Saturday, August 13, 2022

ചീര


 


ചീര

©️


ചീര-കാബേജ് -കാരറ്റ്

കഞ്ചാവ്

ഇക്കാലത്തു 

പച്ചക്കറികൾ പലവിധം!!


ലഹരിയാണ് 

ഒന്ന് കൈമാറിയാൽ 

ലക്ഷങ്ങൾ കിട്ടും

പണിയെടുക്കേണ്ട 

കാശു കിട്ടും.


ലഹരിയാണ് 

തലക്ക് ഭ്രാന്ത് പിടിക്കും 

മയങ്ങും 

മയക്കത്തിലൂടെ മരിക്കും.


മരണമാണ് 

എല്ലാവരും അവിടെ എത്തും 

തിന്മ കൊണ്ടും,നന്മ കൊണ്ടും

പരീക്ഷിക്കും  

പോകേണ്ട സ്ഥലം

കൃത്യമാണ്!


എസ്-എ


🔲

Friday, August 12, 2022

പിറകിൽ ഒന്നുമില്ലായിരുന്നു.!


പിറകിൽ ഒന്നുമില്ലായിരുന്നു.!

©️

കരഞ്ഞില്ല 
ഇനി ഉമ്മ ഇല്ല 
എന്നറിഞ്ഞപ്പോൾ! 


കരഞ്ഞില്ല 
കൃത്യം പതിനൊന്നു മണിക്ക് 
മയ്യത്ത് നമസ്കരിക്കും 
എന്നെഴുതി 
തീർത്തപ്പോൾ.


കരഞ്ഞില്ല 
കബർ തയ്യാറായോ 
എന്നാരോ 
ചോദിച്ചപ്പോൾ. 


കരഞ്ഞില്ല 
മയ്യിത്ത് കട്ടിൽ കൊണ്ടുവരാൻ 
ആരെങ്കിലും പോയോ എന്ന് ചോദിച്ചപ്പോൾ.  


കരഞ്ഞില്ല 
മയ്യിത്ത് 
കബറിലെടുത്തപ്പോൾ, 
മൂന്ന് പിടി മണ്ണിട്ടപ്പോൾ.


അവസാന പ്രാർത്ഥനയും കഴിഞ്ഞു 
ഒറ്റക്ക് തിരിച്ചു നടക്കുമ്പോൾ 
പിറകിലേക്ക് ഒന്നറിയാതെ 
നോക്കിയപ്പോൾ മാത്രം കരഞ്ഞു!!

പിറകിൽ ഒന്നുമില്ലായിരുന്നു!


🔲

لم يكن هناك أي شيء ورائي!

🔳


ما بكيت

عندما أدركت 

بأن أمي لا تعيش بعد! 


ما بكيت

عندما تخلصت من الكتابة

بأن صلاة الجنازة 

سوف تتم في تمام الساعة الحادية عشر بالضبط!


ما بكيت

عندما سألني أحد بأن القبر جاهز؟



ما بكيت

عندما سئلت عما 

إذا كان أي شخص قد ذهب

لجلب عربة الموتى


ما بكيت

عندما نقلت الجثة إلى القبر

وعندما رميت ثلاث لقيمات من التربة!  



بكيت فقط

بمجرد النظر إلى الوراء 

عند مشيي منفردا

بعد الإنتهاء من الصلاة الأخيرة!

 

لم يكن هناك أي شيء ورائي!


- للشاعر الهندي: اس أبوبكر

- تعريب: عبد الغفور نيراتاريكيل


🔲

Saturday, August 6, 2022

ഖുർആൻ എന്ന കടലിൻ്റെ ആഴങ്ങളിൽ നിന്നും മുത്തുകൾ ചികയുന്നവർ!

 ഖുർആൻ എന്ന കടലിൻ്റെ ആഴങ്ങളിൽ നിന്നും മുത്തുകൾ ചികയുന്നവർ!

©️

പട്ലയിൽ നിന്നും ഒരാൾ കൂടി ഖുർആനിന്റെ ശാദ്വല തീരത്തേക്ക് ,വിജയത്തിന്റെ പച്ചപ്പിലേക്ക്  നടന്നു കയറി. അബ്‌നു എന്ന പി അബൂബക്കർ ആണ് ആ മിടുക്കൻ!

