Thursday, October 8, 2020

പട്ല കുടുംബ ക്ഷേമ ഉപകേന്ദ്രം (Family Welfare Sub-Centre) ഇങ്ങനെയുമൊണ്ടൊരു ചരിത്രം!

 


പട്ല കുടുംബ ക്ഷേമ ഉപകേന്ദ്രം (Family Welfare Sub-Centre) ഇങ്ങനെയുമൊണ്ടൊരു ചരിത്രം!

💠

മുമ്പേ നടന്നു പോയവരുടെ ചരിത്രം നാം പോലും അറിയാതെ നമ്മുടെ ഓർമ്മകളുടെ ഓടുപൊളിച്ചു ചിലപ്പോൾ കയറിക്കൂടും.  നാം ഒരു പക്ഷെ മനപ്പൂർവ്വം വിസ്മരിക്കാൻ ശ്രമിച്ചാലും സ്വയം ഓർമ്മകളായി അവർ നമ്മുടെ കൺമുന്നിൽ എഴുന്നേറ്റ് നിൽക്കും.  അങ്ങനെ ചരിത്രം രചിച്ചു കാലയവനികക്കുള്ളിൽ കടന്നു പോയവരുടെ നന്മയുടെയും ത്യാഗത്തിന്റേയും ഒരുപാട് കഥകൾ നമ്മുടെ നാടിന് പറയാനുണ്ട്.

ഏകദേശം അമ്പതുവർഷങ്ങൾക്കു മുമ്പ് പട്ലയിലെ സാമൂഹ്യ രാഷ്ട്രീയ വിദ്യാഭ്യാസ രംഗം സജീവമാക്കിയിരുന്ന ചില പ്രഗത്ഭ വ്യക്തിത്വങ്ങളുണ്ടായിരുന്നു. ബഹു: ബിയെസ്റ്റി അബുബക്കർ സാഹിബ്, വലിയ മൂസ ഹാജി സാഹിബ്, എം.എ.മൊയ്തീൻ കുഞ്ഞി സാഹിബ്,സഖാവ് സീതികുഞ്ഞി മുതലായവർ അവരിൽ ചിലർ മാത്രമായിരുന്നു. ആ നിര ഒരു പാട് നീളും! പൊതുരംഗങ്ങൾ ഇന്നത്തേതു പോലെ  മലീമസമാകാതിരുന്നു ഭൂത കാലം.  പൊതു നന്മകളിൽ ജാതിയും മതവും രാഷ്ട്രീയവും കടന്നു വരാത്ത നല്ല കാലം.  

ജെ.എസ്. യേശുദാസൻ എന്ന ജില്ലാ കലക്ടറെ കുറിച്ചു ഒരു പക്ഷെ  പലരും കേട്ടിരിക്കാൻ സാധ്യതയില്ല. 1967 മുതൽ 1971 വരെ അവിഭക്ത കണ്ണൂർ ജില്ലാ കലക്ടറായിരുന്നു അദ്ദേഹം.  അദ്ദേഹത്തിന്റെ നേരിട്ടുള്ള ഇടപെടൽ കാരണമാണ് മറ്റൊരു സ്ഥലത്തേക്ക് ലഭിക്കേണ്ടിയിരുന്ന

കുടുംബക്ഷേമ ഉപകേന്ദ്രം (FWC) എന്ന സ്ഥാപനം പട്ലയിലേക്ക് വരുന്നത്!  അവിഭക്ത മധൂർ പഞ്ചായത്തിലെ (മൊഗ്രാൽപുത്തൂർ പഞ്ചായത്തും കൂടി ചേർന്നതായിരുന്നു അന്നത്തെ മധൂർ പഞ്ചായത്ത്) നോമിനിയായി നിർദേശിക്കപ്പെട്ട വ്യക്തി കൂടിയായിരുന്നു ബഹു. വലിയ മൂസാ ഹാജി സാഹിബ്.  അദ്ദേഹത്തിന്റെ സ്വാധീനവും FWC യുടെ പിന്നിലുണ്ട്. 

അതിന്റെ പിന്നിലെ പ്രേരകശക്തികളായി പ്രവർത്തിച്ചതാകട്ടെ മുകളിൽ പരാമർശിച്ച മൂന്നംഗ സംഘമായിരുന്നു.  പട്ല FWC ക്ക് ആവശ്യമായ സ്ഥലം ദാനമായി നൽകിയത് ബി.എസ്.ടി.അബൂബക്കർ സാഹിബായിരുന്നു. 

