Monday, November 9, 2020

കപ്പൽ അബ്ബാസ് പട്ല എന്ന സൗമ്യ സാന്നിധ്യം ഇനിയില്ല

 


🔲

*കപ്പൽ അബ്ബാസ് പട്ല എന്ന സൗമ്യ സാന്നിധ്യം ഇനിയില്ല!*

💕

ഇങ്ങനെയൊരു കുറിപ്പ് എഴുതേണ്ടി വരിക എന്ന ദുര്യോഗമുണ്ടായി എന്നതാണ് ഏറ്റവും വലിയ സങ്കടം.  ഒരനുസ്മരണക്കുറിപ്പിൽ, ഏറ്റവും പരിമിതമായ ഒരു ക്യാൻവാസിൽ കറകളഞ്ഞ ഈ

സഹൃദത്തിന് വിശദീകരണം നൽകാനുമാകില്ല!

മരണം ഓർക്കാപ്പുറത്ത് വിരുന്നു വരും, പടച്ചവന്റെ അലംഘനീയമായ വിധിക്ക് മുന്നിൽ  നിസ്സാഹയരായി നിൽക്കുക മാത്രമാണ് വഴി!

സങ്കടങ്ങളുടെ ദുഃഖഭാരങ്ങളുടെ പെരുമഴക്കാലം തീർത്തുകൊണ്ടാണ് ഓരോ വിയോഗവും കടന്നു പോകുക.

എല്ലാവരുമെത്തിച്ചേരേണ്ടുന്നയിടം ഒന്നുതന്നെയാണെങ്കിലും ഇന്നലെവരെ സൗഹൃദഭാഷണങ്ങളുടെ നിസ്സീമമായ സ്നേഹക്കടൽ തീർത്തൊരാൾ ജീവിതത്തിൽ നിന്നും പെടുന്നനെ മറുകര ചെന്നെത്തി എന്നത് എത്ര വിശ്വസിക്കാൻ ശ്രമിച്ചാലും കഴിയില്ല.

പ്രിയപ്പെട്ടൊരാൾ ഇനിയില്ല എന്നറിയുന്നത് അകം പൊള്ളിക്കുന്ന ഓർമ്മകളാണ്!


"കപ്പൽ അബ്ബാസ് പട്ല (55 വയസ്സ്) ഹൃദയാഘാതംമൂലം അന്തരിച്ചു! അബൂദാബിയിൽ വെച്ചു വ്യാഴാഴ്ച (29-10-2020) ഉച്ചക്ക് ഇന്ത്യൻ സമയം പന്ത്രണ്ട് മണിക്കായിരുന്നു അന്ത്യം!"  വാർത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയുമ്പോൾ തരിച്ചുനിന്നു പോയവർ അനവധി!


നാട്ടുകാർക്കും പ്രിയപ്പെട്ടവർക്കും

ആരായിരുന്നു അബ്ബാസ് കപ്പൽ?  മനസ്സിൽ നന്മമാത്രം  സൂക്ഷിച്ച, അങ്ങേറ്റം ദൈവഭയം ഉള്ള നിഷ്കളങ്കനായ മനുഷ്യൻ.  നടന്നു പോയ ജീവിത വഴികളിൽ ഒരിറുമ്പിനെപ്പോലും നോവിക്കാത്തൊരാൾ, സൗമ്യത കൊണ്ട് ജീവിതം അടയാളപ്പെടുത്തിയ ഭക്തൻ!  പ്രവാസ ലോകത്തെ ബിസിനസ്സ് രംഗത്ത് തന്റേതായൊരു ഇടം കണ്ടെത്തിയ മനുഷ്യൻ, അശരണർക്കു മുന്നിൽ കാരുണ്യത്തിന്റെ മഹാ പ്രപഞ്ചം തീർത്തൊരാൾ!  വിശേഷണങ്ങൾ അവസാനിക്കുന്നില്ല!


വിശുദ്ധ ഖുർആൻ പഠനത്തിന് ഏറ്റവും പ്രാമുഖ്യം നൽകുകയും അത്തരം സംരംഭങ്ങളോട് അതിരുകളില്ലാതെ സഹകരിക്കുകയും ചെയ്തു.  എല്ലാ നന്മകളുടെയും മുന്നിൽ തന്നെ നടന്നു.  


സംസാരത്തിലെ മിതത്വം അദ്ദേഹത്തെ വേറിട്ട് തന്നെ അടയാളപ്പെടുത്തി.  പരുക്കൻ വർത്തമാനങ്ങളോട് പോലും പുഞ്ചിരി കൊണ്ട് രാജിയാവാൻ കഴിയുക എന്നത് മാറിയ ലോകത്ത് ചെറിയ കാര്യമല്ല!


രണ്ട് ദിവസം മുമ്പ് ബന്ധപ്പെട്ടപ്പോൾ അബ്ബാസ് പറഞ്ഞൊരു കാര്യമുണ്ട്. "ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാത്തതാണ് സംഭവിക്കുക, അതു കൊണ്ട് തന്നെ ഒന്നിനെക്കുറിച്ചും അധികം വേവലാതിപ്പെട്ടിട്ട് കാര്യമില്ല.  പടച്ചവൻ നിശ്ചയിച്ചതാണ് നടക്കുക"  കൃത്യവും അചഞ്ചലുവുമായ ദൈവവിശ്വാസവും ജീവിതാവബോധവുമാണ് അദ്ദേഹത്തെ നയിച്ചിരുന്നത്.


പടച്ചവന്റെ സന്നിധിയിൽ അബ്ബാസ് എന്ന സ്നേഹിതന്റെ സൗമ്യമുഖം തെളിഞ്ഞു തന്നെ നിൽക്കും!  ആശ്വാസവാക്കുകൾതോറ്റു പോകുന്ന സങ്കടക്കാലത്ത് സുഹൃത്തിന്റെ കുടുംബത്തോടൊപ്പം ചേരുന്നു.


ആരെയും നോവിക്കാതെ നിശബ്ദം കടന്നു പോയ അദ്ദേഹത്തിന് സർവ്വലോക നാഥൻ സ്വർഗീയാരാമം മാത്രം പകരം നൽകി അനുഗ്രഹിക്കട്ടെ!.


എസ്-അബൂബക്കർ


🔲

പഴക്കംചെന്ന ഒരു വീട് കൂടി ചരിത്രമാകുന്നു!





🔲

പഴക്കംചെന്ന ഒരു വീട് കൂടി ചരിത്രമാകുന്നു!

🔳

നാടും നഗരവും നവീനമായ കോൺഗ്രീറ്റ് ചെയ്ത ചിന്തകൾക്കും എടുപ്പുകൾക്കും വഴി മാറുമ്പോൾ അമ്പതു വർഷത്തിലേറെപ്പഴക്കമുള്ള ഓടുമേഞ്ഞ ഒരു വീട് കൂടി ചരിത്രമാകുന്നു.  പ്രലോഭനങ്ങളെ അതിജയിച്ചു ഇത്രയും കാലം പിടിച്ചു നിന്നു.  അവസാനം അനിവാര്യമായ ഒരു പൊളിച്ചെടുക്കലിന് പട്ല ബീരാൻച്ചയുടെ (നാഫി) വീട് വിധേയമാകുകയാണ്.


ഓല മേഞ്ഞ മൺകൂനകളിൽ നിന്നും ഓട് മേഞ്ഞ വിശാലതകളിലേക്ക് തൊണ്ണൂറുകളിൽ മിക്കവാറും നാമെല്ലാവരും എത്തിച്ചേർന്നു.  തെണ്ണൂറുകൾക്ക് ശേഷം കോൺഗ്രീറ്റ് സൗധങ്ങൾ സാർവർത്രികമായി.  അപ്പോഴും പിടികൊടുക്കാതെ ആഢ്യത്വത്തോടെ  തലയുയർത്തി നിവർന്നു നിന്ന ഒരെടുപ്പാണ് കാലം തീർക്കുന്ന ഓർമ്മയുടെ വാൽമീകങ്ങളിൽ മറയുന്നത്!


ജനിച്ചു വളരുന്ന വീട് ഓരോർത്തർക്കും ഗൃഹാതുരത്വമുണർത്തുന്ന ഓർമകളാണ്.  തന്നെ പക്വതയാർന്ന മനുഷ്യനാക്കാൻ പ്രാപ്തനാക്കുന്ന  സാംസ്കാരിക പോഷണ പ്രക്രിയകൾ നടക്കുന്നയിടം.

നമ്മുടെ വ്യക്തിത്വ രൂപീകരണത്തിൽ വീട് ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.  ഭിന്നതയെ മാത്രമല്ല എല്ലാറ്റിനേയും ഉൾകൊള്ളുക എന്ന പ്രാഥമിക പാഠമാണ് നാം വീട്ടിൽ നിന്നും സ്വായത്തമാക്കുന്നത്.  സഹിഷ്ണുണയുടെ ആദ്യ പാഠശാലയാണത്.  തികച്ചും വ്യത്യസ്തങ്ങളായ ഇഷ്ടാനിഷ്ടങ്ങളാണ് ഓരോ വീടിനകത്തുമുണ്ടാകുക. രൊൾ പറഞ്ഞത് മറ്റൊരാൾക്ക് പിടിക്കില്ല. എങ്കിലും ഒരേ വീട്ടിൽ കഴിയുമ്പോൾ എല്ലാവരും ഒരൊത്തുതീർപ്പിലും ഐക്യത്തിലും എത്തിച്ചേരുന്നു.  ഒരു വീടെന്നത് മനുഷ്യനെ അവന്റെ സ്വന്തം മനസാക്ഷിയിലേക്കും ഉള്ളിലേക്കും നോക്കാൻ പ്രാപ്തനാക്കുന്നയിടമാണ്.   


നമ്മുടെ നാടിന്റെ ഇന്നലെകൾ ഇങ്ങനെയായിരുന്നു എന്ന് തിരിച്ചറിയാൻ വരുംതലമുറയെ ഇത് സഹായിക്കട്ടെ എന്ന ആഗ്രഹം മാത്രമാണ് ഈ കുറിപ്പിന് പിന്നിൽ! വേറൊന്നുമില്ല!  ഇതുപോലുള്ള അപൂർവ്വം വീടുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത് എന്നൊരോർമ്മപ്പെടുത്തൽ.  അത്രമാത്രം!


എസ്-എ


🔲

Thursday, October 8, 2020

പട്ല കുടുംബ ക്ഷേമ ഉപകേന്ദ്രം (Family Welfare Sub-Centre) ഇങ്ങനെയുമൊണ്ടൊരു ചരിത്രം!

 


പട്ല കുടുംബ ക്ഷേമ ഉപകേന്ദ്രം (Family Welfare Sub-Centre) ഇങ്ങനെയുമൊണ്ടൊരു ചരിത്രം!

💠

മുമ്പേ നടന്നു പോയവരുടെ ചരിത്രം നാം പോലും അറിയാതെ നമ്മുടെ ഓർമ്മകളുടെ ഓടുപൊളിച്ചു ചിലപ്പോൾ കയറിക്കൂടും.  നാം ഒരു പക്ഷെ മനപ്പൂർവ്വം വിസ്മരിക്കാൻ ശ്രമിച്ചാലും സ്വയം ഓർമ്മകളായി അവർ നമ്മുടെ കൺമുന്നിൽ എഴുന്നേറ്റ് നിൽക്കും.  അങ്ങനെ ചരിത്രം രചിച്ചു കാലയവനികക്കുള്ളിൽ കടന്നു പോയവരുടെ നന്മയുടെയും ത്യാഗത്തിന്റേയും ഒരുപാട് കഥകൾ നമ്മുടെ നാടിന് പറയാനുണ്ട്.

ഏകദേശം അമ്പതുവർഷങ്ങൾക്കു മുമ്പ് പട്ലയിലെ സാമൂഹ്യ രാഷ്ട്രീയ വിദ്യാഭ്യാസ രംഗം സജീവമാക്കിയിരുന്ന ചില പ്രഗത്ഭ വ്യക്തിത്വങ്ങളുണ്ടായിരുന്നു. ബഹു: ബിയെസ്റ്റി അബുബക്കർ സാഹിബ്, വലിയ മൂസ ഹാജി സാഹിബ്, എം.എ.മൊയ്തീൻ കുഞ്ഞി സാഹിബ്,സഖാവ് സീതികുഞ്ഞി മുതലായവർ അവരിൽ ചിലർ മാത്രമായിരുന്നു. ആ നിര ഒരു പാട് നീളും! പൊതുരംഗങ്ങൾ ഇന്നത്തേതു പോലെ  മലീമസമാകാതിരുന്നു ഭൂത കാലം.  പൊതു നന്മകളിൽ ജാതിയും മതവും രാഷ്ട്രീയവും കടന്നു വരാത്ത നല്ല കാലം.  

ജെ.എസ്. യേശുദാസൻ എന്ന ജില്ലാ കലക്ടറെ കുറിച്ചു ഒരു പക്ഷെ  പലരും കേട്ടിരിക്കാൻ സാധ്യതയില്ല. 1967 മുതൽ 1971 വരെ അവിഭക്ത കണ്ണൂർ ജില്ലാ കലക്ടറായിരുന്നു അദ്ദേഹം.  അദ്ദേഹത്തിന്റെ നേരിട്ടുള്ള ഇടപെടൽ കാരണമാണ് മറ്റൊരു സ്ഥലത്തേക്ക് ലഭിക്കേണ്ടിയിരുന്ന

കുടുംബക്ഷേമ ഉപകേന്ദ്രം (FWC) എന്ന സ്ഥാപനം പട്ലയിലേക്ക് വരുന്നത്!  അവിഭക്ത മധൂർ പഞ്ചായത്തിലെ (മൊഗ്രാൽപുത്തൂർ പഞ്ചായത്തും കൂടി ചേർന്നതായിരുന്നു അന്നത്തെ മധൂർ പഞ്ചായത്ത്) നോമിനിയായി നിർദേശിക്കപ്പെട്ട വ്യക്തി കൂടിയായിരുന്നു ബഹു. വലിയ മൂസാ ഹാജി സാഹിബ്.  അദ്ദേഹത്തിന്റെ സ്വാധീനവും FWC യുടെ പിന്നിലുണ്ട്. 

