എസ്.എ.അബ്ദുല്ല സാഹിബിൻ്റെ വിയോഗം!
🔳
ഈ ലൗകിക ജീവിതം ശാശ്വതമല്ല എന്നത് പരമമായ സത്യമാണ്. അടുത്ത നിമിഷം നമ്മെ കാത്തിരിക്കുന്നതെന്നറിയാതെ രാപ്പകലുകൾ കടന്നു പോകുന്നു. കോർക്കാൻ നൂല് തേടുന്ന മരണത്തിന്റെ സൂചി നമുക്ക് ചുറ്റിലും ഉണ്ട്. പടച്ചവൻ്റെ അലംഘനീയ വിധിയെ തടുക്കാൻ കഴിയില്ല.
വ്യക്തിപരമായി ചെറുപ്പം മുതലെ ഏറെ സ്നേഹ സൗഹൃദങ്ങൾ പങ്കിട്ടൊരാൾ, നാടിൻ്റെ മത,സാമൂഹ്യ സാംസ്കാരിക രംഗം സജീവമാക്കിയ അബ്ദുല്ലച്ചാൻ്റെ അപ്രതിക്ഷിത വിയോഗം വേദനാജനകമാണ്!
മരണം പ്രത്യക്ഷമല്ലാത്ത കൂട്ടുകാരനാണവൻ.
ക്ഷണിക്കാതെ മുന്നിൽ വന്നു നിൽക്കും.
ശേഷമുള്ള ശ്വാസത്തിന്റെ ഉടമസ്ഥൻ!
അസുഖ ബാധിതനായി അബ്ദുല്ല സാഹിബ് ആശുപത്രിയിലാണ് എന്ന വിവരം ഞാനറിയുന്നത് അദ്ദേഹത്തിൻ്റെ മകൻ സിറാറിൻ്റെ FB പോസ്റ്റ് വഴിയാണ്. കൃത്യം 4 ദിവസങ്ങൾക്ക് മുമ്പ്. അദ്ദേഹത്തിൻ്റെ സൗഖ്യത്തിന്നായി എല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിച്ചു. പക്ഷെ എല്ലാ പ്രാർത്ഥനകളും വിഫലമാക്കി അദ്ദേഹം നാഥൻ്റെ തിരുസന്നിധിയിലേക്ക് മടങ്ങി.
പട്ല വലിയ ജുമാ മസ്ജിദിൻ്റെയും മൻബഹുൽ ഹിദായ മദ്രസയുടെയും മറ്റു മതസംഘടനകളുടെയും സുപ്രധാനമായ ഭാരവാഹിത്വം വഹിക്കുകയും അവയെ നേതൃപാഠവത്തോടെ മുന്നിൽ നിന്ന് നയിക്കുകയും ചെയ്തു.
പട്ല ഗവ:സ്കൂൾ ഒ.എസ്.എ രൂപീകരണത്തിലും തുടർന്നുള്ള പ്രവർത്തനങ്ങളിലും അദ്ദേഹത്തിൻ്റെ സജീവ സാനിധ്യമുണ്ടായിരുന്നു.
സ്റ്റാർ ക്ലബ്ബിൻ്റെ പ്രതാപകാലത്തെ സജീവ പ്രവർത്തകരിലൊരാളായിരുന്നു അദ്ദേഹം.
അങ്ങിനെ നാടിൻ്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് തിളങ്ങി നിന്ന മഹനീയ വ്യക്തിത്വന്നുടമയിരുന്നു എസ്.എ.അബ്ദുല്ലച്ച.
തോട്ടത്തിലേക്ക് വെള്ളം നനയ്ക്കാൻ അതിരാവിലെ പാടവരമ്പിലൂടെ നടന്നു പോകുന്ന ആരോഗ്യവാനായ മനുഷ്യനാണ് എൻ്റെ ഓർമകളിൽ ആദ്യം തെളിയുന്ന അബ്ദുല്ല സാഹിബ്. പിന്നീടത് വോളിബോൾ കോർട്ടിലെ കൃത്രിമമില്ലാത്ത സൗഹൃദത്തിന് വഴിമാറി. പിന്നീടതെന്നോ ഒ എസ് എ യുടെ വാർഷികാഘോഷങ്ങളിലെ നാടകങ്ങളുടെയും കലാപരിപാടികളുടെയും കൂടെ.. ശേഷം എൻ്റെ പ്രവാസം, വർഷത്തിലൊരിക്കൽ മാത്രമുള്ള ഓർമ്മപുതുക്കലുകളുടെ മിന്നൽ കാഴ്ചകൾ. നാട്ടുവർത്തമാനങ്ങളുടെ തികച്ചും വ്യത്യസ്തമായ ചില നർമ രസങ്ങൾ!
രാവിലെ മുതൽ ഉച്ച വരെ കൃഷിക്കാരനായും ശേഷം ഉച്ച മുതൽ തികച്ചും വ്യത്യസ്തനായൊരു മനുഷ്യനായി സാംസ്‌കാരിക രംഗം സമ്പന്നമാക്കിയ അബദുല്ലച്ഛ നല്ല മാതൃകയായിരുന്നു. പൊതുവെ മിതഭാഷിയായിരുന്നുവെങ്കിലും അടുപ്പമുള്ളവരോടെക്കെ ദീർഘനേരം സംസാരിച്ചിരിക്കുമായിരുന്നു.
പ്രിയപ്പെട്ട അബ്ദുല്ലച്ചാൻ്റെ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തു കൊടുക്കുകയും പരലോക ജീവിതം ധന്യമാക്കുകയും
ചെയ്യട്ടെ എന്നാത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. കുടുംബത്തിൻ്റെ വേദനയിൽ പങ്കുചേരുന്നു!
എസ്-എ
14-07-2022
🔲

No comments:
Post a Comment