അബ്നു, ഖുർആനിലെ 114 സൂറത്തുകളും 6236 ആയത്തുകളും മന:പാഠമാക്കിയിരിക്കുന്നു.  ചുരുക്കിപ്പറഞ്ഞാൽ ഏറ്റവും വലിയ അധ്യായമായ അൽ- ബഖറ മുതൽ ഏറ്റവും ചെറിയ അധ്യായമായ അൽ-കൗസർ വരെ കാണാതെ പഠിച്ചിരിക്കുന്നു എന്നർത്ഥം!

പ്രഗത്ഭ  പണ്ഡിതനും ഹസനത്തുൽ ജാരിയ (കണ്ണാടി പള്ളി) മസ്ജിദ് ഖത്തീബുമായാ അത്വീഖ് റഹ്മാൻ മൗലവിയുടെ നേതൃത്വത്തിലുള്ള Darul Hikmah Institute of Quran and Science-Kasaragod ൽ നിന്നുമാണ് അബൂബക്കർ  ഖുർആൻ മനഃപാഠമാക്കി പുറത്തിറങ്ങുന്നത്.  നാല് വർഷത്തെ പരിശീലനവും പരിശ്രമവും അതിന്റെ പിന്നിലുണ്ട്.  ദാറുൽ ഹിക്മയിൽ നിന്നും ഖുർആൻ മനഃപാഠമാക്കി പഠനം പൂർത്തിയാക്കുന്ന  പട്ലയിലെ രണ്ടാമത്തെ വിദ്യാർത്ഥിയാണ് പതിനഞ്ചു വയസ്സു പ്രായമുള്ള അബൂബക്കർ.   ആദ്യത്തെയാൾ  ബി.ബഷീർ പട്ലയുടെ മകൻ സൽമാൻ ബഷീർ ആയിരുന്നു.

ഈയ്യടുത്ത കാലത്ത് വ്യത്യസ്ഥ പഠന കേന്ദ്രങ്ങളിൽ നിന്നും ഖുർആൻ മന:പാഠമാക്കിയ കുറെ കുട്ടികൾ നമ്മുടെ നാട്ടിലുണ്ട്.  അവരൊക്കെയും ഖുർആൻ പഠനരംഗത്ത്

കൂടുതൽ ഉയരങ്ങൾ കീഴടക്കി നാടിനും നാട്ടുകാർക്കും ജനങ്ങൾക്കൊക്കെയും വെളിച്ചമായി മുന്നിൽ നിന്നും നയിക്കാനുള്ള സൗഭാഗ്യമുണ്ടാകട്ടെ.

 ഖുർആനെ കുറിച്ചുള്ള ഒരു പ്രവാചക വചനം ഇങ്ങനെയാണ്.  അതില്‍ നിങ്ങളുടെ മുന്‍ഗാമികളുടെ ചരിത്രമുണ്ട്. വരാന്‍പോകുന്നവരുടെ വൃത്താന്തങ്ങളുമുണ്ട്. നിങ്ങള്‍ക്ക് മുമ്പിലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള വിധി തീര്‍പ്പുകളും അതിലുണ്ട്. യുക്തിഭദ്രമായ ഉല്‍ബോധനവും സന്മാര്‍ഗ സരണിയും ആണത്.

ഏകാന്തതയിൽ ഒരാളുടെ കൂട്ടുകാരൻ ഖുർആൻ ആകണം, സന്തോഷത്തിലും സങ്കടങ്ങളിലും അത് കൂടെയുണ്ടാകും.

പ്രവാചകൻ പറഞ്ഞു.  'ഇന്നയിന്ന സൂക്തങ്ങള്‍ ഞാന്‍ മറന്നുപോയി എന്ന് പറയുന്നത് ചീത്ത വര്‍ത്തമാനമാണ്. ശിക്ഷാ നടപടിയെന്നോണം അല്ലാഹു മറപ്പിച്ചതാണത്. കയറുപൊട്ടിച്ച് കടന്നുകളയുന്ന ഒട്ടകത്തെ പോലെ ആളുകളുടെ ഹൃദയത്തില്‍നിന്ന് കുടിയിറങ്ങിപ്പോകും അത്. അതിനാല്‍ നിങ്ങള്‍ ഖുര്‍ആന്‍ എപ്പോഴും ഓര്‍ത്തുകൊണ്ടിരിക്കണം'

അബൂബക്കർ.പി എഴുത്തുകാരനും ഗ്രന്ഥകാരനുമായ സലിം പട്ലയുടെയും ഫർസാനയുടെയും നാലു 


മക്കളിൽ മൂത്തയാളാണ്.