അതിന്റെ പിന്നിലെ പ്രേരകശക്തികളായി പ്രവർത്തിച്ചതാകട്ടെ മുകളിൽ പരാമർശിച്ച മൂന്നംഗ സംഘമായിരുന്നു.  പട്ല FWC ക്ക് ആവശ്യമായ സ്ഥലം ദാനമായി നൽകിയത് ബി.എസ്.ടി.അബൂബക്കർ സാഹിബായിരുന്നു. 

ജില്ലാ കലക്ടറുമായി അദ്ദേഹത്തിനു വളരെ അടുത്ത സുഹൃദ് ബന്ധമുണ്ടായിരുന്നു. അതൊക്കെ കാര്യങ്ങൾ എളുപ്പമാക്കി. തുടർന്ന് കെട്ടിട നിർമ്മാണത്തിന്റെ കരാർ ലഭിച്ചത് വലിയ മൂസാ ഹാജി സാഹിബിനും, എം.എ മൊയ്തീൻ കുഞ്ഞി സാഹിബിനുമായിരുന്നു.  അവർ നിർമ്മിച്ച ആ കെട്ടിടത്തിലായിരുന്നു ഏകദേശം അമ്പതു വർഷത്തോളം നമ്മുടെ കുടുംബക്ഷേമ ഉപ കേന്ദ്രം പ്രവർത്തിച്ചത് !!

ശേഷം പട്ലയിലെ FWC യെ PHC ആയി ഉയർത്തുവാനുള്ള സാധ്യത പലപ്പോഴായി ഒത്തു വന്നതായിരുന്നു.  എന്തുകൊണ്ടോ അത് നമുക്ക് ലഭിക്കാതെ പോയി.  പട്ലയ്ക്ക് ലഭിക്കേണ്ടിയിരുന്ന ആ PHC യാണ് ഇന്ന് മായിപ്പാടിയിൽ പ്രവർത്തിക്കുന്നത്!

പിൽക്കാലത്ത് ഈ രംഗത്തെ നമ്മുടെ ശ്രമങ്ങൾ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതിനു കാരണങ്ങൾ പലതുമുണ്ടാകാം.

എങ്കിലും അമ്പതു വർഷങ്ങൾക്കപ്പുറം മുൻഗാമികളുടെ ചിന്തകളിൽ പട്ലയിൽ കുടുംബക്ഷേമ ഉപകേന്ദ്രം വേണമെന്നൊരാവശ്യം ഇടംപിടിച്ചു എന്നത് അവർ എത്ര മാത്രം സാമൂഹ്യ പ്രതിബദ്ധതയുള്ളവരും നാടിന്റെ വികസനത്തിൽ താല്പര്യമുള്ളവരുമായിരുന്നു എന്നതിന്റെ നിദർശമാണ്!

പുനർ നിർമ്മിച്ച FWC ക്കും അതിന്റെ പിന്നിൽ പ്രവർത്തിച്ച സാമൂഹ്യ രാഷട്രീയ രംഗത്തെ എല്ലാ വ്യക്തികൾക്കും അഭിനന്ദനങ്ങൾ!

കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടക്കുന്ന ഉത്ഘാടന ചടങ്ങിന് ആശംസകൾ!


(എസ്.എ)

emailtosa@gmail.com

08-10-2020


🔲

Thursday, September 24, 2020

മനുഷ്യനാവുക എന്നതാണ് പ്രധാനം! പട്ലയിലെ ഈ യുവാക്കള്‍ക്ക് സല്യൂട്ട്


മനുഷ്യനാവുക എന്നതാണ് പ്രധാനം! പട്ലയിലെ ഈ യുവാക്കള്‍ക്ക് സല്യൂട്ട്

Thursday, September 24, 2020 


എസ് എ 


(www.my.kasargodvartha.com 24.09.2020) മനുഷ്യൻ എന്ന വികാരം മാത്രം നിലനിൽക്കുകയും ബാക്കിയെല്ലാം തനിയെ അപ്രത്യക്ഷമാകുകയും ചെയ്യുന്ന ചില നിമിഷങ്ങളുണ്ട്. മനുഷ്യനിർമ്മിത മതിലുകൾക്കുമപ്പുറത്ത് സഹജീവി സ്നേഹത്തിന്റെ നന്മയുടെ തിരമാലകൾ അലയടിക്കുന്ന കാഴ്ച്ചകൾ മനുഷ്യരിലുള്ള പ്രതീക്ഷകൾ അസ്തമിച്ചിട്ടില്ല എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.


'നമ്മൾ അകറ്റി നട്ട മരങ്ങൾ വേരുകൾ കൊണ്ട് ചേർത്തു പിടിക്കുന്ന' കാഴ്ച്ചകൾ നാം കാണുന്നില്ല എന്നു മാത്രം.


മധുവാഹിനിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. സമീപ പ്രദേശങ്ങൾ മുഴുവൻ വെള്ളം കയറുകയും വീടുകളിൽ നിന്നും പലരും കുടിയിറങ്ങുകയും ചെയ്യേണ്ടി വന്നു. വെള്ളപ്പൊക്ക ദുരന്തത്തിൽപ്പെട്ട് നില തെറ്റി മരണം പുൽകേണ്ടി വന്നത് പട്ലയുടെ തൊട്ടയൽപ്പക്കമായ മധൂർ ചേനക്കോട്ടെ ചന്ദ്രശേഖർ എന്ന യുവാവിനായിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് നാട്ടുകാരെ മുഴുവൻ കണ്ണീരിലാഴ്ത്തി ഇത് പോലെ ഒരു യുവാവ് മുങ്ങി മരിച്ചത്.


അന്നും ഫയർഫോഴ്സും മറ്റു ഗവ സംവിധാനങ്ങളും പരാജയപ്പെടുകയായിരുന്നു. പട്ലയിലെ ഒരു പറ്റം യുവാക്കളുടെ സാഹസിക യജ്ഞം കൊണ്ടാണ് ആ മൃതദേഹം കണ്ടെടുക്കാൻ കഴിഞ്ഞത്. വീണ്ടും സമാനമായൊരു ദുരന്തം സംഭവിച്ചിരിക്കുന്നു. തീവ്രപരിശ്രമങ്ങൾക്കൊടുവിൽ അവിടെയും രക്ഷകരായി എത്തിയത് പട്ലയിലെ കരുണ വറ്റാത്ത മനസ്സിന്റെ ഉടമകളായ ഏതാനും യുവാക്കളായിരുന്നു. അവരുടെ ധീരതയും മാനുഷികതയും അളക്കാൻ നമ്മൾ ഒരുക്കി വെച്ച വെറുപ്പിന്റെ അളവുകോലുകൾക്കാവില്ല!.


നാം നിർമ്മിച്ചെടുത്ത നുണകളുടെ ചില്ലു കൊട്ടാരങ്ങൾ തകർന്നു വീഴാനുള്ളതാണെന്നു ഈ യുവത തെളിയിച്ചിരിക്കുന്നു. പ്രതീക്ഷകൾ അസ്തമിച്ചു എന്ന് നമുക്കു തോന്നും പക്ഷെ പ്രതീക്ഷയുടെ പുതുനാമ്പുകൾ പൊട്ടിവിടരുന്നത് ചില അപ്രതീക്ഷിത സന്ദർഭങ്ങളിലാണ്. ഇനിയെന്ത് എന്ന ചോദ്യം മുന്നിൽ വന്നു നിൽക്കുമ്പോൾ മാലാഖകളെ പോലെ ചില കൈകൾ രക്ഷക്കായി ഉയരും. അവർ ഇന്നലെവരെ നമുക്കു പരിചയമില്ലാത്ത നാം തിരിച്ചറിയാത്ത മനുഷ്യരായിരുന്നു. സന്നിഗ്ദഘട്ടങ്ങളിൽ നമ്മുടെ സഹായത്തിനെത്തുക പലപ്പോഴും നാം സ്വപ്നത്തിൽ പോലും നിനച്ചിരിക്കാത്ത ആളുകളായിരിക്കും. അവർ തീർക്കുന്ന സൗഹൃദത്തിന്റേയും സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും മുല്ലമൊട്ടുകൾ പരത്തുന്ന സുഗന്ധം തിരിച്ചറിയപ്പെടേണ്ടതുണ്ട്.


മരണമെന്ന ഏകാന്തതയുടെ തുരങ്കത്തിലൂടെ യാത്ര പോകേണ്ടവരാണ് നാമോരുത്തരും! ദൈവനിശ്ചയത്തെ തടുത്തു നിർത്താനാകില്ല. ചന്ദ്രശേഖരിന് ആദരാജ്ഞലികൾ!


പട്ലയിലെ നന്മ മനസ്സിനു, ധീര യുവാക്കൾക്ക് അഭിവാദ്യങ്ങൾ!

🔳

Thursday, July 30, 2020

പട്‌ല അബ്ദുല്ല സാഹിബ് (കൊല്ല്യ): നേരറിവിന്റെ ആ ധന്യസാന്നിധ്യം ഇനി ഓര്‍മ മാത്രം!

പൗരപ്രമുഖനും പട്‌ല എന്ന പ്രദേശത്തിന്റെ മത സാംസ്‌കാരിക വിദ്യാഭ്യാസ ഉത്ബുദ്ധതയിലേക്കുള്ള കുതിപ്പിന് കാരണക്കാരനുമായ, ആദര്‍ശ രാഷ്ട്രീയം മുറുകെ പിടിച്ച കര്‍മയോഗി അബ്ദുല്ല പട്‌ല ഓര്‍മയായി! വ്യാഴാഴം വൈകുന്നേരം മൂന്ന് മണിക്കായിരുന്നു അന്ത്യം! മരിക്കുമ്പോള്‍ അദ്ദേഹത്തിന് തൊണൂറ് വയസ് പ്രായമുണ്ടായിരുന്നു. നാടിന്റെ നവോത്ഥാന പോരാട്ടത്തിലെ ഉജ്വലമായൊരധ്യായം ഇവിടെയവസാനിക്കുകയാണ്.

നിലപാടുകളുടെ കരുത്ത് കൊണ്ട് കര്‍മരംഗം സജീവമാക്കിയ വേറിട്ട വ്യക്തിത്വം, കാപട്യം എന്തെന്നറിയാത്ത നിഷ്‌കളങ്കന്‍, മറ്റുള്ളവരുടെ കാപട്യം തിരിച്ചറിയാന്‍ കഴിയാത്ത നിസ്വാര്‍ത്ഥനായ പണ്ഡിതനും പ്രസംഗകനും കൂടിയായിരുന്നു പട്‌ല അബ്ദുല്ല സാഹിബ്!

പട്‌ലയിലെ പള്ളി മദ്രസാ പ്രസ്ഥാനങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ച അദ്ദേഹം രാഷ്ട്രീയവും മതപരവുമായ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞു. വിയോജിപ്പുകളില്‍ മാന്യത കാത്തു സൂക്ഷിച്ചു. വലിപ്പചെറുപ്പമില്ലാതെ സര്‍വ്വരേയും ഒരേപോലെ കാണാന്‍ കഴിഞ്ഞു എന്നതായിരുന്നു അദ്ദേഹത്തിന്റെ മഹത്വം! അനാചാരങ്ങളോടും അന്ധവിശ്വാസങ്ങളോടും സന്ധിയില്ലാ സമരം നടത്തിയ അദ്ദേഹം പരന്ന വായനയുടെ ഉടമയായിരുന്നു. കാര്യങ്ങളെ വിമര്‍ശനാത്മകമായി കാണുക എന്നത് അദ്ദേഹത്തിന്റെ ഒരു രീതിയായിരുന്നു. മതപണ്ഡിതന്മാരെ തിരുത്താന്‍ മാത്രം പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു!

നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി മുന്നില്‍ നടന്നു. പട്‌ല ഗവ. ഹൈസ്‌കൂളിന്റെ ഉന്നമനത്തിന് അശ്രാന്ത പരിശ്രമം നടത്തിയ വ്യക്തികളില്‍ ഒരാളായിരുന്നു അബ്ദുല്ല സാഹിബ്. പട്‌ല വലിയ ജുമാ മസ്ജിദിന്റേയും മന്‍ബഹുല്‍ ഹിദായ മദ്രസയുടെയും, പട്‌ല ഇസ്ലാഹി മസ്ജിദിന്റേയും ഇസ്ലാഹീ മദ്രസയുടെയും ഉയര്‍ച്ചയുടെയും വളര്‍ച്ചയുടെയും പിന്നില്‍ അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥമായ സേവനങ്ങളുണ്ട്.

കോണ്‍ഗ്രസ് പ്രസ്ഥാനമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ തട്ടകം. അവിടെയും ആദര്‍ശവും നിലപാടുകളും വളരെ കൃത്യവും വ്യക്തവുമായിരുന്നു. നാടിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയ്ക്ക് വേണ്ടി അഹോരാത്രം പരിശ്രമിച്ചു. നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് വാര്‍ധക്യ സഹജമായ അസുഖം കാരണം ശയ്യാവലംബിയാകുന്നതിന്ന് മുമ്പ് വരെ കാസര്‍കോട് അദ്ദേഹത്തിന്റെ സാന്നിധ്യവും പ്രസംഗവുമില്ലാത്ത ഒരൊറ്റൊരു കോണ്‍ഗ്രസ്റ്റ് സമ്മേളന വേദിയും കാണാന്‍ കഴിഞ്ഞിരുന്നില്ല. കയ്യില്‍ ഒരു തൂവാലയും പിടിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ ദീര്‍ഘമായ പ്രസംഗങ്ങള്‍ വളരെ ഗൗരവമേറിയതും അവതരണ സവിശേഷതകള്‍ കൊണ്ട് തിരിച്ചറിയപ്പെടുന്നവയുമായിരുന്നു. അധികാര രാഷ്ട്രീയത്തിന്റെ നാലയലത്ത് പോലും നാമ ദ്ദേഹത്തെ കണ്ടില്ല. കാരണം ആ വിഷയത്തില്‍ ഗാന്ധിജിയായിരുന്നു അദ്ദേഹത്തിന്റെ റോള്‍ മോഡല്‍.