ജില്ലാ കലക്ടറുമായി അദ്ദേഹത്തിനു വളരെ അടുത്ത സുഹൃദ് ബന്ധമുണ്ടായിരുന്നു. അതൊക്കെ കാര്യങ്ങൾ എളുപ്പമാക്കി. തുടർന്ന് കെട്ടിട നിർമ്മാണത്തിന്റെ കരാർ ലഭിച്ചത് വലിയ മൂസാ ഹാജി സാഹിബിനും, എം.എ മൊയ്തീൻ കുഞ്ഞി സാഹിബിനുമായിരുന്നു.  അവർ നിർമ്മിച്ച ആ കെട്ടിടത്തിലായിരുന്നു ഏകദേശം അമ്പതു വർഷത്തോളം നമ്മുടെ കുടുംബക്ഷേമ ഉപ കേന്ദ്രം പ്രവർത്തിച്ചത് !!

ശേഷം പട്ലയിലെ FWC യെ PHC ആയി ഉയർത്തുവാനുള്ള സാധ്യത പലപ്പോഴായി ഒത്തു വന്നതായിരുന്നു.  എന്തുകൊണ്ടോ അത് നമുക്ക് ലഭിക്കാതെ പോയി.  പട്ലയ്ക്ക് ലഭിക്കേണ്ടിയിരുന്ന ആ PHC യാണ് ഇന്ന് മായിപ്പാടിയിൽ പ്രവർത്തിക്കുന്നത്!

പിൽക്കാലത്ത് ഈ രംഗത്തെ നമ്മുടെ ശ്രമങ്ങൾ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതിനു കാരണങ്ങൾ പലതുമുണ്ടാകാം.

എങ്കിലും അമ്പതു വർഷങ്ങൾക്കപ്പുറം മുൻഗാമികളുടെ ചിന്തകളിൽ പട്ലയിൽ കുടുംബക്ഷേമ ഉപകേന്ദ്രം വേണമെന്നൊരാവശ്യം ഇടംപിടിച്ചു എന്നത് അവർ എത്ര മാത്രം സാമൂഹ്യ പ്രതിബദ്ധതയുള്ളവരും നാടിന്റെ വികസനത്തിൽ താല്പര്യമുള്ളവരുമായിരുന്നു എന്നതിന്റെ നിദർശമാണ്!

പുനർ നിർമ്മിച്ച FWC ക്കും അതിന്റെ പിന്നിൽ പ്രവർത്തിച്ച സാമൂഹ്യ രാഷട്രീയ രംഗത്തെ എല്ലാ വ്യക്തികൾക്കും അഭിനന്ദനങ്ങൾ!

കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടക്കുന്ന ഉത്ഘാടന ചടങ്ങിന് ആശംസകൾ!


(എസ്.എ)

emailtosa@gmail.com

08-10-2020


🔲

Thursday, September 24, 2020

മനുഷ്യനാവുക എന്നതാണ് പ്രധാനം! പട്ലയിലെ ഈ യുവാക്കള്‍ക്ക് സല്യൂട്ട്


മനുഷ്യനാവുക എന്നതാണ് പ്രധാനം! പട്ലയിലെ ഈ യുവാക്കള്‍ക്ക് സല്യൂട്ട്

Thursday, September 24, 2020 


എസ് എ 


(www.my.kasargodvartha.com 24.09.2020) മനുഷ്യൻ എന്ന വികാരം മാത്രം നിലനിൽക്കുകയും ബാക്കിയെല്ലാം തനിയെ അപ്രത്യക്ഷമാകുകയും ചെയ്യുന്ന ചില നിമിഷങ്ങളുണ്ട്. മനുഷ്യനിർമ്മിത മതിലുകൾക്കുമപ്പുറത്ത് സഹജീവി സ്നേഹത്തിന്റെ നന്മയുടെ തിരമാലകൾ അലയടിക്കുന്ന കാഴ്ച്ചകൾ മനുഷ്യരിലുള്ള പ്രതീക്ഷകൾ അസ്തമിച്ചിട്ടില്ല എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.


'നമ്മൾ അകറ്റി നട്ട മരങ്ങൾ വേരുകൾ കൊണ്ട് ചേർത്തു പിടിക്കുന്ന' കാഴ്ച്ചകൾ നാം കാണുന്നില്ല എന്നു മാത്രം.


മധുവാഹിനിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. സമീപ പ്രദേശങ്ങൾ മുഴുവൻ വെള്ളം കയറുകയും വീടുകളിൽ നിന്നും പലരും കുടിയിറങ്ങുകയും ചെയ്യേണ്ടി വന്നു. വെള്ളപ്പൊക്ക ദുരന്തത്തിൽപ്പെട്ട് നില തെറ്റി മരണം പുൽകേണ്ടി വന്നത് പട്ലയുടെ തൊട്ടയൽപ്പക്കമായ മധൂർ ചേനക്കോട്ടെ ചന്ദ്രശേഖർ എന്ന യുവാവിനായിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് നാട്ടുകാരെ മുഴുവൻ കണ്ണീരിലാഴ്ത്തി ഇത് പോലെ ഒരു യുവാവ് മുങ്ങി മരിച്ചത്.


