Friday, October 2, 2015

ഫാസിസം ഇന്ത്യയെ തിന്നു തീര്‍ക്കുന്നു


ഫാസിസം ഇന്ത്യയെ തിന്നു തീര്‍ക്കുന്നു! വ്യക്തി സ്വാതന്ത്ര്യവും, സാമൂഹ്യ സുരക്ഷിതത്വവും, മതേതര സാമൂഹ്യ സംവിധാനവും ഒരു മിഥ്യ മാത്രമായി തീര്‍ന്നോ എന്ന് പോലും സംശയിക്കാവുന്ന ഭീഷണമായ ഒരു കാലത്തിലൂടെയാണ്‌ നമ്മുടെ രാജ്യം കടന്നു പോകുന്നത്. മനുഷ്യന്റെ വേദനകളെയും സങ്കടങ്ങളെയും മതത്തിന്റെ അതിരുകള്‍ വെച്ച് തുലനം ചെയ്യുകയും പ്രവര്‍ത്തികള്‍ മുഴുവനും മത വിരുദ്ധമാകുകയും ചെയ്യുന്ന വിരോധാഭാസമാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് വര്‍ഗീയ ഫാസിസ്റ്റുകളുടെ നെഞ്ചില്‍ തുളച്ചു കയറുന്ന ചില ചോദ്യങ്ങള്‍ ഫേസ് ബുക്ക്‌ വഴി ഉന്നയിച്ചത് നിഷ്രിന്‍ ജഫ്രി ഹുസൈന്‍ ആയിരുന്നു. ഗുജറാത്ത്‌ വംശ ഹത്യയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ഇഹ്സാന്‍ ജഫ്രിയുടെ മകള്‍. പെണ്‍ മക്കളുമോത്തുള്ള സെല്ഫികള്‍ പ്രചരിപ്പിക്കണം എന്ന സെല്‍ഫി പ്രേമം മൂത്ത പ്രധാനമന്ത്രി മോദിയുടെ ആഹ്വാനത്തിന് മറുപടിയായി തന്റെ പിതാവിനോടോപ്പമുള്ള ഫോട്ടോയാണ് അവര്‍ പോസ്റ്റു ചെയ്തത്. മകളോടൊപ്പമുള്ള സെല്‍ഫി എന്ന ശീര്‍ഷകത്തില്‍. ഫാസിസ്റ്റുകളെ എക്കാലവും വിറളിപിടിപ്പിക്കുകയും വേട്ടയാടുകയും ചെയ്യാന്‍ പോന്നതായിരുന്നു ആ ഫോട്ടോയും അതിനു അവര്‍ നല്‍കിയ അടിക്കുറിപ്പും " സെല്‍ഫി എടുക്കാന്‍ എനിക്കച്ചനില്ല. നിങ്ങള്‍ ചുട്ടു കൊന്നില്ലെ!" അന്ന് ഗുജറാത്തില്‍ കോണ്‍ഗ്രസ്‌ നേതാവായിരുന്ന ഇഹ്സാന്‍ ജഫ്രിയുടെ വീട്ടിലേക്ക് ഇരച്ചു കയറിയ തീവ്രവാദി സംഘം അദേഹത്തെ ക്രൂരമായി കൊലപ്പെടുത്തിയെങ്കില്‍, ഇന്ന് ദല്‍ഹി യില്‍ അത് വേറൊരു രൂപത്തില്‍ ആവര്‍ത്തിക്കപ്പെടുകയാണ്! മുഹമ്മദ്‌ അഖ് ലാക്ക് എന്ന സാധാരണക്കാരനായ പാവം ഒരു മദ്ധ്യവയസ്കനെ അധികാരത്തിന്റെ ഹുങ്കില്‍ അതെ ഫാസിസ്റ്റുകള്‍ ഇഷ്ടിക കൊണ്ട് അടിച്ചു കൊന്നിരിക്കുന്നു!. എന്ത് കഴിക്കണം എന്നും എങ്ങിനെ ചിന്തിക്കണം എന്നും ഒരു ഭരണ കൂടം കല്‍പ്പിക്കുമ്പോള്‍ ജനാധിപത്യം മരിക്കുന്നു. വ്യക്തി സ്വാതന്ത്ര്യത്തിന്‍ മേലുള്ള