1979 ല്‍ ഗാന്ധിജയന്തിയാഘോഷത്തിന്റെ ഭാഗമായി പട്‌ല ഗവ ഹൈസ്‌കൂളില്‍ നടന്ന ഗാന്ധിജിയുടെ ചിത്രം അനാഛാദനം ചെയ്യുന്ന ചടങ്ങുണ്ടായിരുന്നു. അന്ന് ഞാന്‍ നാലാം ക്ലാസ്സിലോ മറ്റോ പഠിക്കുന്നു. അന്നദ്ദേഹം നടത്തിയ പ്രസംഗത്തിലായിരുന്നു ഗാന്ധിജി കാസര്‍കോട് വന്ന സംഭവത്തെ കുറിച്ചു ഞാന്‍ കേള്‍ക്കുന്നത്. ഇന്ന് പലരും പലപ്പോഴും പരാമര്‍ശിക്കാറുള്ള സംഭവം. ഖാദീ പ്രചാരണത്തിനും വളര്‍ച്ചയ്ക്കുമായി മദിരാശി മുതല്‍ മംഗളൂരുവരെ ഗാന്ധിജി നടത്തിയ തീവണ്ടിയാത്ര. ആ യാത്ര കാസര്‍കോടന്‍ ഗ്രാമങ്ങളെ ഇളക്കിമറിച്ചു.

1927 ഒക്ടോബര്‍ ഇരുപത്തിയാറിന് ഗാന്ധിജി കാസര്‍കോട് സ്റ്റേഷനില്‍ ഇറങ്ങി അവിടെ തടിച്ചുകൂടിയ ജനങ്ങളെ ആശിര്‍വദിച്ചുവെന്നും ശേഷം മംഗലാപുരത്തേക്ക് പോയി എന്നുമൊക്കെ അബ്ദുല്ല സാഹിബ് ആവേശത്തോടെ പ്രസംഗിക്കുന്നത് ഇന്നും എന്റെ മനോമുകുരത്തില്‍ തെളിഞ്ഞു നില്‍ക്കുന്നു. നാട്ടില്‍ അബദുല്ല സാഹിബിന്റെ സാന്നിധ്യമില്ലാത്ത സാംസ്‌കാരിക പരിപാടികള്‍ ഇല്ലായിരുന്നു. എന്നും മദ്രസാ വാര്‍ഷികാഘോഷങ്ങളില്‍ കാമ്പുള്ള ഒരു പ്രസംഗം അദ്ദേഹത്തിന്റേതായിരിക്കും!

ചരിത്ര വിഷയങ്ങളോട് വലിയ താല്പര്യമായിരുന്നു അദ്ദേഹത്തിന്. പലപ്പോഴും അദ്ദേഹവുമായി ദീര്‍ഘനേരം സംസാരിച്ചിരിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. നാടിന്റെ പഴയ കാല ചരിത്രം കൃത്യതയോടെ ഓര്‍മിച്ച് പറയുമായിരുന്നു. അവസാനമായി അബ്ദുല്ല സാഹിബിനെ കാണുന്നത് രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ്. തീര്‍ത്തും അവശനായിരുന്നു. എങ്കിലും ഒരു പാട് കാര്യങ്ങള്‍ പറയാനുണ്ട് എന്നദ്ദേഹത്തിന്റെ മുഖഭാവം പറയുന്നുണ്ടായിരുന്നു.

ജീവിതം ആദര്‍ശ പ്രബോധനത്തിനും ജന സേവനത്തിനും നീക്കിവെച്ച് നന്മയുടെ പാദമുദ്രകള്‍ ബാക്കിയാക്കി നടന്നു നീങ്ങിയ അദ്ദേഹത്തിന് പടച്ചവന്‍ അര്‍ഹമായ പ്രതിഫലം നല്‍കട്ടെ..

Friday, July 24, 2020

കോവിഡ് കാലത്തെ പ്രസക്തമായ ചോദ്യങ്ങൾക്ക് ഡോ: അഹ് മദ് സാഹിറിൻ്റെ മറുപടി.



എനിക്ക് രോഗമില്ലല്ലോ, ഞാൻ പുറത്തിറങ്ങിയാൽ എന്താണ് പ്രശ്നം? 

കോവിഡ് കാലത്തെ പ്രസക്തമായ ചോദ്യങ്ങൾക്ക് ഡോ: അഹ് മദ് സാഹിറിൻ്റെ മറുപടി

July 24, 2020

അഭിമുഖം: ഡോ: അഹ് മദ് സാഹിർ/ എസ് എ പി


(www.kasargodvartha.com 24.07.2020) ദുരന്തകാലം അനുഭവങ്ങളുടെ തീക്ഷണത കൊണ്ട് നമ്മെ ഭയപ്പെടുത്തും. ചിലപ്പോൾ എല്ലാം അവസാനിച്ചു എന്ന് തോന്നും. ജീവിതത്തിന്റെ നിസ്സാഹായത കണ്ണുകളെ നനയിപ്പിക്കും!  കോവിഡ് കാല ഓർമ്മകൾ പോലും നമ്മുടെ ഹൃദയമിടിപ്പ് കൂട്ടുന്ന വികാരമായി കാലങ്ങളോളം പിന്തുടരും. സാമൂഹിക അകലം പാലിക്കലും, കൈ കഴുകലും, മാസ്കും, സാനിറ്റൈസറും ഒക്കെ നിത്യജീവിതത്തിന്റെ ഭാഗമായി മാറുമ്പോൾ മനുഷ്യന്റെ ജീവിതതാളം തന്നെ പുതിയ ദിശയിലേക്ക് വെച്ച് പിടിക്കും.  അതിന്റെ ഫലമായി ഉരുത്തിരിയിരുന്ന എന്ത് കൊണ്ടും വിഭിന്നമായ   പുതിയ മനുഷ്യരെയും പുതിയൊരു സംസ്കാരത്തെയുമായിരിക്കും കോവിഡാനന്തര ലോകം അഭിമുഖീകരിക്കുന്നത്.


അതിനിടയിൽ, കാറിനും ബസ്സിനുമൊന്നും സാധാരണ ജനങ്ങൾക്ക് സ്വീകാര്യമായ ഒരു പൊതു നാമം ഇല്ലാത്തത് പോലെ തന്നെ ഏറ്റവും പുതുതായി മാസ്കിനും, സാനിറ്റൈസറിനും പൊതു സ്വീകാര്യമായ മലയാള പദങ്ങൾ ഇന്നോളം ഇല്ല!  വാമൊഴി മലയാളത്തിലേക്ക് ഇടിച്ചു കയറി വരുന്ന ഇത്തരം പദങ്ങൾ ഇവിടെ കുടിയേറി കുറ്റിയുറപ്പിക്കുകയാണ്. ഇതുവരെ അഞ്ച് ലക്ഷത്തോളം മനുഷ്യരെ മരണത്തിലേക്ക് കൂട്ടിക്കൊണ്ട് പോയ കോവിഡിനെ പിടിച്ച് കെട്ടാനുള്ള വാക്സിൻ എന്ന് കണ്ടെത്തുമെന്നും അതൊക്കെ വ്യവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച് ജനങ്ങളിലേക്ക് എന്നാണ് എത്തിച്ചേരുക എന്നും ലോകാരോഗ്യ സംഘടനക്ക് പോലും വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ല എന്ന വസ്തുത നിലനിൽക്കെ മരണസംഖ്യ എവിടെ എത്തി നിൽക്കും എന്നത് പ്രവചനാതീതമാണ്!


നൂറ്റാണ്ടിലൊരിക്കൽ ഇതുപോലുള്ള മഹാമാരിക്ക് ഭൂമി സന്ദർശിക്കൽ നിർബന്ധമാണെന്നും, ചൈനയുടെയോ അമേരിക്കയുടെയോ പരീക്ഷണശാലകളിൽ നിന്നും ചോർന്നതാണ് എന്നും,  വൈറസല്ല ഇത് ബാക്ടീരിയ മാത്രമാണിതെന്നുമുള്ള ഗൂഢാലോചനാ സിദ്ധാന്തം വരെ മാധ്യമങ്ങളിൽ സജീവ ചർച്ചയാണ്.   ഇടക്കിടക്ക് വ്യത്യസ്ത രാജ്യങ്ങളിലെ ഗവേഷകർ വാക്സിൻ കണ്ടെത്തി എന്ന വാർത്തകളും കാണാം!  കണ്ടെത്തിയാലും ഇല്ലെങ്കിലും ലോകത്തെ തന്നെ മുൾമുനയിൽ നിർത്തിയ കോവിഡ് എങ്ങിനെയാണ് കേരളം പോലുള്ള ഒരു സംസ്ഥാനം അതിജയിക്കാൻ ശ്രമിച്ചത് എന്നത് ചരിത്ര രേഖയാണ്. ശ്രമം വിജയിച്ചാലും ഇനി തോറ്റു പോയാൽ തന്നെയും കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ മേന്മയും ആരോഗ്യ പ്രവർത്തകരുടെ ആത്മാർത്ഥ  സേവനങ്ങളും കേരളം ഒരിക്കലും മറക്കില്ല.


കേരളത്തിൽ കോറോണ എന്ന സാംക്രമിക രോഗം ബാധിച്ചയാളുകളുടെ എണ്ണം അതിന്റെ ഏറ്റവും ഉയർന്ന തലത്തിൽ എത്തി നിൽക്കുന്ന സന്ദർഭത്തിലാണ് കാസർകോട് ഗവ: ജനറൽ ആശുപത്രിയിലെ ഓർത്തോ സർജനും കൊറോണ പ്രതിരോധ സംഘത്തിലെ അംഗവുമായ ഡോ: അഹമ്മദ് സാഹിറുമായി സംസാരിക്കുന്നത്.



പ്രസക്തഭാഗങ്ങൾ ;


⏺️ഈയ്യടുത്ത കാലത്താണല്ലോ

കാസർകോട് താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി മാറുന്നത്.  എത്ര കാലമായി താങ്കൾ ഇവിടെയുണ്ട്?


▶️പഴയ കാസർകോട് ഗവ. താലുക്ക് ആശുപത്രിയാണ് 2013 ൽ ജനറൽ ആശുപത്രിയായി ഉയർത്തപ്പെടുന്നത്. അതേ കാലയളവിൽ ജൂലൈ ആദ്യ ത്തിലാണ് കാസർകോട് ഗവ.ജനറൽ ആശുപത്രിയിൽ അസിസ്റ്റന്റ് സർജനായി ഞാൻ ജോലിയിൽ പ്രവേശിക്കുന്നത്.

ഒപ്പം ആർ എം ഒ ചാർജും എനിക്കായിരുന്നു.  ശേഷം 2016 മുതൽ ഓർത്തോപീഡിക് ഡിപാർട്ട്മെന്റിൽ  ജൂനിയർ കൺസൽറ്റണ്ടായി ജോലി ചെയ്തുവരുന്നു.


⏺️കേരളത്തിലെ ആദ്യത്തെ കൊറോണ രോഗി റിപ്പോർട്ട് ചെയ്യപ്പെടുന്നത് കാസർക്കോട് നിന്നാണ്. എങ്ങിനെയാണ് അങ്ങനെയൊരു അസാധാരണ സംഭവം താങ്കൾ അടങ്ങുന്ന മെഡിക്കൽ സംഘം കൈകാര്യം ചെയ്തത്? കാസർകോട്ടെ നിലവിലുണ്ടായിരുന്ന ആരോഗ്യ സംവിധാനം നേരിട്ട പ്രതിബന്ധങ്ങളും അനുകൂല ഘടകങ്ങളും എന്തായിരുന്നു?

വിശദീകരിക്കാമോ?


▶️കേരളത്തിൽ കോവിഡ്-19 നെ കുറിച്ച് ഭീതിയും ചർച്ചയും തുടങ്ങുന്നത് 2019 ഡിസംബറിലാണ്.  ജനുവരി അവസാനമാകുമ്പോഴേക്കും കാസർകോട് സ്വദേശികളായ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ ചൈനയിൽ നിന്നും വരുന്നു.  സംശയത്തിന്റെ പേരിൽ കോവിഡ് ടെസ്റ്റിന് അവരെ വിധേയരാക്കി. രണ്ടാഴ്ചയ്ക്കുള്ളിൽ അസുഖം ഭേദമായി സുരക്ഷിതരായി അവർ ഡിസ്ചാർജ് ചെയ്തു പോയി.

പതിയെ കൊറോണയെക്കുറിച്ചുള്ള ഭിതി തണുത്തു തുടങ്ങുകയും ആളുകൾ എല്ലാം മറന്നു തുടങ്ങിയപ്പോഴാണ് രണ്ടാമത്തെ കോവിഡ് തരംഗം എന്ന് പറയാവുന്ന തലത്തിലേക്ക് രോഗവ്യാപ്തി വർദ്ധിക്കുന്നത്!  മാർച്ച് രണ്ടാം വാരം തൊട്ട്  മാർച്ച് മൂന്നാം വാരത്തിലേക്ക് എത്തുമ്പോഴേക്കും വളരെ കാര്യമായി ശ്രദ്ധ ചെലുത്തുകയും ജാഗരൂഗരാകുകയും ചെയ്യേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിത്തുടങ്ങി!



ഇതേ സമയം ചൈനയിലും മറ്റും കോവിഡ്-19 അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തുകയും കേരളം കൂടുതൽ മുൻകരുതൽ എടുക്കുകയും ചെയ്തു.  കാരണം കേരളം പോലുള്ള സംസ്ഥാനങ്ങളിൽ കോവിഡ് പടർന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണെന്ന തിരിച്ചറിവിലാണ് അതീവ ജാഗ്രതയോടെ നീങ്ങാൻ തീരുമാനിക്കുന്നത്. പിന്നീട് പോസിറ്റീവ് രോഗികൾ കൂടി വന്നു.  സാധാരണ രോഗികകളുടെ അഡ്മിഷൻ കുറച്ച് കൊണ്ട് വരികയും, നേരത്തെ ഉണ്ടായിരുന്ന മറ്റു രോഗികളെ ഡിസ്ചാർജ് ചെയ്തുമാണ് കാസർകോട് ജനറൽ ആശുപത്രിയെ

ഒരു സമ്പൂർണ്ണ കോവിഡ് ആശുപത്രിയായി മാറ്റുന്നത്. ജില്ലാ ഭരണകൂടവുമായും ഡി.എം.ഒ.വുമായും മറ്റും ചർച്ച നടത്തിയതിന് ശേഷം ആശുപത്രി സംവിധാനങ്ങൾ  മൊത്തം ആ രീതിയിൽ പുന:ക്രമീകരിക്കുകയായിരുന്നു.  ദിവസങ്ങൾക്ക് ശേഷം കോവിഡ് പശ്ചാതലത്തിൽ കാസർകോട് മെഡിക്കൽ കോളേജ് ഉടനെ പ്രവർത്തനസജ്ജമാകും എന്ന പ്രഖ്യാപനമുണ്ടായി.  അപ്പോഴേക്കും കോവിഡ് രോഗികൾ നല്ല പോലെ വർദ്ധിച്ചിരുന്നു.