അന്നും ഫയർഫോഴ്സും മറ്റു ഗവ സംവിധാനങ്ങളും പരാജയപ്പെടുകയായിരുന്നു. പട്ലയിലെ ഒരു പറ്റം യുവാക്കളുടെ സാഹസിക യജ്ഞം കൊണ്ടാണ് ആ മൃതദേഹം കണ്ടെടുക്കാൻ കഴിഞ്ഞത്. വീണ്ടും സമാനമായൊരു ദുരന്തം സംഭവിച്ചിരിക്കുന്നു. തീവ്രപരിശ്രമങ്ങൾക്കൊടുവിൽ അവിടെയും രക്ഷകരായി എത്തിയത് പട്ലയിലെ കരുണ വറ്റാത്ത മനസ്സിന്റെ ഉടമകളായ ഏതാനും യുവാക്കളായിരുന്നു. അവരുടെ ധീരതയും മാനുഷികതയും അളക്കാൻ നമ്മൾ ഒരുക്കി വെച്ച വെറുപ്പിന്റെ അളവുകോലുകൾക്കാവില്ല!.


നാം നിർമ്മിച്ചെടുത്ത നുണകളുടെ ചില്ലു കൊട്ടാരങ്ങൾ തകർന്നു വീഴാനുള്ളതാണെന്നു ഈ യുവത തെളിയിച്ചിരിക്കുന്നു. പ്രതീക്ഷകൾ അസ്തമിച്ചു എന്ന് നമുക്കു തോന്നും പക്ഷെ പ്രതീക്ഷയുടെ പുതുനാമ്പുകൾ പൊട്ടിവിടരുന്നത് ചില അപ്രതീക്ഷിത സന്ദർഭങ്ങളിലാണ്. ഇനിയെന്ത് എന്ന ചോദ്യം മുന്നിൽ വന്നു നിൽക്കുമ്പോൾ മാലാഖകളെ പോലെ ചില കൈകൾ രക്ഷക്കായി ഉയരും. അവർ ഇന്നലെവരെ നമുക്കു പരിചയമില്ലാത്ത നാം തിരിച്ചറിയാത്ത മനുഷ്യരായിരുന്നു. സന്നിഗ്ദഘട്ടങ്ങളിൽ നമ്മുടെ സഹായത്തിനെത്തുക പലപ്പോഴും നാം സ്വപ്നത്തിൽ പോലും നിനച്ചിരിക്കാത്ത ആളുകളായിരിക്കും. അവർ തീർക്കുന്ന സൗഹൃദത്തിന്റേയും സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും മുല്ലമൊട്ടുകൾ പരത്തുന്ന സുഗന്ധം തിരിച്ചറിയപ്പെടേണ്ടതുണ്ട്.


മരണമെന്ന ഏകാന്തതയുടെ തുരങ്കത്തിലൂടെ യാത്ര പോകേണ്ടവരാണ് നാമോരുത്തരും! ദൈവനിശ്ചയത്തെ തടുത്തു നിർത്താനാകില്ല. ചന്ദ്രശേഖരിന് ആദരാജ്ഞലികൾ!


പട്ലയിലെ നന്മ മനസ്സിനു, ധീര യുവാക്കൾക്ക് അഭിവാദ്യങ്ങൾ!

🔳

Thursday, July 30, 2020

പട്‌ല അബ്ദുല്ല സാഹിബ് (കൊല്ല്യ): നേരറിവിന്റെ ആ ധന്യസാന്നിധ്യം ഇനി ഓര്‍മ മാത്രം!

പൗരപ്രമുഖനും പട്‌ല എന്ന പ്രദേശത്തിന്റെ മത സാംസ്‌കാരിക വിദ്യാഭ്യാസ ഉത്ബുദ്ധതയിലേക്കുള്ള കുതിപ്പിന് കാരണക്കാരനുമായ, ആദര്‍ശ രാഷ്ട്രീയം മുറുകെ പിടിച്ച കര്‍മയോഗി അബ്ദുല്ല പട്‌ല ഓര്‍മയായി! വ്യാഴാഴം വൈകുന്നേരം മൂന്ന് മണിക്കായിരുന്നു അന്ത്യം! മരിക്കുമ്പോള്‍ അദ്ദേഹത്തിന് തൊണൂറ് വയസ് പ്രായമുണ്ടായിരുന്നു. നാടിന്റെ നവോത്ഥാന പോരാട്ടത്തിലെ ഉജ്വലമായൊരധ്യായം ഇവിടെയവസാനിക്കുകയാണ്.