പൗരപ്രമുഖനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന മർഹും പി.എം.അബുബക്കർ (അക്കച്ച) യുടെ പൗത്രനാണ്.  അസ്ലം മാവിലയുടെ സഹോദര പുത്രനും.  

സലിമിൻ്റെ ഉമ്മയുടെയും (മറീഞ്ഞ) കുടുംബക്കാരുടെയൊക്കെ ഖുർആനിനോടുള്ള താല്പര്യവും ആഗ്രഹങ്ങളുമാണ് സഫലമാകുന്നത്.  പിന്തുണയുമായി കൂടെ നിന്ന മാതാപിതാക്കളെയും മറ്റും പടച്ചോൻ അനുഗ്രഹിക്കട്ടെ..

ഖുർആൻ്റെ നേർവഴിയിലൂടെ നടക്കാൻ നമുക്കേവർക്കും അല്ലാഹുവിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ.

അബ്നുവിന് പ്രാർത്ഥനകളും ആശംസകളും നേരുന്നു.

എസ്-എ

05-08-2022

🔲

Friday, August 5, 2022

 


മമ്മുക്കുച്ച, ഓർമ മാത്രമാകുമ്പോൾ!

©️

പട്ലയിൽ നിന്നുള്ള ആദ്യകാല ഗൾഫ് പ്രവാസികളിലെ ഒരു പ്രധാന കണ്ണി കൂടി ഓർമയായി! മമ്മുക്കുച്ച പടച്ചവന്റെ തിരുസവിധത്തിലേക്ക് യാത്ര പോയിരിക്കുന്നു. ജീവിതം തന്നെ പ്രവാസമാക്കിയ മനുഷ്യൻ പരിഭവങ്ങളില്ലാതെ പടിയിറങ്ങി!'

മമ്മുക്കുച്ച എന്ന കരോടി മുഹമ്മദ്‌ച്ചയെ എന്റെ ചെറുപ്പം മുതലെ അറിയാം. എന്റെ ഉപ്പാന്റെ സുഹൃത്തുക്കളിലൊളാരായിരുന്നു. ഒരുപാട് കാലം അവർ ഒന്നിച്ചു ഒരേ റെസ്റ്ററ്ന്റിൽ ജോലി ചെയ്തു. ഒരേ റൂമിൽ താമസിച്ചു. ഉപ്പാന്റെ അടുത്ത സൗഹൃദവലയങ്ങളിലെ  അവസാനത്തെയാൾ കൂടി കാലയവനികക്കുള്ളിൽ മറഞ്ഞു പോയിരിക്കുന്നു. 

എൺപതുകളിൽ ഗൾഫിൽ നിന്നും മമ്മുക്കുച്ച നാട്ടിലേക്ക്  വരുമ്പോൾ ഉപ്പ അദ്ദേഹത്തിന്റെ കൈവശം കുറെയേറെ സാധനങ്ങൾ കൊടുത്തയക്കുമായിരുന്നു.  അന്ന് മനസ്സിൽ പതിഞ്ഞതാണ് മമ്മുക്കുച്ച എന്ന പേര്.  ഉമ്മ ഇടക്കിടെ പറയുന്നത് കേട്ട് മനസ്സിൽ പതിഞ്ഞ പേര്. "അടുത്ത മാസം മമ്മുക്കുച്ച നാട്ടിൽ വരുന്നുണ്ട് അപ്പോൾ നീ പറഞ്ഞ സാധനം കൊടുത്തയക്കാൻ ഉപ്പാനോട് പറയാം"  ഉമ്മ പലപ്പോഴും പറയുമായിരുന്ന ഈ വാക്കുകൾ മമ്മുക്കുച്ചയെ കാണുമ്പോഴൊക്കെ ഓർമ വരുമായിരുന്നു. 