⏹️കേരളത്തിൽ കോവിഡ് അതിരൂക്ഷമായിരിക്കുന്ന ഈ സന്ദർഭത്തിൽ പൊതുജനങ്ങൾക്കു നൽകാനുള്ള നിർദേശങ്ങളും ഉപദേശങ്ങളും എന്തൊക്കെയാണ്?


▶️ചില കാര്യങ്ങൾ സൂചിപ്പിക്കാം.  പലപ്പോഴായി ആരോഗ്യ പ്രവർത്തകർ ജനങ്ങളോട് പറഞ്ഞ കാര്യം തന്നെയാണെങ്കിലും ഒന്നു കൂടി ശ്രദ്ധിക്കുകയും വളരെ വിവേകപൂർവ്വം പ്രവർത്തിക്കുകയും ചെയ്യേണ്ടുന്ന പല കാര്യങ്ങളുമുണ്ട്


സർക്കാർ സംവിധാനങ്ങളും സേവനങ്ങളും അപര്യാപ്തമായി വരുന്ന ഒരു അവസ്ഥയിലേക്കാണ് നമ്മൾ പതിയെ നടന്നടുത്തു കൊണ്ടിരിക്കുന്നത്.


രോഗികൾ ആയിരത്തിനും മേലെ പോയാൽ പിന്നെ നിങ്ങൾ ക്യൂവിലാണ് എന്നത് വെറും വാക്കല്ല.  സമൂഹവ്യപനത്തിലേക്ക് കടന്നു കഴിഞ്ഞാൽ ആർക്കും ആരേയും ശ്രദ്ധിക്കാൻ കഴിഞ്ഞെന്ന് വരില്ല.  ഇന്ന് കിട്ടുന്ന പരിഗണനകൾ ഓർമകൾ മാത്രമായി അവശേഷിക്കും.  ഇറ്റലിയെ പോലെ കോവിഡ് ഭീകരതാണ്ഡമാടിയ രാജ്യങ്ങളുടെ ചിത്രങ്ങൾ നമ്മുടെ മുന്നിലുണ്ട്.  അയൽ സംസ്ഥാനങ്ങളിൽ അതിന്റെ അലയൊലികൾ കണ്ടുതുടങ്ങി.  ഇനി നമ്മൾ ജാഗ്രത പതിന്മടങ്ങ് വർദ്ധിപ്പിച്ചാൽ മാത്രമെ പിടിച്ചു നിൽക്കാൻ കഴിയൂ എന്ന ഓർമ്മ എല്ലാവർക്കും ഉണ്ടാകണം.  സ്വയം സാമൂഹിക അകലം പാലിക്കും എന്ന് ഓരോ ആളുകളും ദൃഢപ്രതിജ്ഞ ചെയ്യണം.  ഏറ്റവും പ്രധാനം സാമൂഹിക അകലം പാലിക്കുകയും മുഖാവരണം ധരിക്കുകയും ചെയ്യുക എന്നതാണ്, ബാക്കിയൊക്കെ ശേഷം വരുന്നതാണ്. ഏറ്റവും കുറഞ്ഞത് രോഗം വർദ്ധിച്ചു വരുന്ന ഇനിയുള്ള ഒന്നോ രണ്ടോ മാസങ്ങളിൽ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങില്ല എന്ന് ഉറപ്പു വരുത്തണം.  എനിക്ക് രോഗമില്ലല്ലോ, ഞാൻ പുറത്തിറങ്ങിയാൽ എന്താണ് പ്രശ്നം എന്ന ചിന്തയാണ് പലർക്കും!   എല്ലാവരും ഇങ്ങനെ വളരെ ലാഘവത്തോടെ ചിന്തിച്ചു കൊണ്ട് ആൾകൂട്ടത്തിന്റെ ഭാഗമാകുന്നു അതൊക്കെ തന്നെയാണ് സമൂഹ വ്യാപനത്തിന്റെ പ്രധാന കാരണം!  എനിക്ക് രോഗമില്ലല്ലോ എന്നങ്ങനെ  ഉറപ്പിച്ചു പറയാൻ ആർക്കും കഴിയില്ല, പ്രത്യക്ഷത്തിൽ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത അനേകം രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് എന്നതാണ് വസ്തുത.


നമ്മുടെ അശ്രദ്ധയും അഹങ്കാരവും ധിക്കാരവും കൊണ്ട്  മാത്രമായിരിക്കും കോവിഡ് സമൂഹ വ്യാപനത്തിലേക്ക് കടക്കുക! അതായത് പിഞ്ചുകുഞ്ഞുങ്ങളടക്കം രോഗബാധിതരാകുന്നത് നമ്മൾ രോഗത്തിന്റെ ഗൗരവം തിരിച്ചറിയാത്തത് കൊണ്ട് തന്നെയാണ്.  ഒന്നും തിരിച്ചറിയാത്ത ഇളം തലമുറകളോട് നാം ചെയ്യുന്ന കൊടിയ ദ്രോഹമാണത്.


ഇതുവരെ കോവിഡിന് മരുന്ന് കണ്ടെത്തിയിട്ടില്ല എന്ന് നമുക്കറിയാം പരീക്ഷണങ്ങളൊക്കെ അതിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെയാണ്.  ശരിയായ ഒരു മരുന്ന് കണ്ടെത്തുന്നത് വരെയെങ്കിലും നമുക്ക് നമ്മെ തന്നെ ബോധ്യപ്പെടുത്തേണ്ട ചില കാര്യങ്ങളുണ്ട്.


(തുടരും)

Monday, July 20, 2020

രണ്ട് മയ്യത്തുകൾ

 


രണ്ട് മയ്യത്തുകൾ

💠


അന്തരീക്ഷത്തിൽ

സൈക്കിളുരുട്ടിപ്പോകുന്നുണ്ട് 

രണ്ടു മയ്യത്തുകൾ!

ഓർമ്മകൾക്ക് പോലും

കഫൻ പുടവ തീർത്തവർ.


ശ്വാസോച്ഛാസം വിലക്ക് വാങ്ങാൻ 

ആശുപത്രിക്കവാടങ്ങളിൽ ക്യൂവിലാണ്

ജനം.


മറവിയുടെ 

മറ്റൊരു ക്യൂവിൽ

പഴയ നോട്ടുകൾ

വില്പനക്ക് വെച്ചിരിക്കുന്നു.


ഗംഗയുടെ തീരങ്ങളിൽ

കത്തിയെരിയുന്ന

ചിതകളിൽ

നിന്നും 

പൗരത്വ രേഖകൾ

പറന്നുയരുന്നു.


വഴിയരികിൽ

സ്വപ്നങ്ങൾക്ക്

ചിതയൊരുക്കി

കാത്തിരിക്കുന്നുണ്ട്

രണ്ട് മയ്യത്തുകൾ.


#എസ്എ


Thursday, July 2, 2020

ഹൃദയമിടിപ്പ്

 

ഹൃദയമിടിപ്പ്

©️


ഹൃദയമിടിപ്പിന്റെ താളം സൈലന്റ് മോഡിലായത് നന്നായി.

കൂടിയാലും

കുറഞ്ഞാലും

ആരും അറിയില്ല.

ശബ്ദമലിനീകരണത്തെക്കുറിച്ച് വേവലാതിപ്പെടേണ്ടി വരില്ല.

ഉറങ്ങാനാവാതെ

അയൽവാസിക്ക് കേസ് കൊടുക്കേണ്ടി വരില്ല!


ഹൃദയമിടിപ്പിന്റെ

നിശബ്ദ താളം

പതിയെ കുറഞ്ഞു കുറഞ്ഞു വരുമ്പോൾ അതു പോലും കേൾക്കുന്ന ചിലരുണ്ട്; അവർ പിന്നിൽ നിന്നും തട്ടിവിളിച്ചു പറയും

"എനിക്ക് നിന്നെ ഇഷ്ടമാണ്"

ഇഷ്ടം പറഞ്ഞവന്റെ

ഹൃദയ വിശാലതയിൽ

പൂർവ്വാധികം കരുത്തോടെ  ഹൃദയം ചലിച്ചു തുടങ്ങും.


ജനിക്കുമ്പോൾ

കരഞ്ഞതിന്റെ പകുതി പോലും

മരിക്കുമ്പോൾ

കരയേണ്ടി വരില്ല.


ഹൃദയമിടിപ്പു പോലെ

സമയസൂചികയുടെ

ചലനവും

സൈലൻറ് മോഡിലായത്

നന്നായി.


എസ്-എ


Tuesday, June 30, 2020

ഉപ്പയെ വായിക്കുമ്പോൾ ഞാനെന്റെ ജീവിതത്തെ വായിക്കുന്നു!

🔲
ഉപ്പയെ വായിക്കുമ്പോൾ ഞാനെന്റെ ജീവിതത്തെ വായിക്കുന്നു!
🔆

ഉപ്പയെ ഓർമിക്കാനും മനസ്സിലാക്കാനും ഒരു ദിവസം പോയിട്ട് ഒരു പുരുസ്സായുഷ് പോലും മതിയാവില്ല!

പഠിച്ചിട്ട് ഭാവിയിൽ ആരാകാനാണ് ആഗ്രഹം എന്ന് സാധാരണ ഗതിയിൽ അധ്യാപകൻ വിദ്യാർത്ഥിയോടാണ് ചോദിക്കുക.  മകൻ പഠിച്ച് ആരായിക്കാണാനാണ് ഉപ്പയുടെ ആഗ്രഹം എന്ന് ഉപ്പയോട് ചോദിച്ചത് എന്നെ പഠിപ്പിച്ചിരുന്ന അധ്യാപകനായിരുന്നു.
വക്കീലാകണം എന്നതായിരുന്നു അന്ന് ഉപ്പ പറഞ്ഞ മറുപടി!  വക്കീല് പോയിട്ട് ഒരു ജഡ്ജ് പോലും ആയില്ല ഈ മകൻ!  ചിലപ്പോൾ വിധി അങ്ങിനെയായിരിക്കണം. പിന്നീടെപ്പോഴോ എന്തിനായിരുന്നു ഞാൻ വക്കീലാകണം എന്ന് ഉപ്പ ആഗ്രഹിച്ചതെന്ന് ചോദിച്ചപ്പോൾ ഹിന്ദി സിനിമകളിൽ വീറോടെ വാദിക്കുന്ന നായകന്മാരെ കണ്ട് ഇഷ്ടം തോന്നിയതാണ് എന്നതായിരുന്നു ഉപ്പയുടെ മറുപടി!

നാട്ടിലെ ആദ്യകാല പ്രവാസികളുടെ ആദ്യത്തെ
പേരുകളിൽ ഒന്ന് ഉപ്പയുടേതായിരുന്നു.
രണ്ട് വർഷത്തിലൊരിക്കൽ
വിരുന്നു വരുന്ന അഥിതി.
പേടിയായിരുന്നു എന്നും
പേടിപ്പിച്ചത് കൊണ്ടോ അടിച്ചത് കൊണ്ടോ ആയിരുന്നില്ല അത്.  കുടുംബത്തിലെല്ലാർക്കും ഉപ്പയെ ബഹുമാനം കലർന്ന പേടിയായിരുന്നു.
ഓർമ്മയിൽ തെളിയുന്ന ആദ്യത്തെ കാഴ്ച
ഉപ്പ ഒരു വലിയ തകരപ്പെട്ടി തലയിലും വേറൊരു പെട്ടി കൈയിലും തൂക്കി വളരെ പരീക്ഷണതനായി വീട്ടിലേക്ക് നടന്നടുക്കുന്ന രംഗമാണ്. ഇന്നലെയെന്നപോലെ ഓർമകളെ ഇളക്കിമറിക്കുന്നുണ്ട്  ആജാനുബാഹുവായ ആ വലിയ മനുഷ്യന്റെ വരവ്!
വീട്ടിലേക്ക് ഏതോ ഒരു അപരിചിതൻ വരുന്നത് കണ്ട് ഞാൻ ഭീതിയോടെ തൊട്ടടുത്ത പലചരക്കു കടയിലെ ഒരു മൂലയിൽ പോയി ഒളിച്ചിരുന്നത് 1974 കാലഘട്ടങ്ങളിലെ ഒരു വേനൽ കാലത്തായിരുന്നിരിക്കണം.

വീട്ടിലെ ചാരുകസേരയിൽ 555 സിഗരറ്റും പുകച്ച്  ടേപ് റിക്കോഡറിൽ വളരെ ഉച്ചത്തിൽ മാപ്പിളപ്പാട്ടും ചിലപ്പോൾ മതപ്രസംഗവും കേട്ട് മണിക്കൂറുകളോളം ഇരിക്കും.  ചിലപ്പോൾ അയൽപക്കക്കാരും സുഹൃത്തുക്കളുമുണ്ടാകും പഴയ കഥകൾ പറയാനും ഉച്ചത്തിൽ ചിരിക്കാനും.

ഉപ്പ നാട്ടിലെത്തിയാൽ പിന്നെ എന്റെ സ്കൂളിലേക്കുള്ള പോക്കുവരവുകൾ അടുക്കള വഴിയാകും.  പതിയെ ശബ്ദമുണ്ടാക്കാതെ അടുക്കളയിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ചു മുങ്ങും.  വൈകുന്നേരം സ്കൂൾ വിട്ട് വരുമ്പോൾ ഉപ്പ വീട്ടിലുണ്ടാകാറില്ല.  പിന്നെ കാണുക രാത്രി ഒമ്പത് മണിക്ക് ശേഷമാണ്.  അപ്പോഴേക്കും ഞാനുറങ്ങിയിരിക്കും.