നിലപാടുകളുടെ കരുത്ത് കൊണ്ട് കര്‍മരംഗം സജീവമാക്കിയ വേറിട്ട വ്യക്തിത്വം, കാപട്യം എന്തെന്നറിയാത്ത നിഷ്‌കളങ്കന്‍, മറ്റുള്ളവരുടെ കാപട്യം തിരിച്ചറിയാന്‍ കഴിയാത്ത നിസ്വാര്‍ത്ഥനായ പണ്ഡിതനും പ്രസംഗകനും കൂടിയായിരുന്നു പട്‌ല അബ്ദുല്ല സാഹിബ്!

പട്‌ലയിലെ പള്ളി മദ്രസാ പ്രസ്ഥാനങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ച അദ്ദേഹം രാഷ്ട്രീയവും മതപരവുമായ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞു. വിയോജിപ്പുകളില്‍ മാന്യത കാത്തു സൂക്ഷിച്ചു. വലിപ്പചെറുപ്പമില്ലാതെ സര്‍വ്വരേയും ഒരേപോലെ കാണാന്‍ കഴിഞ്ഞു എന്നതായിരുന്നു അദ്ദേഹത്തിന്റെ മഹത്വം! അനാചാരങ്ങളോടും അന്ധവിശ്വാസങ്ങളോടും സന്ധിയില്ലാ സമരം നടത്തിയ അദ്ദേഹം പരന്ന വായനയുടെ ഉടമയായിരുന്നു. കാര്യങ്ങളെ വിമര്‍ശനാത്മകമായി കാണുക എന്നത് അദ്ദേഹത്തിന്റെ ഒരു രീതിയായിരുന്നു. മതപണ്ഡിതന്മാരെ തിരുത്താന്‍ മാത്രം പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു!

നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി മുന്നില്‍ നടന്നു. പട്‌ല ഗവ. ഹൈസ്‌കൂളിന്റെ ഉന്നമനത്തിന് അശ്രാന്ത പരിശ്രമം നടത്തിയ വ്യക്തികളില്‍ ഒരാളായിരുന്നു അബ്ദുല്ല സാഹിബ്. പട്‌ല വലിയ ജുമാ മസ്ജിദിന്റേയും മന്‍ബഹുല്‍ ഹിദായ മദ്രസയുടെയും, പട്‌ല ഇസ്ലാഹി മസ്ജിദിന്റേയും ഇസ്ലാഹീ മദ്രസയുടെയും ഉയര്‍ച്ചയുടെയും വളര്‍ച്ചയുടെയും പിന്നില്‍ അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥമായ സേവനങ്ങളുണ്ട്.

കോണ്‍ഗ്രസ് പ്രസ്ഥാനമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ തട്ടകം. അവിടെയും ആദര്‍ശവും നിലപാടുകളും വളരെ കൃത്യവും വ്യക്തവുമായിരുന്നു. നാടിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയ്ക്ക് വേണ്ടി അഹോരാത്രം പരിശ്രമിച്ചു. നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് വാര്‍ധക്യ സഹജമായ അസുഖം കാരണം ശയ്യാവലംബിയാകുന്നതിന്ന് മുമ്പ് വരെ കാസര്‍കോട് അദ്ദേഹത്തിന്റെ സാന്നിധ്യവും പ്രസംഗവുമില്ലാത്ത ഒരൊറ്റൊരു കോണ്‍ഗ്രസ്റ്റ് സമ്മേളന വേദിയും കാണാന്‍ കഴിഞ്ഞിരുന്നില്ല. കയ്യില്‍ ഒരു തൂവാലയും പിടിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ ദീര്‍ഘമായ പ്രസംഗങ്ങള്‍ വളരെ ഗൗരവമേറിയതും അവതരണ സവിശേഷതകള്‍ കൊണ്ട് തിരിച്ചറിയപ്പെടുന്നവയുമായിരുന്നു. അധികാര രാഷ്ട്രീയത്തിന്റെ നാലയലത്ത് പോലും നാമ ദ്ദേഹത്തെ കണ്ടില്ല. കാരണം ആ വിഷയത്തില്‍ ഗാന്ധിജിയായിരുന്നു അദ്ദേഹത്തിന്റെ റോള്‍ മോഡല്‍.

