നു. അവസാനമായി അബ്ദുല്ല സാഹിബിനെ കാണുന്നത് രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ്. തീര്‍ത്തും അവശനായിരുന്നു. എങ്കിലും ഒരു പാട് കാര്യങ്ങള്‍ പറയാനുണ്ട് എന്നദ്ദേഹത്തിന്റെ മുഖഭാവം പറയുന്നുണ്ടായിരുന്നു.

ജീവിതം ആദര്‍ശ പ്രബോധനത്തിനും ജന സേവനത്തിനും നീക്കിവെച്ച് നന്മയുടെ പാദമുദ്രകള്‍ ബാക്കിയാക്കി നടന്നു നീങ്ങിയ അദ്ദേഹത്തിന് പടച്ചവന്‍ അര്‍ഹമായ പ്രതിഫലം നല്‍കട്ടെ..

Friday, July 24, 2020

കോവിഡ് കാലത്തെ പ്രസക്തമായ ചോദ്യങ്ങൾക്ക് ഡോ: അഹ് മദ് സാഹിറിൻ്റെ മറുപടി.



എനിക്ക് രോഗമില്ലല്ലോ, ഞാൻ പുറത്തിറങ്ങിയാൽ എന്താണ് പ്രശ്നം? 

കോവിഡ് കാലത്തെ പ്രസക്തമായ ചോദ്യങ്ങൾക്ക് ഡോ: അഹ് മദ് സാഹിറിൻ്റെ മറുപടി

July 24, 2020

അഭിമുഖം: ഡോ: അഹ് മദ് സാഹിർ/ എസ് എ പി


(www.kasargodvartha.com 24.07.2020) ദുരന്തകാലം അനുഭവങ്ങളുടെ തീക്ഷണത കൊണ്ട് നമ്മെ ഭയപ്പെടുത്തും. ചിലപ്പോൾ എല്ലാം അവസാനിച്ചു എന്ന് തോന്നും. ജീവിതത്തിന്റെ നിസ്സാഹായത കണ്ണുകളെ നനയിപ്പിക്കും!  കോവിഡ് കാല ഓർമ്മകൾ പോലും നമ്മുടെ ഹൃദയമിടിപ്പ് കൂട്ടുന്ന വികാരമായി കാലങ്ങളോളം പിന്തുടരും. സാമൂഹിക അകലം പാലിക്കലും, കൈ കഴുകലും, മാസ്കും, സാനിറ്റൈസറും ഒക്കെ നിത്യജീവിതത്തിന്റെ ഭാഗമായി മാറുമ്പോൾ മനുഷ്യന്റെ ജീവിതതാളം തന്നെ പുതിയ ദിശയിലേക്ക് വെച്ച് പിടിക്കും.  അതിന്റെ ഫലമായി ഉരുത്തിരിയിരുന്ന എന്ത് കൊണ്ടും വിഭിന്നമായ   പുതിയ മനുഷ്യരെയും പുതിയൊരു സംസ്കാരത്തെയുമായിരിക്കും കോവിഡാനന്തര ലോകം അഭിമുഖീകരിക്കുന്നത്.


അതിനിടയിൽ, കാറിനും ബസ്സിനുമൊന്നും സാധാരണ ജനങ്ങൾക്ക് സ്വീകാര്യമായ ഒരു പൊതു നാമം ഇല്ലാത്തത് പോലെ തന്നെ ഏറ്റവും പുതുതായി മാസ്കിനും, സാനിറ്റൈസറിനും പൊതു സ്വീകാര്യമായ മലയാള പദങ്ങൾ ഇന്നോളം ഇല്ല!  വാമൊഴി മലയാളത്തിലേക്ക് ഇടിച്ചു കയറി വരുന്ന ഇത്തരം പദങ്ങൾ ഇവിടെ കുടിയേറി കുറ്റിയുറപ്പിക്കുകയാണ്. ഇതുവരെ അഞ്ച് ലക്ഷത്തോളം മനുഷ്യരെ മരണത്തിലേക്ക് കൂട്ടിക്കൊണ്ട് പോയ കോവിഡിനെ പിടിച്ച് കെട്ടാനുള്ള വാക്സിൻ എന്ന് കണ്ടെത്തുമെന്നും അതൊക്കെ വ്യവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച് ജനങ്ങളിലേക്ക് എന്നാണ് എത്തിച്ചേരുക എന്നും ലോകാരോഗ്യ സംഘടനക്ക് പോലും വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ല എന്ന വസ്തുത നിലനിൽക്കെ മരണസംഖ്യ എവിടെ എത്തി നിൽക്കും എന്നത് പ്രവചനാതീതമാണ്!