ഉപ്പയുടെ പെട്ടി നിറയെ ടേപ്പ് റികോർഡർ പ്രവർത്തിപ്പിക്കാനുള്ള എവറെഡി ബാറ്ററിയും പത്ത്, ഇരുപതഞ്ച്, അമ്പത് പൈസ നാണയങ്ങളും ഉണ്ടാകും. (ഓലമേഞ്ഞ വീട്ടിൽ ടേപ്പ് റിക്കോർഡർ പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതി എവിടെ!) അതിൽ നിന്നും എനിക്ക് മിഠായിക്കായി പെറുക്കി തന്ന് മാത്രം ഉമ്മ ആ നാണയങ്ങൾ തീർക്കും.  സ്കൂളിലെ ആദ്യത്തെ ഫോറിൻ കുട, ആദ്യത്തെ ഹീറോ പെൻ അങ്ങനെ പലതും എന്റെ പേരിൽ എഴുതി ചേർക്കപ്പെട്ട ബഹുമതികളായിരുന്നു.

ആറു മാസത്തോളം ഉപ്പ വീട്ടിലും നാട്ടിലുമുണ്ടാകും.
തിരിച്ചുപോക്കിന്റെ ഒരാഴ്ച്ചമുമ്പ് തന്നെ വീട് മുകമാകും.  ആഘോഷങ്ങളും കളിചിരികളും മെല്ലെ അസ്തമിക്കും. ടേപ്പ് റികോർഡർ ആർക്കെങ്കിലും ഫ്രീയായോ കാശിനോ കൊടുത്തിരിക്കും.  കൈയ്യിലെ വലിപ്പം കൂടിയ സീക്കോ ഫൈവ് വാച്ചും സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ നൽകിയിട്ടുണ്ടാകും.  ഉപ്പ ചെയ്ത പരോപകാരം, നൽകിയ ദാനധർമ്മങ്ങൾ ഒക്കെയും പരലോകത്ത് തണലും തണുപ്പുമാകട്ടെ. പലരുടെയും സങ്കടങ്ങളെയും വേദനകളെയും തണുപ്പിച്ചവർക്കല്ലാതെ പിന്നെയാർക്കാണ് സ്വർഗ്ഗരാജ്യം!

കാസർകോട് ടൗണിൽ നിന്നും രാവിലെ ആറരക്കോ ഏഴ് മണിക്കോ ബോംബെയിലേക്കുള്ള  ബസ്സ് പുറപ്പെടും.
തിരിച്ചു പോക്കിന്റെ  രണ്ട് ദിവസം മുമ്പ് തന്നെ ടൗണിലേക്ക് അതിരാവിലെ പുറപ്പെടാൻ വേണ്ടി റിക്ഷക്കാരൻ ബാബുവിനെ ഏർപ്പാടാക്കും.
ബാബുവിനോട് വരാൻ പറഞ്ഞ സമയത്ത് തന്നെ ബാബുവിന്റെ റിക്ഷയെയും കാത്ത് ഉപ്പ തയ്യാറായി നിൽക്കും. പക്ഷെ പറഞ്ഞ സമയത്ത് ബാബുവിനെ കാണില്ല!  കാത്ത് കാത്ത്  മടുക്കുമ്പോൾ കാണാം കക്ഷി മെല്ലെ വരുന്നത്.  തലേദിവസം അടിച്ചു കേറ്റിയതിന്റെ മത്ത് മാറിയിട്ടുണ്ടാവില്ല. എങ്കിലും വൈകിയതിന് ബാബുവിനോട് ഒട്ടും ദേഷ്യപ്പെടില്ല.  ഒരു ചെറിയ പെട്ടിയും പാസ്പോർട്ടും ടിക്കറ്റുകളും സൂക്ഷിക്കുന്ന ഒരു ഹാൻഡ്ബാഗും പിടിച്ച് സലാം ചൊല്ലി പതിയെ ഉപ്പ പടിയിറങ്ങുന്ന രംഗമുണ്ട്.
എന്നും ഉപ്പയെ ഓർക്കുമ്പോൾ ആ രംഗം മനസ്സിലേക്ക് ഒരു കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കും.

പിന്നീട് ഞാൻ പ്രവാസിയായപ്പോഴാണ് ആ തിരിച്ചു പോക്കിന്റെ അർത്ഥവും കടിച്ചിറക്കിയ വേദനയുടെ തീക്ഷണതയും ശരിക്കും മനസ്സിലായത്!

എസ്-എ

🔲

Friday, May 29, 2020

അസ്തമിച്ചു കൊണ്ടിരിക്കുന്ന നാടിന്റെ തുടിപ്പുകൾ!



അസ്തമിച്ചു കൊണ്ടിരിക്കുന്ന നാടിന്റെ തുടിപ്പുകൾ!

💠

അമ്പതു വർഷത്തിലധികം കാലപ്പഴക്കമുള്ള പശുത്തൊഴുത്തും നെല്ല് സംഭരിച്ചിരുന്ന നിലവറയും പൊളിച്ചു മാറ്റുന്നു.  പട്ല ഹാരിസ് സുപ്രിമിന്റെ (ബി.എസ്.ടി) യുടെ വീടിനോടനുബന്ധിച്ച് നിലവിൽ ഉണ്ടായിരുന്ന ഈ കെട്ടിടമാണ് പൊളിച്ചുമാറ്റുന്നത്.

ഓർമ്മകളെ വർഷങ്ങളുടെ പിറകിലേക്ക് നയിക്കുന്ന ചില തുരുത്തുകളുണ്ട്. തൊഴുത്തും കന്നുകാലികളും ഒരു കാലത്ത് പ്രൗഡിയുടെ അടയാളങ്ങളായിരുന്നു.  പശുക്കളും പോത്തുകളും നിരനിരയായി നടന്നു നീങ്ങുന്ന നിരത്തുകൾ.  മനുഷ്യന്റെ ശബ്ദവും നീക്കങ്ങളും കൃത്യമായി മനസ്സിലാക്കി പെരുമാറുന്ന ജന്തുക്കൾ.  

അത്തരം പഴമയുടെ ഭാണ്ഡം പേറുന്ന ചില തുരുത്തുകൾ ക്രമേണ ഇല്ലാതായിക്കൊണ്ടിരിക്കും.  പുതുതലമുറകളുടെ പുത്തൻ നിലപാടുകൾക്ക് അതു പതിയെ വഴി മാറിക്കൊടുക്കും.  നെൽകൃഷി ഈ നാടിന്റെ ജീവതാളമായിരുന്നു.

ജന്മികുടിയാൻ ജീവിത സാഹചര്യത്തിൽ നിന്നും കാലം പിന്തുടർന്ന് വന്ന കൃഷി!  ഭൂതകാല പെരുമകളുടെ അസ്തമയം ആരംഭിച്ചിട്ട് വർഷങ്ങൾ പലതായി!  ഇന്നു ആന്ത്രാപ്രദേശിൽ  നിന്നും അരിവണ്ടിയെയും പ്രതീക്ഷിച്ച് പലചരക്കുകടകളിൽ നമ്മൾ ക്യൂവിലാണ്! അന്യം നിന്നുപോകുന്ന പഴയ തൊഴുത്തുകളുടെയും നെല്ല് സംഭരികളായ പത്തായം സൂക്ഷിച്ചിരുന്ന നിലവറകളുടെയും പട്ടികയിലേക്ക് ഇതും ചേർക്കപ്പെടുകയാണ്.  ഗതകാല പ്രതാപം അയവിറക്കി തലയെടുപ്പോടെ ദീർഘകാലം കന്നുകാലികൾക്ക് ആലയം തീർത്ത ഈ കെട്ടിടം ഇനി ഓർമ മാത്രമാകും!.

(എസ്-എ)

🔳

Sunday, May 17, 2020

💢
*ഉമ്മ*

മരണം അത്ര എളുപ്പമല്ല
എന്ന് നിരന്തരം ഓർമ്മപ്പെടുത്തുമായിരുന്നു
ഉമ്മ.

മരണ വേദനയെ
കടക്കണ്ണിലെ കണ്ണീരുകൊണ്ട്
നീന്തിക്കടന്നു.
വേദന സഹിച്ചു തീർത്ത്
ഉമ്മ പോയപ്പോൾ സത്യത്തിൽ  ജീവിതം അത്ര എളുപ്പമല്ല എന്നത് ഞങ്ങൾക്ക് ബോധ്യപ്പെട്ടു!

എല്ലാ കരുത്തും ചോർന്നു പോയപ്പോഴും
വെളിച്ചം നിലച്ചുപോയപ്പോഴും
വീടകം മൗനത്തിൽ ആണ്ടുപോയപ്പോഴും
ഓരോ നിമിഷങ്ങളിലും പഴയ ഓർമ്മകൾ തിരികെ വന്നപ്പോഴും
മനസ്സ് നീറിപ്പുകഞ്ഞപ്പോഴും
സ്വപ്നങ്ങളിൽ പോലും
ഏകാന്തത മാത്രം
പുലർന്നപ്പോഴും
ഭയപ്പാടിന്റെ
പകലുകളിൽ നിന്നും
രാത്രികളിലേക്ക് ഒഴുകിപ്പരന്നപ്പോഴും
കൃത്യമായി ബോധ്യപ്പെടുന്നു
"ജീവിതം അത്ര എളുപ്പമല്ല"

ഉമ്മറപ്പടിയിൽ കാത്തുനിൽക്കാൻ
കൈവിരൽ തുമ്പിലെ
ബാല്യകാലം ഇനിയില്ല

പ്രാർത്ഥിക്കാൻ
ഇനി ഉമ്മയില്ല എന്ന
തിരിച്ചറിവ് നൊമ്പരക്കടലായി
മുന്നിലുണ്ട്.
ജാഗ്രതയില്ലാത്ത ചുവടുകളിൽ
രക്ഷാകവചമായിരുന്ന പ്രാർത്ഥനകൾ!

ഒറ്റപ്പെട്ട് പോയവന്റെ
വിലാപങ്ങൾക്ക് മുന്നിൽ
സാന്ത്വന വചനങ്ങൾ
തുറിച്ചു നോക്കുക മാത്രം
ചെയ്യുന്നു.

💢
🔲ഗാനം
രചന : *എസ്-എ-പട്ല*
💢

*നീല* നിലാവിന്റെ
പടിഞ്ഞാറെ മാനത്ത്
തളിർ തെന്നാലായ്
മലർ മഞ്ചലിൽ
ചെറിയ പെരുന്നാൾ വന്നല്ലോ.. (2)

പുണ്യത്തിൻ പൂമരം തീർത്തൊരോ സജ്ജനം
ജന്നാത്തിൽ ഭവനങ്ങൾ
തീർക്കുന്നു റമദാനിൽ

റമദാനിൻ പുണ്യങ്ങൾ
ചൊരിയുന്നു മന്നവൻ
സ്വർഗകവാടങ്ങൾ
തുറക്കുന്നു നമുക്കായ്

*നീല* നിലാവിന്റെ പടിഞ്ഞാറെ മാനത്ത്
തളിർ തെന്നാലായ്
മലർ മഞ്ചലിൽ
ചെറിയ പെരുന്നാൾ വന്നല്ലോ..

ആഘോഷ രാവിന്റെ
ആമോദ രാവിന്റെ
ആനന്ദ ഇശലുകൾ
പെയ്യുന്നു വീടെങ്ങും

വ്യാധികൾ മാറിടും
ആധികൾ നീങ്ങിടും
റഹ്മത്തിൻ വാതിൽ
നമുക്കായ് തുറന്നിടും

*നീല* നിലാവിന്റെ പടിഞ്ഞാറെ മാനത്ത്
തളിർ തെന്നാലായ്
മലർ മഞ്ചലിൽ
ചെറിയ പെരുന്നാൾ വന്നല്ലോ..

ശാന്തി പുലർന്നിടും
നന്മകൾ പെയ്തിടും
ഈദിന്റെ പരിമളം
ലോകം നിറഞ്ഞിടും

ശവ്വാലിന്നമ്പിളി വാനിൽ തെളിഞ്ഞിടും
തക്ബീർ മുഴങ്ങിടും
സ്നേഹം ജയിച്ചിടും

*നീല* നിലാവിന്റെ പടിഞ്ഞാറെ മാനത്ത്
തളിർ തെന്നാലായ്
മലർ മഞ്ചലിൽ
ചെറിയ പെരുന്നാൾ വന്നല്ലോ..

🟩
*പ്രവാസികൾ ആരുടെയും ഔദാര്യത്തിന് കാത്ത് നിന്ന ചരിത്രമില്ല*


ആദ്യകാല പ്രവാസികൾ മുതൽ  ആധുനിക പ്രവാസികൾ വരെ മന്ത്രിമാരുടേയോ രാഷ്ട്രീയ നേതാക്കന്മാരുടേയോ ആരുടെയെങ്കിലും ഔദാര്യത്തിന് വേണ്ടി ഒച്ചാനിച്ച് നിന്ന ഒരു ചെറിയ ചരിത്രമെങ്കിലും കാണിച്ചു തരാമോ?

ഇല്ലെങ്കിൽ പിന്നെന്തിനാണ് ടികറ്റ് നിങ്ങളെടുക്കണം ക്വാറൻടെൻ ചിലവുകൾ നിങ്ങൾ വഹിക്കണം എന്നൊക്കെ ഗവർമെൻറും മറ്റു സംവിധാനങ്ങളും നിരന്തരം ഇങ്ങനെ
പുലമ്പിക്കൊണ്ടിരിക്കുന്നത്?

പക്ഷെ ഒരിന്ത്യൻ പൗരൻ എന്ന നിലയിൽ പ്രവാസികൾക്ക് ലഭിക്കേണ്ട ചില മൗലികാവകാശങ്ങളുണ്ട്. അത് നിഷേധിക്കുന്ന ഭരണകൂടത്തിന്റെ ചെറ്റത്തരത്തെയാണ് ചോദ്യം പ്രവാസികൾ ചോദ്യം ചെയ്യുന്നത്.