1979 ല്‍ ഗാന്ധിജയന്തിയാഘോഷത്തിന്റെ ഭാഗമായി പട്‌ല ഗവ ഹൈസ്‌കൂളില്‍ നടന്ന ഗാന്ധിജിയുടെ ചിത്രം അനാഛാദനം ചെയ്യുന്ന ചടങ്ങുണ്ടായിരുന്നു. അന്ന് ഞാന്‍ നാലാം ക്ലാസ്സിലോ മറ്റോ പഠിക്കുന്നു. അന്നദ്ദേഹം നടത്തിയ പ്രസംഗത്തിലായിരുന്നു ഗാന്ധിജി കാസര്‍കോട് വന്ന സംഭവത്തെ കുറിച്ചു ഞാന്‍ കേള്‍ക്കുന്നത്. ഇന്ന് പലരും പലപ്പോഴും പരാമര്‍ശിക്കാറുള്ള സംഭവം. ഖാദീ പ്രചാരണത്തിനും വളര്‍ച്ചയ്ക്കുമായി മദിരാശി മുതല്‍ മംഗളൂരുവരെ ഗാന്ധിജി നടത്തിയ തീവണ്ടിയാത്ര. ആ യാത്ര കാസര്‍കോടന്‍ ഗ്രാമങ്ങളെ ഇളക്കിമറിച്ചു.

1927 ഒക്ടോബര്‍ ഇരുപത്തിയാറിന് ഗാന്ധിജി കാസര്‍കോട് സ്റ്റേഷനില്‍ ഇറങ്ങി അവിടെ തടിച്ചുകൂടിയ ജനങ്ങളെ ആശിര്‍വദിച്ചുവെന്നും ശേഷം മംഗലാപുരത്തേക്ക് പോയി എന്നുമൊക്കെ അബ്ദുല്ല സാഹിബ് ആവേശത്തോടെ പ്രസംഗിക്കുന്നത് ഇന്നും എന്റെ മനോമുകുരത്തില്‍ തെളിഞ്ഞു നില്‍ക്കുന്നു. നാട്ടില്‍ അബദുല്ല സാഹിബിന്റെ സാന്നിധ്യമില്ലാത്ത സാംസ്‌കാരിക പരിപാടികള്‍ ഇല്ലായിരുന്നു. എന്നും മദ്രസാ വാര്‍ഷികാഘോഷങ്ങളില്‍ കാമ്പുള്ള ഒരു പ്രസംഗം അദ്ദേഹത്തിന്റേതായിരിക്കും!

ചരിത്ര വിഷയങ്ങളോട് വലിയ താല്പര്യമായിരുന്നു അദ്ദേഹത്തിന്. പലപ്പോഴും അദ്ദേഹവുമായി ദീര്‍ഘനേരം സംസാരിച്ചിരിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. നാടിന്റെ പഴയ കാല ചരിത്രം കൃത്യതയോടെ ഓര്‍മിച്ച് പറയുമായിരുന്നു. അവസാനമായി അബ്ദുല്ല സാഹിബിനെ കാണുന്നത് രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ്. തീര്‍ത്തും അവശനായിരുന്നു. എങ്കിലും ഒരു പാട് കാര്യങ്ങള്‍ പറയാനുണ്ട് എന്നദ്ദേഹത്തിന്റെ മുഖഭാവം പറയുന്നുണ്ടായിരുന്നു.

ജീവിതം ആദര്‍ശ പ്രബോധനത്തിനും ജന സേവനത്തിനും നീക്കിവെച്ച് നന്മയുടെ പാദമുദ്രകള്‍ ബാക്കിയാക്കി നടന്നു നീങ്ങിയ അദ്ദേഹത്തിന് പടച്ചവന്‍ അര്‍ഹമായ പ്രതിഫലം നല്‍കട്ടെ..

Friday, July 24, 2020

കോവിഡ് കാലത്തെ പ്രസക്തമായ ചോദ്യങ്ങൾക്ക് ഡോ: അഹ് മദ് സാഹിറിൻ്റെ മറുപടി.



എനിക്ക് രോഗമില്ലല്ലോ, ഞാൻ പുറത്തിറങ്ങിയാൽ എന്താണ് പ്രശ്നം? 

കോവിഡ് കാലത്തെ പ്രസക്തമായ ചോദ്യങ്ങൾക്ക് ഡോ: അഹ് മദ് സാഹിറിൻ്റെ മറുപടി

July 24, 2020

അഭിമുഖം: ഡോ: അഹ് മദ് സാഹിർ/ എസ് എ പി


(www.kasargodvartha.com 24.07.2020) ദുരന്തകാലം അനുഭവങ്ങളുടെ തീക്ഷണത കൊണ്ട് നമ്മെ ഭയപ്പെടുത്തും. ചിലപ്പോൾ എല്ലാം അവസാനിച്ചു എന്ന് തോന്നും. ജീവിതത്തിന്റെ നിസ്സാഹായത കണ്ണുകളെ നനയിപ്പിക്കും!  കോവിഡ് കാല ഓർമ്മകൾ പോലും നമ്മുടെ ഹൃദയമിടിപ്പ് കൂട്ടുന്ന വികാരമായി കാലങ്ങളോളം പിന്തുടരും. സാമൂഹിക അകലം പാലിക്കലും, കൈ കഴുകലും, മാസ്കും, സാനിറ്റൈസറും ഒക്കെ നിത്യജീവിതത്തിന്റെ ഭാഗമായി മാറുമ്പോൾ മനുഷ്യന്റെ ജീവിതതാളം തന്നെ പുതിയ ദിശയിലേക്ക് വെച്ച് പിടിക്കും.  അതിന്റെ ഫലമായി ഉരുത്തിരിയിരുന്ന എന്ത് കൊണ്ടും വിഭിന്നമായ   പുതിയ മനുഷ്യരെയും പുതിയൊരു സംസ്കാരത്തെയുമായിരിക്കും കോവിഡാനന്തര ലോകം അഭിമുഖീകരിക്കുന്നത്.