മമ്മുക്കുച്ച ശാന്തനും സൗമ്യനും മിത ഭാഷിയും മൃദുഭാഷിയുമായിരുന്നു.  പ്രായത്തിൽ അദ്ദേഹത്തേക്കാൾ വളരെ താഴെയുള്ള ഒരാളായിട്ടു കൂടി അദ്ദേഹം എനിക്ക് തന്ന പരിഗണനയും സ്‌നേഹവും വളരെ  വലുതായിരുന്നു. അസ്‌ലം സൂചിപ്പിച്ചതു പോലെ പോസ്റ്റ് ബോക്സ് തുറന്നു കൊണ്ട് വരുന്ന അനേകം കത്തുരുപ്പടികളിൽ നിന്നും ഞങ്ങൾക്കുള്ള എഴുത്തുകൾ പ്രത്യേകം വേർതിരിച്ചു വെക്കുകയും അത് സൂക്ഷിച്ചു വെച്ച് ഞങ്ങളുടെ കൈവശം തരുകയും ചെയ്യുമായിരുന്നു.  അദ്ദേഹം അതിൽ നിന്നും വേർതിരിച്ചെടുത്തിരുന്നത് ഞങ്ങൾക്കുള്ള സ്നേഹവും കരുതലുമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്!  മനസ്സിൽ അതിരുകളില്ലാത്ത സ്നേഹം കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിനായത് എല്ലാ തിരമാലകളെയും മുറിച്ചു കടക്കാൻ പ്രാപ്തമാക്കുന്ന  പ്രവാസ അനുഭവങ്ങൾ തന്നെയാകും.  

തൊണ്ണൂറുകളുടെ ആദ്യത്തിൽ ഞാൻ ദുബായിൽ എത്തിയ ആദ്യനാളുകൾ,  ഓഡിയോ കാസറ്റുകളുടെ (compact cassettes) കാലമായിരുന്നു അത്. ഒരു കാലഘട്ടത്തിന്റെ ഗൃഹാതുര സ്മരണകളെ തൊട്ടുണർത്തുന്ന, സംഗീത മഴ പെയ്യുന്ന കാസറ്റുകൾ മനസ്സുകളെ കീഴടിക്കിയ കാലം.  പാട്ടുകൾ മമ്മുകുച്ചക്ക് ഇഷ്ടമായിരുന്നു.  ഞങ്ങൾ ഒന്നിച്ചു കാസെറ്റ് കടകളിൽ പോകും.  എന്നോട് പാട്ടുകൾ നിർദേശിക്കാൻ പറയും അങ്ങനെ അദ്ദേഹം വാങ്ങിച്ചു കൂട്ടിയ ഓഡിയോ കാസ്സറ്റുകളുടെ ഒരു ശേഖരം തന്നെ അക്കാലത്തു അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നു.  അതൊക്കെയും ഇന്ന് ഡിജിറ്റൽ യുഗത്തിന് വഴിമാറിയെങ്കിലും ആ കാലവും ആ കാലത്തെ മനുഷ്യരും  അവരുടെ ഓർമകളും മായാതെ നിൽക്കുന്നു. 

ജീവിത യാഥാർത്ഥ്യങ്ങളുടെ  തീരത്ത് നിഷ്കളങ്കമായ പുഞ്ചിരിയോടെ നടന്നു നീങ്ങിയ സൗമ്യനായ ഈ മനുഷ്യനെ ദേരയിലെ നിരത്തുകൾ പോലും പ്രാർത്ഥനയോടെ ഓർക്കുന്നുണ്ടാകണം.

കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കുചേരുന്നു. 

പടച്ചവൻ അദ്ദേഹത്തിൻ്റെ പാപങ്ങൾ പൊറുത്തു കൊടുക്കുകയും  സ്വർഗം നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ!

എസ്-എ

04-10-2022

🔳

"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ!

"ഒപ്പിടി നിര്യന"ക്ക്  കുറ്റിയിടുമ്പോൾ! 💠 ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു. ഈയൊരു മാധ്...