Wednesday, July 27, 2022

പട്ലയിലെ സെഷിൻ അബ്ദുൽമജീദ്-വിദേശ സർവ്വകലാശാലയിൽ നിന്നും വ്യോമയാന വിജ്ഞാനത്തിൽ ഉന്നത വിജയം നേടുമ്പോൾ!



പട്ലയിലെ സെഷിൻ അബ്ദുൽമജീദ്-വിദേശ സർവ്വകലാശാലയിൽ നിന്നും വ്യോമയാന വിജ്ഞാനത്തിൽ ഉന്നത വിജയം നേടുമ്പോൾ!

©️

പ്രതിഭകൾ ഉയരങ്ങൾ തൊടുമ്പോൾ അതും സുഹൃത്തിൻ്റെ മകനും നാട്ടുകാരനുമാകുമ്പോൾ അഭിമാനവും സന്തോഷവും വാനോളം ഉയരും.

ആദ്യമായാണ് പട്ലയിൽ നിന്നും ഒരാൾ തിളക്കമാർന്ന ഈ നേട്ടം കൈവരിക്കുന്നത്.  ഈ വഴിത്താരയിൽ സെഷിന് പിന്തുണയും പ്രോത്സാഹനവുമായി നിന്ന മാതാപിതാക്കളെ ആദ്യം അഭിവാദ്യം ചെയ്യുന്നു.

പത്താംതരം വരെ ജിദ്ധയിലെ അൽ നൂർ ഇൻ്റർനാഷനൽ സ്കൂളിൽപഠിച്ച സിഷെൻ തൻ്റെ ഇൻ്റർമിഡിയറ്റ് കഴിഞ്ഞത് കാസർകോട് ഉദയഗിരിയിലെ കേന്ദ്രീയ വിദ്യാലയത്തിൽ നിന്നാണ്.

ശേഷം ബാഗ്ലൂരിലെ ദയാനന്ദ സാഗർ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നും എയറോനോട്ടിക്  എഞ്ചിനീയറിംഗിൽ ബിരുദം കരസ്ഥമാക്കിയ സെഷിൻ ബിരുദാനന്തര ബിരുദം (PG) ചെയ്യാൻ വേണ്ടി ലണ്ടനിലെ സാൽഫോർഡ് യൂണിവേർസിറ്റി തെരെഞ്ഞെടുക്കുകയായിരുന്നു.  അവിടെ നിന്നുമാണ് കഴിഞ്ഞ ദിവസം PG കംപ്ലീറ്റ് ചെയ്തു പുറത്തിറങ്ങുന്നത്. 

തുടർന്ന് ലണ്ടനിൽ തന്നെ ആധുനിക യുദ്ധവിമാനങ്ങളും മറ്റും നിർമ്മിക്കുന്ന കോലിൻസ് എയർസ്പേസിൽ Apprentice (Trainee) ആയി ജോലി ലഭിക്കുകയും ചെയ്തു.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) എന്ന സ്ഥാപനം വ്യോമായുധ മേലഖയിലെ ഇന്ത്യയുടെ അഭിമാനമായാണ്.  വിവിധ രൂപത്തിലുള്ള വിമാനങ്ങളുടെ നിര്‍മാണവും അറ്റകുറ്റപ്പണികളും നടത്തുന്ന 1943 ൽ തന്നെ സ്ഥാപിതമായ ഒന്നാണിത്.  ഏഷ്യയിലെ എറ്റവും വലിയ എയറോസ്പേസ് കമ്പനിയാണിത്. അതിന്റെ ഒരു  മാനുഫാക്ചട്യൂറിങ് യൂണിറ്റ് നമ്മുടെ തൊട്ടയല്പക്കമായ സീതാംഗോളിയിലെ കിൻഫ്ര വ്യവസായ പാർക്കിൽ ഉണ്ട് എന്ന കാര്യം സാന്ദർഭികമായി സൂചിപ്പിക്കുന്നു. അതുപോലെത്തന്നെ UK യിലെ പ്രശസ്തമായ ഒരു സ്ഥാപനമാണ് Collins Aerospace.