നൂറ്റാണ്ടിലൊരിക്കൽ ഇതുപോലുള്ള മഹാമാരിക്ക് ഭൂമി സന്ദർശിക്കൽ നിർബന്ധമാണെന്നും, ചൈനയുടെയോ അമേരിക്കയുടെയോ പരീക്ഷണശാലകളിൽ നിന്നും ചോർന്നതാണ് എന്നും,  വൈറസല്ല ഇത് ബാക്ടീരിയ മാത്രമാണിതെന്നുമുള്ള ഗൂഢാലോചനാ സിദ്ധാന്തം വരെ മാധ്യമങ്ങളിൽ സജീവ ചർച്ചയാണ്.   ഇടക്കിടക്ക് വ്യത്യസ്ത രാജ്യങ്ങളിലെ ഗവേഷകർ വാക്സിൻ കണ്ടെത്തി എന്ന വാർത്തകളും കാണാം!  കണ്ടെത്തിയാലും ഇല്ലെങ്കിലും ലോകത്തെ തന്നെ മുൾമുനയിൽ നിർത്തിയ കോവിഡ് എങ്ങിനെയാണ് കേരളം പോലുള്ള ഒരു സംസ്ഥാനം അതിജയിക്കാൻ ശ്രമിച്ചത് എന്നത് ചരിത്ര രേഖയാണ്. ശ്രമം വിജയിച്ചാലും ഇനി തോറ്റു പോയാൽ തന്നെയും കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ മേന്മയും ആരോഗ്യ പ്രവർത്തകരുടെ ആത്മാർത്ഥ  സേവനങ്ങളും കേരളം ഒരിക്കലും മറക്കില്ല.


കേരളത്തിൽ കോറോണ എന്ന സാംക്രമിക രോഗം ബാധിച്ചയാളുകളുടെ എണ്ണം അതിന്റെ ഏറ്റവും ഉയർന്ന തലത്തിൽ എത്തി നിൽക്കുന്ന സന്ദർഭത്തിലാണ് കാസർകോട് ഗവ: ജനറൽ ആശുപത്രിയിലെ ഓർത്തോ സർജനും കൊറോണ പ്രതിരോധ സംഘത്തിലെ അംഗവുമായ ഡോ: അഹമ്മദ് സാഹിറുമായി സംസാരിക്കുന്നത്.



പ്രസക്തഭാഗങ്ങൾ ;


⏺️ഈയ്യടുത്ത കാലത്താണല്ലോ

കാസർകോട് താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി മാറുന്നത്.  എത്ര കാലമായി താങ്കൾ ഇവിടെയുണ്ട്?


▶️പഴയ കാസർകോട് ഗവ. താലുക്ക് ആശുപത്രിയാണ് 2013 ൽ ജനറൽ ആശുപത്രിയായി ഉയർത്തപ്പെടുന്നത്. അതേ കാലയളവിൽ ജൂലൈ ആദ്യ ത്തിലാണ് കാസർകോട് ഗവ.ജനറൽ ആശുപത്രിയിൽ അസിസ്റ്റന്റ് സർജനായി ഞാൻ ജോലിയിൽ പ്രവേശിക്കുന്നത്.

ഒപ്പം ആർ എം ഒ ചാർജും എനിക്കായിരുന്നു.  ശേഷം 2016 മുതൽ ഓർത്തോപീഡിക് ഡിപാർട്ട്മെന്റിൽ  ജൂനിയർ കൺസൽറ്റണ്ടായി ജോലി ചെയ്തുവരുന്നു.