അതിനിടയിൽ, കാറിനും ബസ്സിനുമൊന്നും സാധാരണ ജനങ്ങൾക്ക് സ്വീകാര്യമായ ഒരു പൊതു നാമം ഇല്ലാത്തത് പോലെ തന്നെ ഏറ്റവും പുതുതായി മാസ്കിനും, സാനിറ്റൈസറിനും പൊതു സ്വീകാര്യമായ മലയാള പദങ്ങൾ ഇന്നോളം ഇല്ല!  വാമൊഴി മലയാളത്തിലേക്ക് ഇടിച്ചു കയറി വരുന്ന ഇത്തരം പദങ്ങൾ ഇവിടെ കുടിയേറി കുറ്റിയുറപ്പിക്കുകയാണ്. ഇതുവരെ അഞ്ച് ലക്ഷത്തോളം മനുഷ്യരെ മരണത്തിലേക്ക് കൂട്ടിക്കൊണ്ട് പോയ കോവിഡിനെ പിടിച്ച് കെട്ടാനുള്ള വാക്സിൻ എന്ന് കണ്ടെത്തുമെന്നും അതൊക്കെ വ്യവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച് ജനങ്ങളിലേക്ക് എന്നാണ് എത്തിച്ചേരുക എന്നും ലോകാരോഗ്യ സംഘടനക്ക് പോലും വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ല എന്ന വസ്തുത നിലനിൽക്കെ മരണസംഖ്യ എവിടെ എത്തി നിൽക്കും എന്നത് പ്രവചനാതീതമാണ്!


നൂറ്റാണ്ടിലൊരിക്കൽ ഇതുപോലുള്ള മഹാമാരിക്ക് ഭൂമി സന്ദർശിക്കൽ നിർബന്ധമാണെന്നും, ചൈനയുടെയോ അമേരിക്കയുടെയോ പരീക്ഷണശാലകളിൽ നിന്നും ചോർന്നതാണ് എന്നും,  വൈറസല്ല ഇത് ബാക്ടീരിയ മാത്രമാണിതെന്നുമുള്ള ഗൂഢാലോചനാ സിദ്ധാന്തം വരെ മാധ്യമങ്ങളിൽ സജീവ ചർച്ചയാണ്.   ഇടക്കിടക്ക് വ്യത്യസ്ത രാജ്യങ്ങളിലെ ഗവേഷകർ വാക്സിൻ കണ്ടെത്തി എന്ന വാർത്തകളും കാണാം!  കണ്ടെത്തിയാലും ഇല്ലെങ്കിലും ലോകത്തെ തന്നെ മുൾമുനയിൽ നിർത്തിയ കോവിഡ് എങ്ങിനെയാണ് കേരളം പോലുള്ള ഒരു സംസ്ഥാനം അതിജയിക്കാൻ ശ്രമിച്ചത് എന്നത് ചരിത്ര രേഖയാണ്. ശ്രമം വിജയിച്ചാലും ഇനി തോറ്റു പോയാൽ തന്നെയും കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ മേന്മയും ആരോഗ്യ പ്രവർത്തകരുടെ ആത്മാർത്ഥ  സേവനങ്ങളും കേരളം ഒരിക്കലും മറക്കില്ല.


കേരളത്തിൽ കോറോണ എന്ന സാംക്രമിക രോഗം ബാധിച്ചയാളുകളുടെ എണ്ണം അതിന്റെ ഏറ്റവും ഉയർന്ന തലത്തിൽ എത്തി നിൽക്കുന്ന സന്ദർഭത്തിലാണ് കാസർകോട് ഗവ: ജനറൽ ആശുപത്രിയിലെ ഓർത്തോ സർജനും കൊറോണ പ്രതിരോധ സംഘത്തിലെ അംഗവുമായ ഡോ: അഹമ്മദ് സാഹിറുമായി സംസാരിക്കുന്നത്.



പ്രസക്തഭാഗങ്ങൾ ;


⏺️ഈയ്യടുത്ത കാലത്താണല്ലോ

കാസർകോട് താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി മാറുന്നത്.  എത്ര കാലമായി താങ്കൾ ഇവിടെയുണ്ട്?