പ്രഗത്ഭരായ ഒരുപാട് ആളുകൾ (ഉദാ: മുൻ രാഷ്ടപതി എപിജെ അബ്ദുൽ കലാം, കൽപന ചൗള, സുനിത വില്യംസ്, സിരിഷ ബന്ദ്ല മുതലായവർ) വ്യോമയാനവിജ്ഞാനീയം ഐച്ഛിക വിഷയമായി പഠിച്ച വ്യക്തികളായിരുന്നു.

പട്ലയിലെ മർഹൂം കുമ്പള അബൂബക്കർ (പോകുച്ച) ൻ്റെ പൗത്രനാണ് സെഷൻ.പിതാവ് അബദുൽ മജീദ് (സൗദിയിലെ MAZA ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ) മാതാവ് തസ്രിയ്യ. അവരുടെ നാല് മക്കളിൽ ഏറ്റവും മൂത്തയാളാണ് സെഷിൻ അബ്ദുൽ മജീദ്.

പ്രശസ്തിയുടെ ഉന്നതമായ പടവുകൾ കയറാൻ സെഷിന് കഴിയട്ടെ എന്നാശംസിക്കുന്നു. പ്രാർത്ഥിക്കുന്നു.

എസ്-എ

24-07-2021

🔲

Thursday, July 14, 2022

എസ്.എ.അബ്ദുല്ല സാഹിബിൻ്റെ വിയോഗം!


എസ്.എ.അബ്ദുല്ല സാഹിബിൻ്റെ വിയോഗം!

🔳

ഈ ലൗകിക ജീവിതം ശാശ്വതമല്ല എന്നത് പരമമായ സത്യമാണ്. അടുത്ത നിമിഷം നമ്മെ കാത്തിരിക്കുന്നതെന്നറിയാതെ രാപ്പകലുകൾ കടന്നു പോകുന്നു. കോർക്കാൻ നൂല് തേടുന്ന മരണത്തിന്റെ സൂചി നമുക്ക് ചുറ്റിലും ഉണ്ട്. പടച്ചവൻ്റെ അലംഘനീയ വിധിയെ തടുക്കാൻ കഴിയില്ല.  

വ്യക്തിപരമായി ചെറുപ്പം മുതലെ ഏറെ സ്നേഹ സൗഹൃദങ്ങൾ പങ്കിട്ടൊരാൾ, നാടിൻ്റെ മത,സാമൂഹ്യ സാംസ്കാരിക രംഗം സജീവമാക്കിയ അബ്ദുല്ലച്ചാൻ്റെ അപ്രതിക്ഷിത വിയോഗം വേദനാജനകമാണ്!

മരണം പ്രത്യക്ഷമല്ലാത്ത കൂട്ടുകാരനാണവൻ.

ക്ഷണിക്കാതെ മുന്നിൽ വന്നു നിൽക്കും. 

ശേഷമുള്ള ശ്വാസത്തിന്റെ ഉടമസ്ഥൻ!

അസുഖ ബാധിതനായി അബ്ദുല്ല സാഹിബ് ആശുപത്രിയിലാണ് എന്ന വിവരം ഞാനറിയുന്നത് അദ്ദേഹത്തിൻ്റെ മകൻ സിറാറിൻ്റെ FB പോസ്റ്റ് വഴിയാണ്. കൃത്യം 4 ദിവസങ്ങൾക്ക് മുമ്പ്.  അദ്ദേഹത്തിൻ്റെ സൗഖ്യത്തിന്നായി എല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിച്ചു.  പക്ഷെ എല്ലാ പ്രാർത്ഥനകളും വിഫലമാക്കി അദ്ദേഹം നാഥൻ്റെ തിരുസന്നിധിയിലേക്ക് മടങ്ങി. 

പട്ല വലിയ ജുമാ മസ്ജിദിൻ്റെയും മൻബഹുൽ ഹിദായ മദ്രസയുടെയും മറ്റു മതസംഘടനകളുടെയും സുപ്രധാനമായ ഭാരവാഹിത്വം വഹിക്കുകയും അവയെ നേതൃപാഠവത്തോടെ മുന്നിൽ നിന്ന് നയിക്കുകയും ചെയ്തു.