⏺️കേരളത്തിലെ ആദ്യത്തെ കൊറോണ രോഗി റിപ്പോർട്ട് ചെയ്യപ്പെടുന്നത് കാസർക്കോട് നിന്നാണ്. എങ്ങിനെയാണ് അങ്ങനെയൊരു അസാധാരണ സംഭവം താങ്കൾ അടങ്ങുന്ന മെഡിക്കൽ സംഘം കൈകാര്യം ചെയ്തത്? കാസർകോട്ടെ നിലവിലുണ്ടായിരുന്ന ആരോഗ്യ സംവിധാനം നേരിട്ട പ്രതിബന്ധങ്ങളും അനുകൂല ഘടകങ്ങളും എന്തായിരുന്നു?

വിശദീകരിക്കാമോ?


▶️കേരളത്തിൽ കോവിഡ്-19 നെ കുറിച്ച് ഭീതിയും ചർച്ചയും തുടങ്ങുന്നത് 2019 ഡിസംബറിലാണ്.  ജനുവരി അവസാനമാകുമ്പോഴേക്കും കാസർകോട് സ്വദേശികളായ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ ചൈനയിൽ നിന്നും വരുന്നു.  സംശയത്തിന്റെ പേരിൽ കോവിഡ് ടെസ്റ്റിന് അവരെ വിധേയരാക്കി. രണ്ടാഴ്ചയ്ക്കുള്ളിൽ അസുഖം ഭേദമായി സുരക്ഷിതരായി അവർ ഡിസ്ചാർജ് ചെയ്തു പോയി.

പതിയെ കൊറോണയെക്കുറിച്ചുള്ള ഭിതി തണുത്തു തുടങ്ങുകയും ആളുകൾ എല്ലാം മറന്നു തുടങ്ങിയപ്പോഴാണ് രണ്ടാമത്തെ കോവിഡ് തരംഗം എന്ന് പറയാവുന്ന തലത്തിലേക്ക് രോഗവ്യാപ്തി വർദ്ധിക്കുന്നത്!  മാർച്ച് രണ്ടാം വാരം തൊട്ട്  മാർച്ച് മൂന്നാം വാരത്തിലേക്ക് എത്തുമ്പോഴേക്കും വളരെ കാര്യമായി ശ്രദ്ധ ചെലുത്തുകയും ജാഗരൂഗരാകുകയും ചെയ്യേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിത്തുടങ്ങി!



ഇതേ സമയം ചൈനയിലും മറ്റും കോവിഡ്-19 അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തുകയും കേരളം കൂടുതൽ മുൻകരുതൽ എടുക്കുകയും ചെയ്തു.  കാരണം കേരളം പോലുള്ള സംസ്ഥാനങ്ങളിൽ കോവിഡ് പടർന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണെന്ന തിരിച്ചറിവിലാണ് അതീവ ജാഗ്രതയോടെ നീങ്ങാൻ തീരുമാനിക്കുന്നത്. പിന്നീട് പോസിറ്റീവ് രോഗികൾ കൂടി വന്നു.  സാധാരണ രോഗികകളുടെ അഡ്മിഷൻ കുറച്ച് കൊണ്ട് വരികയും, നേരത്തെ ഉണ്ടായിരുന്ന മറ്റു രോഗികളെ ഡിസ്ചാർജ് ചെയ്തുമാണ് കാസർകോട് ജനറൽ ആശുപത്രിയെ

ഒരു സമ്പൂർണ്ണ കോവിഡ് ആശുപത്രിയായി മാറ്റുന്നത്. ജില്ലാ ഭരണകൂടവുമായും ഡി.എം.ഒ.വുമായും മറ്റും ചർച്ച നടത്തിയതിന് ശേഷം ആശുപത്രി സംവിധാനങ്ങൾ  മൊത്തം ആ രീതിയിൽ പുന:ക്രമീകരിക്കുകയായിരുന്നു.  ദിവസങ്ങൾക്ക് ശേഷം കോവിഡ് പശ്ചാതലത്തിൽ കാസർകോട് മെഡിക്കൽ കോളേജ് ഉടനെ പ്രവർത്തനസജ്ജമാകും എന്ന പ്രഖ്യാപനമുണ്ടായി.  അപ്പോഴേക്കും കോവിഡ് രോഗികൾ നല്ല പോലെ വർദ്ധിച്ചിരുന്നു.



⏹️കേരളത്തിൽ കോവിഡ് അതിരൂക്ഷമായിരിക്കുന്ന ഈ സന്ദർഭത്തിൽ പൊതുജനങ്ങൾക്കു നൽകാനുള്ള നിർദേശങ്ങളും ഉപദേശങ്ങളും എന്തൊക്കെയാണ്?