നഗ്നമായ കയ്യേറ്റമാണ് അത്. മാത്രമല്ല ആ കുടുംബം കഴിച്ചത് ഗോമാംസം ആയിരുന്നോ എന്ന് തെളിയിക്കാന്‍ ഫോറന്‍സിക് ലാബിലേക്ക് കൊണ്ട് പോയ ഭരണകൂടം ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്, അവര്‍ കഴിച്ചത് അല്ലെങ്കില്‍ അവരുടെ ഫ്രിഡ്ജില്‍ ഉണ്ടായിരുന്നത് ഗോമാംസം തന്നെയായിരുന്നു എന്ന് തിരിച്ചറിഞ്ഞാല്‍ മുഹമ്മദ്‌ അഖ് ലാക്കിന്റെ കൊലപാതകം ന്യയീകരിക്കപ്പെടുമോ? നിഷ്രിന്‍ ജഫ്രിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചു പോയത് പോലെ അഖ് ലാക്കിന്റെ മകള്‍ സാജിതയുടെ കൂര്‍ത്ത ചോദ്യങ്ങള്‍ക്ക് മുന്നിലും ഫാസിസ്റ്റുകളുടെ കളസം കീറുക തന്നെ ചെയ്യും. " കഴിച്ചത് ഗോമാംസം അല്ല എന്ന് തെളിഞ്ഞാല്‍ എന്റെ പിതാവിന്റെ ജീവന്‍ തിരിച്ചു നല്‍കാന്‍ നിങ്ങള്‍ക്കാകുമോ?!" നിരാലംബരായ ഇത്തരം പെണ്‍ മക്കളുടെ രോഷഗ്നിക്ക് മുമ്പില്‍ ഫാസിസം വെറും ചാരക്കൂമ്പാരമാകുന്ന ഒരു ദിനം വരും. മുപ്പത്തിരണ്ട് ശതമാനത്തിനു പറ്റിയ ചെറിയൊരു ഓര്‍മപ്പിഷകിനും കൈ അബദ്ധത്തിനും ഇന്ത്യ എന്ന മഹാരാജ്യത്തെയും മഹത്തായ മതേതര സങ്കല്പത്തെയും കൊന്നു കുഴിച്ചു മൂടാം എന്ന് കരുതുന്നത് വലിയ വിഡ്ഢിത്തമാണ്. വിചിത്രവും ക്രൂരവുമായ ഈ ഫാസിസ്റ്റ് ഉന്മാദ ഉണര്‍ത്തലുകള്‍ക്ക് ആയുസ്സ് കുറവായിരിക്കും, കാരണം ഗാന്ധിജിയെ കൊന്നവര്‍, ജഫ്രിയെയും അവസാനം അഖ് ലാക്കിനെയും കൊന്നവര്‍, നിരപരാധികളെ കൊന്നു തള്ളുന്നവര്‍ അറിയുന്നില്ല ഒരു പാട് ത്യാഗം സഹിച്ചും ചോര കൊടുത്തുമാണ് ഈ സ്വാന്തന്ത്ര്യം നാം നേടിയെടുത്തത് എന്ന്. സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിയവരാണ് ഇന്ത്യന്‍ ജനത. ഈ ഗാന്ധി ജയന്തി ദിനത്തില്‍ നമ്മുക്ക് പ്രതിജ്ഞ പുതുക്കാം മതേതര ഇന്ത്യയുടെ നിലനില്‍പ്പിനായി നമുക്ക് പടയണി തീര്‍ക്കാം. വര്‍ഗീയതെയെ ചെറുത്തു തോല്‍പ്പിക്കാം.

No comments:

Post a Comment

"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ!

"ഒപ്പിടി നിര്യന"ക്ക്  കുറ്റിയിടുമ്പോൾ! 💠 ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു. ഈയൊരു മാധ്...