▶️പഴയ കാസർകോട് ഗവ. താലുക്ക് ആശുപത്രിയാണ് 2013 ൽ ജനറൽ ആശുപത്രിയായി ഉയർത്തപ്പെടുന്നത്. അതേ കാലയളവിൽ ജൂലൈ ആദ്യ ത്തിലാണ് കാസർകോട് ഗവ.ജനറൽ ആശുപത്രിയിൽ അസിസ്റ്റന്റ് സർജനായി ഞാൻ ജോലിയിൽ പ്രവേശിക്കുന്നത്.

ഒപ്പം ആർ എം ഒ ചാർജും എനിക്കായിരുന്നു.  ശേഷം 2016 മുതൽ ഓർത്തോപീഡിക് ഡിപാർട്ട്മെന്റിൽ  ജൂനിയർ കൺസൽറ്റണ്ടായി ജോലി ചെയ്തുവരുന്നു.


⏺️കേരളത്തിലെ ആദ്യത്തെ കൊറോണ രോഗി റിപ്പോർട്ട് ചെയ്യപ്പെടുന്നത് കാസർക്കോട് നിന്നാണ്. എങ്ങിനെയാണ് അങ്ങനെയൊരു അസാധാരണ സംഭവം താങ്കൾ അടങ്ങുന്ന മെഡിക്കൽ സംഘം കൈകാര്യം ചെയ്തത്? കാസർകോട്ടെ നിലവിലുണ്ടായിരുന്ന ആരോഗ്യ സംവിധാനം നേരിട്ട പ്രതിബന്ധങ്ങളും അനുകൂല ഘടകങ്ങളും എന്തായിരുന്നു?

വിശദീകരിക്കാമോ?


▶️കേരളത്തിൽ കോവിഡ്-19 നെ കുറിച്ച് ഭീതിയും ചർച്ചയും തുടങ്ങുന്നത് 2019 ഡിസംബറിലാണ്.  ജനുവരി അവസാനമാകുമ്പോഴേക്കും കാസർകോട് സ്വദേശികളായ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ ചൈനയിൽ നിന്നും വരുന്നു.  സംശയത്തിന്റെ പേരിൽ കോവിഡ് ടെസ്റ്റിന് അവരെ വിധേയരാക്കി. രണ്ടാഴ്ചയ്ക്കുള്ളിൽ അസുഖം ഭേദമായി സുരക്ഷിതരായി അവർ ഡിസ്ചാർജ് ചെയ്തു പോയി.

പതിയെ കൊറോണയെക്കുറിച്ചുള്ള ഭിതി തണുത്തു തുടങ്ങുകയും ആളുകൾ എല്ലാം മറന്നു തുടങ്ങിയപ്പോഴാണ് രണ്ടാമത്തെ കോവിഡ് തരംഗം എന്ന് പറയാവുന്ന തലത്തിലേക്ക് രോഗവ്യാപ്തി വർദ്ധിക്കുന്നത്!  മാർച്ച് രണ്ടാം വാരം തൊട്ട്  മാർച്ച് മൂന്നാം വാരത്തിലേക്ക് എത്തുമ്പോഴേക്കും വളരെ കാര്യമായി ശ്രദ്ധ ചെലുത്തുകയും ജാഗരൂഗരാകുകയും ചെയ്യേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിത്തുടങ്ങി!



ഇതേ സമയം ചൈനയിലും മറ്റും കോവിഡ്-19 അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തുകയും കേരളം കൂടുതൽ മുൻകരുതൽ എടുക്കുകയും ചെയ്തു.  കാരണം കേരളം പോലുള്ള സംസ്ഥാനങ്ങളിൽ കോവിഡ് പടർന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണെന്ന തിരിച്ചറിവിലാണ് അതീവ ജാഗ്രതയോടെ നീങ്ങാൻ തീരുമാനിക്കുന്നത്. പിന്നീട് പോസിറ്റീവ് രോഗികൾ കൂടി വന്നു.  സാധാരണ രോഗികകളുടെ അഡ്മിഷൻ കുറച്ച് കൊണ്ട് വരികയും, നേരത്തെ ഉണ്ടായിരുന്ന മറ്റു രോഗികളെ ഡിസ്ചാർജ് ചെയ്തുമാണ് കാസർകോട് ജനറൽ ആശുപത്രിയെ

ഒരു സമ്പൂർണ്ണ കോവിഡ് ആശുപത്രിയായി മാറ്റുന്നത്. ജില്ലാ ഭരണകൂടവുമായും ഡി.എം.ഒ.വുമായും മറ്റും ചർച്ച നടത്തിയതിന് ശേഷം ആശുപത്രി സംവിധാനങ്ങൾ  മൊത്തം ആ രീതിയിൽ പുന:ക്രമീകരിക്കുകയായിരുന്നു.  ദിവസങ്ങൾക്ക് ശേഷം കോവിഡ് പശ്ചാതലത്തിൽ കാസർകോട് മെഡിക്കൽ കോളേജ് ഉടനെ പ്രവർത്തനസജ്ജമാകും എന്ന പ്രഖ്യാപനമുണ്ടായി.  അപ്പോഴേക്കും കോവിഡ് രോഗികൾ നല്ല പോലെ വർദ്ധിച്ചിരുന്നു.