വി.മുസഫർ അഹമ്മദ് തന്റെ *"മരുഭൂമിയുടെ ആത്മകഥ"* എന്ന പുസ്തകത്തിൽ ഒരു ബംഗ്ലാദേശുകാരന്റെ തട്ടിപ്പിന്റെ കഥ പറയുന്നുണ്ട്.  അതിങ്ങനെയാണ്.

താൻ ഹീറാ ഗുഹയുടെ കാവൽക്കാരനാണെന്ന് പറഞ്ഞ് ഗുഹയുടെ മുന്നിൽ
സ്ഥിരമായി നിന്നുകൊണ്ട് ഗുഹ സന്ദർശിക്കാൻ വരുന്നവരിൽ നിന്നും ഇയാൾ പണം പിരിക്കുന്നത് പതിവാക്കിയിരുന്നു. ഗുഹ യോട് ചേർന്ന്തന്നെയാ
യിരുന്നു ഇയാളുടെ
താമസവും.  ഈ വിവരം അധികൃതർ വളരെ വൈകിയാണ് അറിഞ്ഞത്.  ഉടനെ സ്വയം പ്രഖ്യാപിത കാവൽക്കാരൻ അറസ്റ്റി
ലായി.  പിടിയിലാകുമ്പോൾ ഇയാളുടെ കയ്യിൽ  സൗദി കറൻസിയായ റിയാലുകളുടെ കെട്ടുകളുണ്ടായിരുന്നു.  താൻ കാവൽക്കാരനാണെന്ന് പറഞ്ഞ് ജനങ്ങളിൽ നിന്നും ഇയാൾ പണം തട്ടുകയായിരുന്നു.

എഴുതി വന്നത് ആത്മീയതയുടെ കാവലിനപ്പുറം മറ്റൊന്നും ഹിറയെ സംരക്ഷിക്കുന്നില്ല എന്നത് പോലെ ദൈവീക സംരക്ഷണം മാത്രമല്ലാതെ ഒന്നും പ്രവാസികളെ രക്ഷിക്കാനില്ല എന്ന വളരെ വൈകിയ തിരിച്ചറിവിലേക്ക് ഈ കോറോണ കാലത്ത് പ്രവാസികൾ വളരുകയാണ് എന്നാണ്.  എന്ന് വെച്ചാൽ നിങ്ങളുടെ കാവൽ ആവശ്യമില്ല എന്ന് തന്നെയാണ്!

ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ലാണ് പ്രവാസികൾ എന്നത് ഒരു വസ്തുതയാണ്.  അത് മന്ത്രിമാരുടെ വെറും ഗീർവാണങ്ങൾ മാത്രമല്ല. എന്നിട്ട് പോലും പ്രവാസികൾക്ക് വേണ്ടി കേന്ദ്ര-കേരള സർക്കാരുകൾ എന്ത് ചെയ്തു എന്ന് പറയാമോ?  കുറ്റം പറയുരതല്ലോ, ചെയ്തിട്ടുണ്ട് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് വേണ്ടി ജോബ് പോർട്ടൽ തുടങ്ങുമെന്നും ബി.എസ് എൻ എൽ സിം കാർഡ് ഫ്രീയായി തരുമെന്നും മിനിഞ്ഞാന്ന് പറഞ്ഞിട്ടുണ്ട്!

പ്രവാസി ക്ഷേമനിധി പ്രവാസി പുനരധിവാസം, പ്രവാസി പെൻഷൻ ഇത്തരം ഡയലോഗുകൾ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഇനിയും തുടരണം കാരണം
ഇത് കേട്ട് വിഡ്ഢികളായി കോരിത്തരിച്ച് പതിനായിരങ്ങൾ പിരിച്ച് നൽകാൻ ഒരു പാട് രാഷ്ട്രീയ അടിമകൾ ഇവിടെ ഇനിയുമുണ്ടാകും, കൊറോണ കനിഞ്ഞെങ്കിൽ മാത്രം.

ഈ നെറികെട്ട ഭരണകൂട വൈതാളികന്മാരോട് കാലം
പകരം ചോദിക്കാതെ കടന്നു പോകില്ല എന്ന് മാത്രം ഓർമ്മിപ്പിക്കുന്നു.

*എസ്-എ*

🟦
🔲ഗാനം| എസ്-എ-പട്ല✍️
 

ശവ്വാലമ്പിളി കണ്ടല്ലോ
പെരുന്നാൾ സുദിനം വന്നല്ലോ
വ്യാധി പെരുത്തൊരു നാളിൽ
മനസ്സിൽ ആധികൾ | പോയ്മറഞ്ഞല്ലോ

ഖൽബിൽ മോഹം പെരുത്തല്ലോ
ഈദിൻ സുഗന്ധം നിറഞ്ഞല്ലോ
അകലം കാത്തു നടന്നല്ലോ
അരികിലെ സൗഹൃദം പൂത്തല്ലോ..

പള്ളികളും ഈദ് ഗാഹുകളും
പട്ടണവും പല വീഥികളും
മൗനവൃതത്തിൽ ലയിച്ചന്ന്
മാനത്തമ്പിളി പരന്നല്ലോ

പലഹാരങ്ങൾ പലതില്ല
പഴയത് പോലെ ഇന്നില്ല
എങ്കിലുമുള്ളത് കൊണ്ട് പെരുന്നാൾ
ആഘോഷത്തിൽ അലതല്ലും

പുത്തനുടുപ്പുകളില്ലെന്നാൽ
നല്ലയുടുപ്പുകൾ ധരിക്കുന്നു
പൂവാടികളിൽ കുഞ്ഞ് കുരുന്നുകൾ
പുഞ്ചിരി പെയ്യുന്നുണ്ടല്ലോ

തക്ബീർ ധ്വനികൾ ഉയരുന്നു
തഹ് ലീൽ എങ്ങും മുഴങ്ങുന്നു
ശുക്ക്റുകൾ ഒന്നായ് ചൊരിയുന്നു
നാഥനെ മാത്രം വണങ്ങുന്നു.

മാറാവ്യാധികൾ മറക്കുന്നു
മനവും മാനവും തെളിയുന്നു
കളിചിരി എങ്ങും മുഴങ്ങുന്നു
ഖൽബിൽ പ്രാർത്ഥന നിറയുന്നു.

ശവ്വാലമ്പിളി കണ്ടല്ലോ
പെരുന്നാൾ സുദിനം വന്നല്ലോ
വ്യാധി പെരുത്തൊരു നാളിൽ
മനസ്സിൽ ആധികൾ  പോയ്മറഞ്ഞല്ലോ

🔲
❇️
*റഹീംച്ച*
🏵️

*റഹീംച്ച* ഈ വഴിയോരത്ത് കൂടി നിശബ്ദം നടന്നു നീങ്ങുന്നുണ്ട്.  എല്ലാ ബഹളങ്ങളിൽ നിന്നുമകന്നു  പുഞ്ചിരിമായാത്ത വലിയ മുഖവുമായി. സൗഹൃദങ്ങൾക്ക് സ്വജീവനേക്കാൾ വില കല്പിച്ച ഒരാൾ!

*റഹീംച്ച* ഒരു വെളിച്ചമായിരുന്നു.  പാതയോരങ്ങളിൽ പലർക്കും വഴികാട്ടിയായി ജ്വലിച്ചു നിന്നു.
ദൈർഘ്യമേറിയ പ്രവാസത്തിന്റെ മുറിവുകളും വിഹ്വലതകളും സ്വയം ഏറ്റ് വാങ്ങി പലർക്കും തണലായ്
തുണയായ് നിന്നു.

*റഹീംച്ച* ഇവിടെ നമ്മുടെ കൂടെത്തന്നെയുണ്ട് എന്ന് വിശ്വസിക്കാനാണിഷ്ടം.  ഉന്മേഷം നിറയ്ക്കുന്ന അനുഭൂതിയാണത്.
മൗനത്തിന്റെ വാചാലതയായി, അസാനിധ്യത്തിന്റെ മഹാസാനിധ്യമായി നെഞ്ച് വിരിച്ചു ആകാശങ്ങൾപ്പുറത്തെ നക്ഷത്രശോഭയായി
സ്നേഹാന്വേഷണങ്ങളുമായി
പതിയെ ഒരാൾ നമ്മിലേക്ക് നടന്നടുക്കുന്നത് പോലെ!

*റഹീംച്ച* അകാലത്തിൽ പൊലിഞ്ഞ വെളിച്ചം, ദൈവീക വിളിക്കുത്തരം നൽകി പ്രതിഫലലോകത്തേക്ക് നടന്നു നീങ്ങിയിട്ട് നാല് വർഷമായി എന്നത് വിശ്വസിക്കാനേയാവുന്നില്ല.

*റഹീംച്ച* യെ പോലുള്ളവരുടെ ദൗത്യം ഏറെ പ്രസക്തമാവുന്നൊരു കാലം കൂടിയാണിത്.

*റഹീംച്ച* ദൈവീക സന്നിധിയിൽ സുഖമായിരിക്കട്ടെ..
പ്രാർത്ഥനകൾ..☘️

*എസ്-എ*

💚
🔲
*കോറോണാ കാലത്തെ പെരുന്നാൾ പൊലിമകൾ*

*സാപ്*✍️
=======

നോമ്പുകാലം കടന്നു പോകുമ്പോൾ, വ്യാധികൾ അകന്നു പോകുമ്പോൾ, മാനത്ത് ശവ്വാലിനമ്പിളി തെളിയും.

എല്ലാ ആഘോഷങ്ങളും മനുഷ്യ മനസ്സുകളിലേക്ക് ചെയ്യുന്നത് കുളിർമഴയാണ്.  മാറാവ്യാധിയുടെ സങ്കടക്കടൽ മുന്നിൽ വന്ന് നിൽക്കുമ്പോൾ എങ്ങിനെയാണ് പെരുന്നാൾ ആഘോഷിക്കുക എന്ന നിഷ്കളങ്ക ചോദ്യമുണ്ട് മുന്നിൽ!

അതിനുള്ള ഉത്തരമാണ്
വിഷമസന്ധികളിലാണ് നാം പുഞ്ചിരിക്കുകയും ജീവിതത്തെ ക്ഷമയും ധീരതയും കൊണ്ട് നേരിടുകയും വേണ്ടത്.
ഇത്തരം ആഘോഷവേളകൾ മനസ്സിന് സന്തോഷവും സമാധാനവും പ്രധാനം ചെയ്യുന്നവയാണ്.  പരിധികൾ ലംഘിക്കാതെ ആഘോഷിക്കുക എന്നത് കാലഘട്ടം കൂടി ആവശ്യപ്പെടുന്ന അനിവാര്യതയാകുന്നു.

ഉന്നതമായ സാമൂഹ്യബോധത്തിന്റെയും സാമുഹ്യ പ്രതിബദ്ധതയുടെയും പ്രകടനം കൂടിയാണ് പെരുന്നാൾ എന്നറിയുമ്പോഴാണ് ഈ ആഘോഷവേളകൾക്ക് കോവിഡ് കാലത്ത് എന്ത് മാത്രം പ്രസക്തിയുണ്ട് എന്ന് നാം തിരിച്ചറിയുന്നത്!

വിരസമായി ആചരിക്കേണ്ട ആഘോഷങ്ങളില്ലാത്ത ആത്മാവില്ലാത്ത ഒന്നല്ല പെരുന്നാളുകൾ.  അങ്ങനെയൊരാഘോഷം എവിടെയും കാണാൻ കഴിയില്ല.

കോവിഡ് കാലത്തെ ആഘോഷവേളകൾ എങ്ങിനെയാണ് കൊണ്ടാടപ്പെടേണ്ടത് എന്നതിന് കൃത്യമായ മാർഗനിർദേശങ്ങൾ മതപണ്ഡിതന്മാർ (മതപ്രഭാഷണ തൊഴിലാളികളല്ല!). നൽകേണ്ടതുണ്ട്.
മനസ്സിനും ശരീരത്തിനും ഉന്മേഷവും സന്തോഷവും പ്രദാനം ചെയ്യുന്ന വിനോദ പരിപാടികൾ പുതിയ സാഹചര്യത്തിൽ എങ്ങിനെയാണ് ആസൂത്രണം ചെയ്യുക എന്നതിനെ കുറിച്ച് ആലോചിക്കാവുന്നതാണ്.

വലിയ കൂട്ടുകുടുംബമൊക്കെയാണെങ്കിൽ കുടുംബത്തിനകത്ത്, വീടിനകത്ത് പാട്ടും കളിയും മത്സരങ്ങളും സംഘടിപ്പിക്കുന്നതിനെ കുറിച്ച്  ചിന്തിക്കാവുന്നതാണ്. കുട്ടികൾക്കൊക്കെ സന്തോഷ സമ്മാനങ്ങൾ നൽകാനും അവസരം ഉണ്ടായാൽ ആഘോഷവേളകൾ ഈ കോറോണാ കാലത്തും മാനസിക സൗഖ്യവും സന്തോഷവും പ്രദാനം ചെയ്യും.

ലോകത്തിലേത് കോണിലാണെങ്കിലും പെരുന്നാളുകൾക്ക് ചില പൊതുവായ സമാനതകളും പ്രത്യോകതകളും ഉണ്ട്.  അതിൽ പ്രധാനം അതിരാവിലെ കുളിച്ച് പുതുവസ്ത്രമണിഞ്ഞ് ഈദ് നമസ്കാരത്തിന്നായി മൈതാനിയിലേക്കും പള്ളിയിലേക്കും പോകുന്ന ചെറുസംഘങ്ങളുടെ അതി മനോഹര കാഴ്ച്ചകളാണ്. കുഞ്ഞുടുപ്പണിഞ്ഞ് ആവേശത്തോടെയും ആനന്ദത്തോടെയും നടന്നു നീങ്ങുന്ന കുരുന്നുകൾ നയനാന്ദകരം തന്നെ.  ലോക്ഡൗൺ കാലത്തെ പെരുന്നാളിന് നമുക്കീ കാഴ്ചകളും അനുഭവങ്ങളും തീർച്ചയായും ഗൃഹാതരത്വമുണർത്തുന്ന ഓർമ്മകൾ മാത്രമാവും.  എങ്കിലും നല്ല വസ്ത്രങ്ങളുടെ പൊലിമയും സുഗന്ധങ്ങളുടെ പരിമളവും നമ്മുടെ ജീവിത പരിസരങ്ങളിൽ പെരുന്നാൾ അനുഭൂതി സൃഷ്ടിക്കാതെ പോവില്ല!