▶️ചില കാര്യങ്ങൾ സൂചിപ്പിക്കാം.  പലപ്പോഴായി ആരോഗ്യ പ്രവർത്തകർ ജനങ്ങളോട് പറഞ്ഞ കാര്യം തന്നെയാണെങ്കിലും ഒന്നു കൂടി ശ്രദ്ധിക്കുകയും വളരെ വിവേകപൂർവ്വം പ്രവർത്തിക്കുകയും ചെയ്യേണ്ടുന്ന പല കാര്യങ്ങളുമുണ്ട്


സർക്കാർ സംവിധാനങ്ങളും സേവനങ്ങളും അപര്യാപ്തമായി വരുന്ന ഒരു അവസ്ഥയിലേക്കാണ് നമ്മൾ പതിയെ നടന്നടുത്തു കൊണ്ടിരിക്കുന്നത്.


രോഗികൾ ആയിരത്തിനും മേലെ പോയാൽ പിന്നെ നിങ്ങൾ ക്യൂവിലാണ് എന്നത് വെറും വാക്കല്ല.  സമൂഹവ്യപനത്തിലേക്ക് കടന്നു കഴിഞ്ഞാൽ ആർക്കും ആരേയും ശ്രദ്ധിക്കാൻ കഴിഞ്ഞെന്ന് വരില്ല.  ഇന്ന് കിട്ടുന്ന പരിഗണനകൾ ഓർമകൾ മാത്രമായി അവശേഷിക്കും.  ഇറ്റലിയെ പോലെ കോവിഡ് ഭീകരതാണ്ഡമാടിയ രാജ്യങ്ങളുടെ ചിത്രങ്ങൾ നമ്മുടെ മുന്നിലുണ്ട്.  അയൽ സംസ്ഥാനങ്ങളിൽ അതിന്റെ അലയൊലികൾ കണ്ടുതുടങ്ങി.  ഇനി നമ്മൾ ജാഗ്രത പതിന്മടങ്ങ് വർദ്ധിപ്പിച്ചാൽ മാത്രമെ പിടിച്ചു നിൽക്കാൻ കഴിയൂ എന്ന ഓർമ്മ എല്ലാവർക്കും ഉണ്ടാകണം.  സ്വയം സാമൂഹിക അകലം പാലിക്കും എന്ന് ഓരോ ആളുകളും ദൃഢപ്രതിജ്ഞ ചെയ്യണം.  ഏറ്റവും പ്രധാനം സാമൂഹിക അകലം പാലിക്കുകയും മുഖാവരണം ധരിക്കുകയും ചെയ്യുക എന്നതാണ്, ബാക്കിയൊക്കെ ശേഷം വരുന്നതാണ്. ഏറ്റവും കുറഞ്ഞത് രോഗം വർദ്ധിച്ചു വരുന്ന ഇനിയുള്ള ഒന്നോ രണ്ടോ മാസങ്ങളിൽ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങില്ല എന്ന് ഉറപ്പു വരുത്തണം.  എനിക്ക് രോഗമില്ലല്ലോ, ഞാൻ പുറത്തിറങ്ങിയാൽ എന്താണ് പ്രശ്നം എന്ന ചിന്തയാണ് പലർക്കും!   എല്ലാവരും ഇങ്ങനെ വളരെ ലാഘവത്തോടെ ചിന്തിച്ചു കൊണ്ട് ആൾകൂട്ടത്തിന്റെ ഭാഗമാകുന്നു അതൊക്കെ തന്നെയാണ് സമൂഹ വ്യാപനത്തിന്റെ പ്രധാന കാരണം!  എനിക്ക് രോഗമില്ലല്ലോ എന്നങ്ങനെ  ഉറപ്പിച്ചു പറയാൻ ആർക്കും കഴിയില്ല, പ്രത്യക്ഷത്തിൽ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത അനേകം രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് എന്നതാണ് വസ്തുത.