പട്ല ഗവ:സ്കൂൾ ഒ.എസ്.എ രൂപീകരണത്തിലും തുടർന്നുള്ള പ്രവർത്തനങ്ങളിലും  അദ്ദേഹത്തിൻ്റെ സജീവ സാനിധ്യമുണ്ടായിരുന്നു.

സ്റ്റാർ ക്ലബ്ബിൻ്റെ പ്രതാപകാലത്തെ സജീവ പ്രവർത്തകരിലൊരാളായിരുന്നു അദ്ദേഹം.

അങ്ങിനെ നാടിൻ്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് തിളങ്ങി നിന്ന മഹനീയ വ്യക്തിത്വന്നുടമയിരുന്നു എസ്.എ.അബ്ദുല്ലച്ച.

തോട്ടത്തിലേക്ക് വെള്ളം നനയ്ക്കാൻ അതിരാവിലെ പാടവരമ്പിലൂടെ നടന്നു പോകുന്ന ആരോഗ്യവാനായ മനുഷ്യനാണ് എൻ്റെ ഓർമകളിൽ ആദ്യം തെളിയുന്ന അബ്ദുല്ല സാഹിബ്. പിന്നീടത് വോളിബോൾ കോർട്ടിലെ കൃത്രിമമില്ലാത്ത സൗഹൃദത്തിന് വഴിമാറി. പിന്നീടതെന്നോ ഒ എസ് എ യുടെ വാർഷികാഘോഷങ്ങളിലെ നാടകങ്ങളുടെയും കലാപരിപാടികളുടെയും കൂടെ.. ശേഷം എൻ്റെ പ്രവാസം, വർഷത്തിലൊരിക്കൽ മാത്രമുള്ള ഓർമ്മപുതുക്കലുകളുടെ മിന്നൽ കാഴ്ചകൾ. നാട്ടുവർത്തമാനങ്ങളുടെ തികച്ചും വ്യത്യസ്തമായ ചില നർമ രസങ്ങൾ! 

രാവിലെ മുതൽ ഉച്ച വരെ കൃഷിക്കാരനായും ശേഷം ഉച്ച മുതൽ തികച്ചും വ്യത്യസ്തനായൊരു മനുഷ്യനായി സാംസ്‌കാരിക രംഗം സമ്പന്നമാക്കിയ അബദുല്ലച്ഛ നല്ല മാതൃകയായിരുന്നു. പൊതുവെ മിതഭാഷിയായിരുന്നുവെങ്കിലും അടുപ്പമുള്ളവരോടെക്കെ ദീർഘനേരം സംസാരിച്ചിരിക്കുമായിരുന്നു.

പ്രിയപ്പെട്ട അബ്ദുല്ലച്ചാൻ്റെ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തു കൊടുക്കുകയും പരലോക ജീവിതം ധന്യമാക്കുകയും

ചെയ്യട്ടെ എന്നാത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. കുടുംബത്തിൻ്റെ വേദനയിൽ പങ്കുചേരുന്നു!

എസ്-എ

14-07-2022

🔲

Monday, July 4, 2022


സന്തോഷ് ട്രോഫി ടീം ഫിസിയോ മുഹമ്മദ് പട്ലയ്ക്ക് അവഗണന!

പ്രതിഷേധിക്കുക!

🔳


ഫിസിയോ തെറാപ്പി എന്നാൽ എന്താണ് എന്ന്  തിരിച്ചറിയാത്ത ചില ആളുകളുണ്ട്.  അവരുടെ ധാരണ ഇത് കേവലം  തിരുമ്മലും ഉഴിച്ചിലുമാണ് എന്നാണ്.  അങ്ങനെയുള്ളവർ ചിലപ്പോൾ ഇങ്ങനെയും ചോദിക്കും 

"കാൽ തിരുമ്മിയിട്ടാണോ കപ്പ് നേടിയത്?", "ഇരയുടെ പേര് പറയാൻ പാടില്ലെങ്കിൽ തന്റെ പേര് പറയാം" "ഇതൊക്കെയാണോ ഇന്നാട്ടിലെ വലിയ പ്രശ്നങ്ങൾ" എന്നൊക്കെ.   അത്തരം ആളുകളുടെ അറിവില്ലായ്മയാണ് അത് എന്ന് മനസിലാക്കുന്നു. സഹതപിക്കുന്നു. 