കോവിഡ് കാലത്ത് പരസ്പരം ആലിംഗനം ചെയ്ത് എങ്ങിനെയാണ് സ്നേഹം പങ്കുവെക്കുക എന്ന് ചോദിച്ചപ്പോൾ ഒരു സുഹൃത്ത് പറഞ്ഞ രസകരമായ മറുപടിയുണ്ട്.  "ഒരു മീറ്റർ അകലം പാലിച്ച് സാങ്കൽപ്പികമായി ആലിംഗനം ചെയ്യുക.  ദൈവം നമ്മുടെ ഹൃദയങ്ങളിലേക്കാണല്ലോ നോക്കുന്നത്.  ആലിംഗനം ചെയ്ത പുണ്യം തന്നെ കിട്ടും" ഏതായാലും അതൊക്കെ കാണാൻ രസമുള്ള വ്യത്യസ്തമായ ഏർപ്പാടായിരിക്കും, കൊറിയൻ അഭിവാദ്യ രീതി പോലെയൊ, യോഗയെ പോലെയോ തോന്നിക്കുന്ന ഒരു പ്രത്യേകതരം കോവിഡ് സ്നേഹപ്രകടനങ്ങൾ.  ശീലമായിക്കഴിഞ്ഞാൽ പ്രശ്നമാവില്ല. എല്ലാം അങ്ങിനെയാണല്ലോ!

മാനുഷിക മുഖമുള്ള സാമൂഹിക ക്ഷേമവും നന്മയും വിളംബരം ചെയ്യുന്നവയാണ് പെരുന്നാളുകൾ.  ചെറിയ പെരുന്നാളിനോടനുബന്ധിച്ചു  ഫിത്വർ സകാത്ത് നൽകൽ എല്ലാ വിശ്വാസികൾക്കും നിർബന്ധമാക്കിയത് അത്തരമൊരു സാമൂഹ്യ വീക്ഷണത്തിന്റെ ഭാഗമാണ്.

കഴിഞ്ഞകാല ബഹളമയമായ ഇഫ്ത്താർ വിരുന്നുകളിൽ നിന്നും വ്യത്യസ്തമായി
ആത്മീയമായ ഔന്നത്യങ്ങൾ നേടാൻ ഈ കോവിഡ് കാലത്തെ നിശബ്ദമായ നോമ്പു കാലങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നതൊരു യാഥാർത്ഥ്യമാണ്.

പരസ്പരമുള്ള എല്ലാ പിണക്കങ്ങളും പരിഭവങ്ങളും നോമ്പ് കൊണ്ട് തീർത്തു കഴുകി വൃത്തിയാക്കിയ മനസ്സുകൾക്ക് വീടകങ്ങളിൽ ഒതുങ്ങി കൂടിയാണെങ്കിൽ പോലും പെരുന്നാൾ സന്തോഷത്തോടെ ആത്മ നിർവൃതിയോടെ ആഘോഷിക്കാൻ കഴിയണം.  അതിനുള്ള മനസ്സൊരുക്കൽ പ്രധാനമാണ്.

ആഘോഷങ്ങളൊക്കെയും മനുഷ്യരെ ഒന്നിപ്പിക്കുന്ന ഉത്സവങ്ങളായിരുന്ന ഒരു ഭൂതകാലം ഇവിടെ കഴിഞ്ഞു പോയിട്ടുണ്ട്.  കലഹങ്ങളോ വർഗീയതയോ എന്തന്നറിയാത്ത ഒരു ഭൂതകാലം.  ആ ഭൂതകാലം തിരിച്ചുപിടിക്കാൻ സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം സ്നേഹത്തിന്റെ അരികിൽ തലോടൽ സ്പർശമാകാനും
സൗഹൃദത്തിന്റെ പുതിയ ഗാഥകൾ രചിക്കുവാനും നമുക്ക് കഴിയണം. എല്ലാ രോഗങ്ങൾക്കുമുള്ള ശമനമാകാൻ ആഘോഷങ്ങൾക്കല്ലാതെ മറ്റെന്തിനാണ് കഴിയുക!

🟦
🔲ആസ്വാദനം

*കവര*
കവിതകൾ

* സാപ്*


സുഹൃത്ത് രവീന്ദ്രൻ പാടിയുടെ കാവ്യ സമാഹാരമാണ് മുന്നിൽ.  "കവര" എന്നാണ് കവിതാ സമാഹരത്തിന്റെ പേര്.  കവിഞ്ഞ് ഉരക്കുന്നതിനെയാണ് (സംസാരിക്കുന്നതിനെ) കവര എന്ന് പറയുക എന്ന് കവി.  കുട്ടികൾ പറയുന്ന നിഷ്കളങ്ക വർത്തമാനങ്ങളാണ് കവര എന്നും ആളുകൾ വെടിപറയുന്നതിനെയും മറ്റും കവര എന്ന് പറയുമെന്നും ആമുഖമായി കവി തന്നെ വിശദീകരിക്കുന്നുണ്ട്.  ഏതായാലും ഈ കാസർകോടൻ വായ്മൊഴി പൊതു മലയാളത്തിന് പരിചയമില്ലാത്തതാണ് എന്ന് തോന്നുന്നു, ചിലപ്പോൾ കാസർകോട് തന്നെ പലരും ആദ്യമായി കേൾക്കുകയുമാകാം.  ഏതായാലും "കവര" കേൾക്കാൻ രസമുള്ള ഒട്ടും അതിര് കവിയാത്ത കവിതയുടെ ഇമ്പമാർന്ന ഉരയാണ് എന്നതിൽ സംശയമില്ല.

ഉത്തര കേരളത്തിലെ എണ്ണം പറഞ്ഞ കവികളിൽ പ്രമുഖനാണ് രവി.  അദ്ദേഹത്തിന്റെ ആറാമത്തെ കവിതാ സമാഹാരമാണ് "കവര".  ഇരുപത്തിയഞ്ച് ഗദ്യകവിതകളും പിന്നെ ചുടുക്കുകവിതകൾ എന്നൊരദ്ധ്യായവും ചേർന്ന മൊത്തം ഇരുപത്തിയാറ് കവിതകളുടെ സമാഹാരം.
ചുടുക്കു കവിതകൾ കുഞ്ഞുണ്ണിക്കവിതകളെന്നോ ഹൈക്കുവെന്നോ വേർതിരിക്കാൻ കഴിയാത്ത തികച്ചും വ്യത്യസ്തമായ ഒരു ശ്രമമാണ്.

"നരിയെ വേട്ടയാടുന്നതിലും
പ്രയാസമാണ് ചിലപ്പോൾ മീൻ പിടിക്കൽ.
ചില മീനുകൾ ചൂണ്ടയോടൊപ്പം,
അല്ലെങ്കിൽ വലയോടൊപ്പം
അതുമല്ലെങ്കിൽ ബോട്ടിനോടൊപ്പം
മീൻ പിടുത്തക്കാരനെ
വലിച്ചു കൊണ്ട് പോകും
ആഴങ്ങളിലേക്ക്!
പിന്നെ പൊങ്ങിയെന്നേ വരില്ല!"

"മീൻപിടിത്തം" എന്ന കവിതയിലെ വരികളാണിത്.

പരാന്നഭോജികളായ (Parasites) മനുഷ്യരുടെ നെറികേടിന്റെ നേർകാഴ്ച്ചയാണ് ഈ കവിത. കൈ നനയാതെ മീൻ പിടിക്കുന്നവർ അഥവാ  മേലനങ്ങാതെ അന്യന്റെ അദ്ധ്വാനത്തിന്റെ പങ്കു പറ്റി ജീവിക്കുന്നവർ, എങ്ങിനെയാണ് വെള്ളം കലക്കി മീൻ പിടിക്കേണ്ടത് എന്നും വ്യക്തമായി അറിയുന്നവരാണ്. ഈ ഇത്തിൾ കണ്ണികളാണ് വൃക്ഷത്തിന്റെ കാമ്പുകൾ കാർന്നു തിന്നു അതിന്റെ തായ് വേര് പോലും നശിപ്പിച്ചു കളയുന്നത്! 
സമൂഹത്തിന്റെ ആന്തരിക കരുത്തിനെ ഉൽമൂലനം ചെയ്യുന്നവരെ സൂക്ഷിക്കേണ്ടതുണ്ട് എന്ന് ഉറപ്പിച്ച് പറയുകയാണ് കവി.
അധ്യാനിച്ച് ജീവിക്കണമെന്നും ആരെക്കെയോ പിടിച്ച് തരുന്ന മീൻ തിന്നുന്നത് കൊണ്ടാണ് നമുക്ക് മീൻ പിടിക്കുന്നത് കേവലം വിനോദമാകുന്നത് എന്നും കവി പറഞ്ഞുവെക്കുന്നുണ്ട്.

"ജന്മനാളിൽ" എന്ന കവിതയിൽ എന്തിനാണീ ജന്മദിനം എന്ന് ചോദിക്കുന്നു.

"പിന്നിട്ട പാതകൾ കോറിയിട്ട
രക്തം പൊടിയുമനുഭവങ്ങൾ
ഓർമ്മയിൽ നിന്നും കഴുകി നീക്കി
പുതിയവ വീണ്ടുമെഴുതുവാനോ?"

അവസാന വരികളിൽ
സ്വന്തം ജീവിതത്തിലെ കഴിഞ്ഞ കാല കഷ്ട നഷ്ടങ്ങൾക്ക് അറുതി വരുകയും ജിവിതം ഹരിതാഭമാവുകയും ചെയ്യും എന്ന ശുഭാപ്തി വിശ്വാസവും പ്രകടിപ്പിക്കുന്നുണ്ട്.

വ്യക്തിപരവും സാമൂഹ്യവുമായ ജീവിതാനുഭവങ്ങളുടെ ചിട്ടയായി അടുക്കിവെച്ച പുസ്തകങ്ങൾ പോലെയാണ് ഓരോ കവിതയും. ഒക്കെയും സമൂഹത്തിന്റെ നേർക്ക് പിടിച്ച കണ്ണാടികൾ,  നവോത്ഥാന രചനകൾ എന്ന് വിശേഷിപ്പിക്കാവുന്നവയാണ്.

"കറക്കം" എന്ന കവിതയിൽ പുതിയ കാലത്തെ കർഷകന്റെ വ്യഥകളെ വളരെ തന്മയത്വത്തോടെ കോറിയിടുന്നുണ്ട്. 

"സൂര്യനൊപ്പമാണ്
കൃഷ്ണേട്ടന്റെ കറക്കം
രാവിലെ തൊഴുത്തിൽ
കുത്തിയിരുന്ന്
പശുക്കളെ കറക്കും
.....
നാളുകൾ കറങ്ങവെ
പശുക്കളുടെ കറവ നിന്നു;
.......
പശുക്കൾ ലോറിയേറി
നഗരം കറങ്ങി
.........
തോട്ടമുണ്ടായ സ്ഥലം
പ്ലോട്ടുകളായി
പിന്നെയത് കൃഷ്ണ
ഹൗസിംഗ് കോളനിയായി."

മനുഷ്യൻ കാർഷിക വൃത്തിയിലേക്ക് തന്നെ തിരിച്ചു പോകേണ്ടി വരുന്ന
കോവിഡ് കാലത്ത് ഹൗസിംഗ് കോളനികൾ വീണ്ടും പച്ചപിടിച്ച തോട്ടങ്ങളാകുമെന്നും കൃഷ്ണേട്ടൻ പശുക്കളെ
കറക്കാൻ ഒരു വരവ് കൂടി
വരുമെന്ന് തന്നെയും പ്രതീക്ഷിക്കണം.

അവസാന അധ്യായമാണ് ചുടുക്കു കവിതകൾ.  ജീവിതമെന്ന സമസ്യയുടെ അമർത്തിപ്പിടിച്ച തേങ്ങലുകൾ പോലെ, വേദനകളെ അടയാളപ്പെടുത്തുന്നവയാണ്
മിക്ക ചുടുക്കു കവിതകളും
ഉദാ:

"മൈതാനം പോലെ
വിശാല വഴിയിലും
സൂചിക്കുഴ പോലെ
എന്നുടെ നേർവഴി"

"പെരുകും കടങ്ങളും
കുറയും ആയുസ്സുമാ-
ണെന്റെ സമ്പാദ്യം, അതിൽ-
തൃപ്തനായിരിപ്പൂ ഞാൻ!"

"പുതിയ കാര്യങ്ങൾ
പറയണം എന്നാൽ
പഴയതിൻ ബാധ
ഒഴിഞ്ഞിട്ടു വേണ്ടേ!"

"തിരയടിക്കാത്ത കടലെന്തു കടൽ"

"ചില സംഗതികൾ എങ്ങനെയെങ്കിലും നടന്നു കൂടും;
മരണ വീട്ടിലും
നേരം പുലരാറുണ്ടല്ലോ!"

വ്യക്തിയും സമൂഹവും കാലവും പ്രകൃതിയും ഉൾക്കൊള്ളുന്ന കവിതകൾ
അതിജീവനത്തിന്റെ  ഉണ്മയായി, ജീവിത വ്യഥകൾക്ക് നേരെ സാന്ത്വനത്തിന്റെ തൂവൽ സ്പർശമായി
അറുപത്തിനാല് പേജുകളിലായി കുറിച്ചിട്ടിരിക്കുന്നു.  അല്പം മാത്രം പറയുന്നവനാണല്ലോ കവി.  അത് കൊണ്ട് തന്നെ രവി അല്പം മാത്രം പറഞ്ഞു മതിയാക്കിരിക്കുകയാണ്.  ബാക്കി പറയാൻ അനുവാചകരെ ഏൽപ്പിച്ചു കൊണ്ട്.