നമ്മുടെ അശ്രദ്ധയും അഹങ്കാരവും ധിക്കാരവും കൊണ്ട്  മാത്രമായിരിക്കും കോവിഡ് സമൂഹ വ്യാപനത്തിലേക്ക് കടക്കുക! അതായത് പിഞ്ചുകുഞ്ഞുങ്ങളടക്കം രോഗബാധിതരാകുന്നത് നമ്മൾ രോഗത്തിന്റെ ഗൗരവം തിരിച്ചറിയാത്തത് കൊണ്ട് തന്നെയാണ്.  ഒന്നും തിരിച്ചറിയാത്ത ഇളം തലമുറകളോട് നാം ചെയ്യുന്ന കൊടിയ ദ്രോഹമാണത്.


ഇതുവരെ കോവിഡിന് മരുന്ന് കണ്ടെത്തിയിട്ടില്ല എന്ന് നമുക്കറിയാം പരീക്ഷണങ്ങളൊക്കെ അതിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെയാണ്.  ശരിയായ ഒരു മരുന്ന് കണ്ടെത്തുന്നത് വരെയെങ്കിലും നമുക്ക് നമ്മെ തന്നെ ബോധ്യപ്പെടുത്തേണ്ട ചില കാര്യങ്ങളുണ്ട്.


(തുടരും)

Monday, July 20, 2020

രണ്ട് മയ്യത്തുകൾ

 


രണ്ട് മയ്യത്തുകൾ

💠


അന്തരീക്ഷത്തിൽ

സൈക്കിളുരുട്ടിപ്പോകുന്നുണ്ട് 

രണ്ടു മയ്യത്തുകൾ!

ഓർമ്മകൾക്ക് പോലും

കഫൻ പുടവ തീർത്തവർ.


ശ്വാസോച്ഛാസം വിലക്ക് വാങ്ങാൻ 

ആശുപത്രിക്കവാടങ്ങളിൽ ക്യൂവിലാണ്

ജനം.


മറവിയുടെ 

മറ്റൊരു ക്യൂവിൽ

പഴയ നോട്ടുകൾ

വില്പനക്ക് വെച്ചിരിക്കുന്നു.


ഗംഗയുടെ തീരങ്ങളിൽ

കത്തിയെരിയുന്ന

ചിതകളിൽ

നിന്നും 

പൗരത്വ രേഖകൾ

പറന്നുയരുന്നു.


വഴിയരികിൽ

സ്വപ്നങ്ങൾക്ക്

ചിതയൊരുക്കി

കാത്തിരിക്കുന്നുണ്ട്

രണ്ട് മയ്യത്തുകൾ.


#എസ്എ


Thursday, July 2, 2020

ഹൃദയമിടിപ്പ്

 

ഹൃദയമിടിപ്പ്

©️


ഹൃദയമിടിപ്പിന്റെ താളം സൈലന്റ് മോഡിലായത് നന്നായി.

കൂടിയാലും

കുറഞ്ഞാലും

ആരും അറിയില്ല.

ശബ്ദമലിനീകരണത്തെക്കുറിച്ച് വേവലാതിപ്പെടേണ്ടി വരില്ല.

ഉറങ്ങാനാവാതെ

അയൽവാസിക്ക് കേസ് കൊടുക്കേണ്ടി വരില്ല!


ഹൃദയമിടിപ്പിന്റെ

നിശബ്ദ താളം

പതിയെ കുറഞ്ഞു കുറഞ്ഞു വരുമ്പോൾ അതു പോലും കേൾക്കുന്ന ചിലരുണ്ട്; അവർ പിന്നിൽ നിന്നും തട്ടിവിളിച്ചു പറയും

"എനിക്ക് നിന്നെ ഇഷ്ടമാണ്"

ഇഷ്ടം പറഞ്ഞവന്റെ

ഹൃദയ വിശാലതയിൽ

പൂർവ്വാധികം കരുത്തോടെ  ഹൃദയം ചലിച്ചു തുടങ്ങും.


ജനിക്കുമ്പോൾ

കരഞ്ഞതിന്റെ പകുതി പോലും

മരിക്കുമ്പോൾ

കരയേണ്ടി വരില്ല.


ഹൃദയമിടിപ്പു പോലെ

സമയസൂചികയുടെ

ചലനവും

സൈലൻറ് മോഡിലായത്

നന്നായി.


എസ്-എ


"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ!

"ഒപ്പിടി നിര്യന"ക്ക്  കുറ്റിയിടുമ്പോൾ! 💠 ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു. ഈയൊരു മാധ്...