ഇനി നിങ്ങൾ മനസ്സിലാക്കാൻ വേണ്ടി ചില കാര്യങ്ങൾ പറയാം, ഫിസിയോ തെറാപ്പി എന്നാൽ  മരുന്ന് രഹിതമായ ഒരു ചികിത്സാ രീതിയാണ്.  പാർശ്വഫലങ്ങൾ ഇല്ല എന്നതാണ് അതിന്റെ വലിയ സവിശേഷത. മനുഷ്യ ശരീരത്തിലെ മൊത്തം ഘടനയെയും പ്രവർത്തങ്ങളെയും ശാസ്ത്രീയമായി വിലയിരുത്തിയാണ് ഈ ചികിത്സാ രീതിക്ക് രൂപം നൽകിയിട്ടുള്ളത്. ഇത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഭാഗമാണ്. മാത്രമല്ല ഒരു സ്വതന്ത്ര ചികിത്സാ രീതിയുമാണ്.


ലോകത്തുള്ള എല്ലാ ഫുട്ബോൾ ക്ലബ്ബുകളും കളിക്കാരുടെ ഫിറ്റ്നസ് ഉറപ്പുവരുത്താനും അവരെ കായിക ക്ഷമതയുള്ളവരായി വാർത്തെടുക്കാനും തെറാപ്പിസ്റ്റുകളെ നിയമിക്കാറുണ്ട്.  ഫിസിയോ തെറാപ്പിസ്റ്റുകൾ ഫുട്ബോൾ ടീമിന്റെ ഭാഗമാണ്. അവരുടെ സേവനങ്ങൾ ഒരു ടീമിന്റെ വിജയ പരാജയങ്ങളിൽ നിർണായ ഘടകമാണ്.  


അത് കൊണ്ട് തന്നെ കളിക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അവർക്കും ലഭിക്കാറുണ്ട്.  അത് സാധാരണവുമാണ്.  ഇവിടെയാണ് മുഹമ്മദ് പട്ലക്കു ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തു നിന്നും അവഗണയും വിവേചനവും നേരിട്ടു എന്ന് നാം മനസ്സിലാക്കുന്നത്. ടീം അംഗങ്ങളെയും കോച്ചുമാരടക്കമുള്ള എല്ലാവരെയും ക്ഷണിച്ചിട്ടും എന്ത് കൊണ്ട് ടീമിൻ്റെ പ്രധാന ഘടകമായ ഫിസിയോ മുഹമ്മദ് പട്ലയെ അവഗണിച്ചു എന്നതാണ് ചോദ്യം!  തീർച്ചയായും മുഹമ്മദിന് അർഹതയ്ക്കുള്ള അംഗീകാരം ലഭിക്കണം. 

ഈ വിവേചനത്തിനെതിരെ പ്രതിഷേധിക്കേണ്ടത് നാട്ടുകാരുടെ ഉത്തരവാദിത്വമാണ്. മാത്രമല്ല നീതിയിൽ വിശ്വസിക്കുന്ന എല്ലാ മനുഷ്യരുടെയും ബാധ്യതയാണ്.  ബാക്കിയുള്ള അനാവശ്യ ചോദ്യങ്ങളൊക്കെ തൽക്കാലത്തേക്കെങ്കിലും  മാറ്റി വെച്ചു കൊണ്ട് ഈ അനീതിക്കെതിരെ നമുക്ക് ഒന്നിച്ചു ശബ്ദമുയർത്താം. 

നാടിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന ഇത്തരം വ്യക്തിത്വങ്ങളെ ആദരിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കാൻ നമുക്ക് ശ്രമിക്കാം.


എസ്-എ

03/07/2022

"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ!

"ഒപ്പിടി നിര്യന"ക്ക്  കുറ്റിയിടുമ്പോൾ! 💠 ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു. ഈയൊരു മാധ്...