🔲ആസ്വാദനം

കവര
കവിതകൾ


സുഹൃത്ത് രവീന്ദ്രൻ പാടിയുടെ കാവ്യ സമാഹാരമാണ് മുന്നിൽ.  "കവര" എന്നാണ് കവിതാ സമാഹരത്തിന്റെ പേര്.  കവിഞ്ഞ് ഉരക്കുന്നതിനെയാണ് (സംസാരിക്കുന്നതിനെ) കവര എന്ന് പറയുക എന്ന് കവി.  കുട്ടികൾ പറയുന്ന നിഷ്കളങ്ക വർത്തമാനങ്ങളാണ് കവര എന്നും ആളുകൾ വെടിപറയുന്നതിനെയും മറ്റും കവര എന്ന് പറയുമെന്നും ആമുഖമായി കവി തന്നെ വിശദീകരിക്കുന്നുണ്ട്.  ഏതായാലും ഈ കാസർകോടൻ വായ്മൊഴി പൊതു മലയാളത്തിന് പരിചയമില്ലാത്തതാണ് എന്ന് തോന്നുന്നു, ചിലപ്പോൾ കാസർകോട് തന്നെ പലരും ആദ്യമായി കേൾക്കുകയുമാകാം.  ഏതായാലും "കവര" കേൾക്കാൻ രസമുള്ള ഒട്ടും അതിര് കവിയാത്ത കവിതയുടെ ഇമ്പമാർന്ന ഉരയാണ് എന്നതിൽ സംശയമില്ല.

ഉത്തര കേരളത്തിലെ എണ്ണം പറഞ്ഞ കവികളിൽ പ്രമുഖനാണ് രവി.  അദ്ദേഹത്തിന്റെ ആറാമത്തെ കവിതാ സമാഹാരമാണ് "കവര".  ഇരുപത്തിയഞ്ച് ഗദ്യകവിതകളും പിന്നെ ചുടുക്കുകവിതകൾ എന്നൊരദ്ധ്യായവും ചേർന്ന മൊത്തം ഇരുപത്തിയാറ് കവിതകളുടെ സമാഹാരം.
ചുടുക്കു കവിതകൾ കുഞ്ഞുണ്ണിക്കവിതകളെന്നോ ഹൈക്കുവെന്നോ വേർതിരിക്കാൻ കഴിയാത്ത തികച്ചും വ്യത്യസ്തമായ ഒരു ശ്രമമാണ്.

"നരിയെ വേട്ടയാടുന്നതിലും
പ്രയാസമാണ് ചിലപ്പോൾ മീൻ പിടിക്കൽ.
ചില മീനുകൾ ചൂണ്ടയോടൊപ്പം,
അല്ലെങ്കിൽ വലയോടൊപ്പം
അതുമല്ലെങ്കിൽ ബോട്ടിനോടൊപ്പം
മീൻ പിടുത്തക്കാരനെ
വലിച്ചു കൊണ്ട് പോകും
ആഴങ്ങളിലേക്ക്!
പിന്നെ പൊങ്ങിയെന്നേ വരില്ല!"

"മീൻപിടിത്തം" എന്ന കവിതയിലെ വരികളാണിത്.

പരാന്നഭോജികളായ (Parasites) മനുഷ്യരുടെ നെറികേടിന്റെ നേർകാഴ്ച്ചയാണ് ഈ കവിത. കൈ നനയാതെ മീൻ പിടിക്കുന്നവർ അഥവാ  മേലനങ്ങാതെ അന്യന്റെ അദ്ധ്വാനത്തിന്റെ പങ്കു പറ്റി ജീവിക്കുന്നവർ, എങ്ങിനെയാണ് വെള്ളം കലക്കി മീൻ പിടിക്കേണ്ടത് എന്നും വ്യക്തമായി അറിയുന്നവരാണ്. ഈ ഇത്തിൾ കണ്ണികളാണ് വൃക്ഷത്തിന്റെ കാമ്പുകൾ കാർന്നു തിന്നു അതിന്റെ തായ് വേര് പോലും നശിപ്പിച്ചു കളയുന്നത്! 
സമൂഹത്തിന്റെ ആന്തരിക കരുത്തിനെ ഉൽമൂലനം ചെയ്യുന്നവരെ സൂക്ഷിക്കേണ്ടതുണ്ട് എന്ന് ഉറപ്പിച്ച് പറയുകയാണ് കവി.
അധ്യാനിച്ച് ജീവിക്കണമെന്നും ആരെക്കെയോ പിടിച്ച് തരുന്ന മീൻ തിന്നുന്നത് കൊണ്ടാണ് നമുക്ക് മീൻ പിടിക്കുന്നത് കേവലം വിനോദമാകുന്നത് എന്നും കവി പറഞ്ഞുവെക്കുന്നുണ്ട്.

"ജന്മനാളിൽ" എന്ന കവിതയിൽ എന്തിനാണീ ജന്മദിനം എന്ന് ചോദിക്കുന്നു.

"പിന്നിട്ട പാതകൾ കോറിയിട്ട
രക്തം പൊടിയുമനുഭവങ്ങൾ
ഓർമ്മയിൽ നിന്നും കഴുകി നീക്കി
പുതിയവ വീണ്ടുമെഴുതുവാനോ?"

അവസാന വരികളിൽ
സ്വന്തം ജീവിതത്തിലെ കഴിഞ്ഞ കാല കഷ്ട നഷ്ടങ്ങൾക്ക് അറുതി വരുകയും ജിവിതം ഹരിതാഭമാവുകയും ചെയ്യും എന്ന ശുഭാപ്തി വിശ്വാസവും പ്രകടിപ്പിക്കുന്നുണ്ട്.

വ്യക്തിപരവും സാമൂഹ്യവുമായ ജീവിതാനുഭവങ്ങളുടെ ചിട്ടയായി അടുക്കിവെച്ച പുസ്തകങ്ങൾ പോലെയാണ് ഓരോ കവിതയും. ഒക്കെയും സമൂഹത്തിന്റെ നേർക്ക് പിടിച്ച കണ്ണാടികൾ,  നവോത്ഥാന രചനകൾ എന്ന് വിശേഷിപ്പിക്കാവുന്നവയാണ്.

"കറക്കം" എന്ന കവിതയിൽ പുതിയ കാലത്തെ കർഷകന്റെ വ്യഥകളെ വളരെ തന്മയത്വത്തോടെ കോറിയിടുന്നുണ്ട്. 

"സൂര്യനൊപ്പമാണ്
കൃഷ്ണേട്ടന്റെ കറക്കം
രാവിലെ തൊഴുത്തിൽ
കുത്തിയിരുന്ന്
പശുക്കളെ കറക്കും
.....
നാളുകൾ കറങ്ങവെ
പശുക്കളുടെ കറവ നിന്നു;
.......
പശുക്കൾ ലോറിയേറി
നഗരം കറങ്ങി
.........
തോട്ടമുണ്ടായ സ്ഥലം
പ്ലോട്ടുകളായി
പിന്നെയത് കൃഷ്ണ
ഹൗസിംഗ് കോളനിയായി."

മനുഷ്യൻ കാർഷിക വൃത്തിയിലേക്ക് തന്നെ തിരിച്ചു പോകേണ്ടി വരുന്ന
കോവിഡ് കാലത്ത് ഹൗസിംഗ് കോളനികൾ വീണ്ടും പച്ചപിടിച്ച തോട്ടങ്ങളാകുമെന്നും കൃഷ്ണേട്ടൻ പശുക്കളെ
കറക്കാൻ ഒരു വരവ് കൂടി
വരുമെന്ന് തന്നെയും പ്രതീക്ഷിക്കണം.

അവസാന അധ്യായമാണ് ചുടുക്കു കവിതകൾ.  ജീവിതമെന്ന സമസ്യയുടെ അമർത്തിപ്പിടിച്ച തേങ്ങലുകൾ പോലെ, വേദനകളെ അടയാളപ്പെടുത്തുന്നവയാണ്
മിക്ക ചുടുക്കു കവിതകളും
ഉദാ:

"മൈതാനം പോലെ
വിശാല വഴിയിലും
സൂചിക്കുഴ പോലെ
എന്നുടെ നേർവഴി"

"പെരുകും കടങ്ങളും
കുറയും ആയുസ്സുമാ-
ണെന്റെ സമ്പാദ്യം, അതിൽ-
തൃപ്തനായിരിപ്പൂ ഞാൻ!"

"പുതിയ കാര്യങ്ങൾ
പറയണം എന്നാൽ
പഴയതിൻ ബാധ
ഒഴിഞ്ഞിട്ടു വേണ്ടേ!"

"തിരയടിക്കാത്ത കടലെന്തു കടൽ"

"ചില സംഗതികൾ എങ്ങനെയെങ്കിലും നടന്നു കൂടും;
മരണ വീട്ടിലും
നേരം പുലരാറുണ്ടല്ലോ!"

വ്യക്തിയും സമൂഹവും കാലവും പ്രകൃതിയും ഉൾക്കൊള്ളുന്ന കവിതകൾ
അതിജീവനത്തിന്റെ  ഉണ്മയായി, ജീവിത വ്യഥകൾക്ക് നേരെ സാന്ത്വനത്തിന്റെ തൂവൽ സ്പർശമായി
അറുപത്തിനാല് പേജുകളിലായി കുറിച്ചിട്ടിരിക്കുന്നു.  അല്പം മാത്രം പറയുന്നവനാണല്ലോ കവി.  അത് കൊണ്ട് തന്നെ രവി അല്പം മാത്രം പറഞ്ഞു മതിയാക്കിരിക്കുകയാണ്.  ബാക്കി പറയാൻ അനുവാചകരെ ഏൽപ്പിച്ചു കൊണ്ട്.

Tuesday, May 5, 2020

ഒറ്റമുറി

🟥

ഒറ്റമുറി

💠


ഒറ്റമുറി

അടച്ചിട്ടിരുന്ന

ജനാലകൾ ഇപ്പോൾ തുറന്നു വെച്ചിട്ടുണ്ട്.

ശുദ്ധവായു ലഭിക്കാതെ പോയാലോ..

ജനാലക്കരികിലിരുന്ന്

അലക്ഷ്യമായി

വേപ്പു മരത്തെ

നോക്കി നിന്നു.


ഇരുന്നു മടുത്തപ്പോൾ

സ്വപ്നങ്ങളിലേക്ക് 

ഒരു യാത്ര പോയി!


വിജനമായ തെരുവുകൾ

ബുള്ളറ്റ് വണ്ടിയുടെ

പൊട്ടിത്തെറിക്കലുകളില്ല

ഒറ്റപ്പെട്ട പിക്കപ്പ് വാനുകൾ

ഭക്ഷണപ്പൊതിയുമായി

പായുന്നത് കണ്ടു.

വഴിനീളെ പുകയുന്ന കുന്തിരിക്കത്തിന്റെ ഭയപ്പെടുത്തുന്ന ഗന്ധം

പരക്കുന്നുണ്ട്.

വിണ്ട് കീറിയ കണ്ണുകളിൽ

ചോര പൊടിയുന്നുണ്ട്

വഴികളിൽ അലമുറയിട്ടമ്മമാർ

പരക്കം പായുന്നുണ്ട്.

നടന്നു തളർന്നവർ

മയങ്ങി വീഴുന്നുണ്ട്

പുതിയൊരിന്ത്യയുടെ

പിറവിയാണ്.

ആഘോഷിക്കേണ്ടേ?

ഞാൻ

പാത്രവുമായി ബാൽക്കണിയിൽ വന്നു നിന്നു.


വേപ്പുമരം

ആകാശം നോക്കി കരഞ്ഞിരിക്കണം

ജനാല ശക്തമായ

കാറ്റോടെ അടഞ്ഞു

ഇപ്പോൾ

മഴ പെയ്യുന്നുണ്ട് എന്റെ

സ്വപ്നങ്ങൾക്ക് മീതെ.


#എസ്എ


🟥

Friday, February 7, 2020

🔲 തുരങ്കം ⚫

🔲

തുരങ്കം


തുരങ്കം നിർമ്മിക്കണം
എന്നിട്ടോ?
എന്നിട്ടാ തുരങ്കത്തിലൂടെ
അംഗരക്ഷകരില്ലാതെ
ഒറ്റക്ക് നടത്തിക്കണം
വഴിയിൽ
അഖ്ലാക്കിനെ
ഗൗരിലങ്കേഷിനെ
നജീബിനെ
കൽബുർഗിയെ
ദബോൽക്കറിനെ
ഒടുവിൽ
ഗാന്ധിജിയെ
കണ്ടെത്തുംവരെ.
അന്നയാളാദ്യമായി
സഹിഷ്ണുതയുടെ
ബാലപാഠങ്ങൾ പഠിക്കും

തുരങ്കം നിർമ്മിക്കണം
എന്നിട്ടോ?
എന്നിട്ടാ തുരങ്കത്തിലൂടെ
വെളിച്ചം കടത്തിവിടണം
വഴിയിൽ
ബാബ്രി മസ്ജിദ്
ഇഹ്സാൻ ജാഫ്രിയുടെ
മയ്യത്ത്
ഗ്രഹാം സ്റ്റൈൻസിന്റെ
പിഞ്ചു പൈതങ്ങളുടെ
കത്തിക്കരിഞ്ഞ നിലവിളി
ആസാമിലെ
തടങ്കൽ പാളയങ്ങൾ
രോഹിത് വെമുലയുടെ
ആത്മഹത്യാ കുറിപ്പ്
ഒക്കെയും
രാക്ഷസ രൂപംപൂണ്ട്
നിൽക്കുന്നത് തെളിഞ്ഞു കാണും
അന്നാദ്യമായയാൾ
നീതിയെന്തെന്ന് പഠിക്കും.

തുരങ്കം നിർമ്മിക്കണം
ഫാസിസത്തിന്
ഓർമ്മകളുടെ
ശുദ്ധവായു ശ്വസിക്കാൻ
മാത്രമായി ഒരു തുരങ്കം.

ഭൂമിയിൽ ജനങ്ങൾക്ക്
ജയിലറകൾ തീർക്കുന്നവർക്ക്
ഓർമ്മകളുടെ ഇടിയേറ്റ് തലതല്ലി
മരിക്കാൻ മാത്രമായി.
അറ്റമില്ലാത്ത ഒരു തുരങ്കം.

🔲

"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ!

"ഒപ്പിടി നിര്യന"ക്ക്  കുറ്റിയിടുമ്പോൾ! 💠 ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു. ഈയൊരു മാധ്...