⏹️കേരളത്തിൽ കോവിഡ് അതിരൂക്ഷമായിരിക്കുന്ന ഈ സന്ദർഭത്തിൽ പൊതുജനങ്ങൾക്കു നൽകാനുള്ള നിർദേശങ്ങളും ഉപദേശങ്ങളും എന്തൊക്കെയാണ്?


▶️ചില കാര്യങ്ങൾ സൂചിപ്പിക്കാം.  പലപ്പോഴായി ആരോഗ്യ പ്രവർത്തകർ ജനങ്ങളോട് പറഞ്ഞ കാര്യം തന്നെയാണെങ്കിലും ഒന്നു കൂടി ശ്രദ്ധിക്കുകയും വളരെ വിവേകപൂർവ്വം പ്രവർത്തിക്കുകയും ചെയ്യേണ്ടുന്ന പല കാര്യങ്ങളുമുണ്ട്


സർക്കാർ സംവിധാനങ്ങളും സേവനങ്ങളും അപര്യാപ്തമായി വരുന്ന ഒരു അവസ്ഥയിലേക്കാണ് നമ്മൾ പതിയെ നടന്നടുത്തു കൊണ്ടിരിക്കുന്നത്.


രോഗികൾ ആയിരത്തിനും മേലെ പോയാൽ പിന്നെ നിങ്ങൾ ക്യൂവിലാണ് എന്നത് വെറും വാക്കല്ല.  സമൂഹവ്യപനത്തിലേക്ക് കടന്നു കഴിഞ്ഞാൽ ആർക്കും ആരേയും ശ്രദ്ധിക്കാൻ കഴിഞ്ഞെന്ന് വരില്ല.  ഇന്ന് കിട്ടുന്ന പരിഗണനകൾ ഓർമകൾ മാത്രമായി അവശേഷിക്കും.  ഇറ്റലിയെ പോലെ കോവിഡ് ഭീകരതാണ്ഡമാടിയ രാജ്യങ്ങളുടെ ചിത്രങ്ങൾ നമ്മുടെ മുന്നിലുണ്ട്.  അയൽ സംസ്ഥാനങ്ങളിൽ അതിന്റെ അലയൊലികൾ കണ്ടുതുടങ്ങി.  ഇനി നമ്മൾ ജാഗ്രത പതിന്മടങ്ങ് വർദ്ധിപ്പിച്ചാൽ മാത്രമെ പിടിച്ചു നിൽക്കാൻ കഴിയൂ എന്ന ഓർമ്മ എല്ലാവർക്കും ഉണ്ടാകണം.  സ്വയം സാമൂഹിക അകലം പാലിക്കും എന്ന് ഓരോ ആളുകളും ദൃഢപ്രതിജ്ഞ ചെയ്യണം.  ഏറ്റവും പ്രധാനം സാമൂഹിക അകലം പാലിക്കുകയും മുഖാവരണം ധരിക്കുകയും ചെയ്യുക എന്നതാണ്, ബാക്കിയൊക്കെ ശേഷം വരുന്നതാണ്. ഏറ്റവും കുറഞ്ഞത് രോഗം വർദ്ധിച്ചു വരുന്ന ഇനിയുള്ള ഒന്നോ രണ്ടോ മാസങ്ങളിൽ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങില്ല എന്ന് ഉറപ്പു വരുത്തണം.  എനിക്ക് രോഗമില്ലല്ലോ, ഞാൻ പുറത്തിറങ്ങിയാൽ എന്താണ് പ്രശ്നം എന്ന ചിന്തയാണ് പലർക്കും!   എല്ലാവരും ഇങ്ങനെ വളരെ ലാഘവത്തോടെ ചിന്തിച്ചു കൊണ്ട് ആൾകൂട്ടത്തിന്റെ ഭാഗമാകുന്നു അതൊക്കെ തന്നെയാണ് സമൂഹ വ്യാപനത്തിന്റെ പ്രധാന കാരണം!  എനിക്ക് രോഗമില്ലല്ലോ എന്നങ്ങനെ  ഉറപ്പിച്ചു പറയാൻ ആർക്കും കഴിയില്ല, പ്രത്യക്ഷത്തിൽ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത അനേകം രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് എന്നതാണ് വസ്തുത.


നമ്മുടെ അശ്രദ്ധയും അഹങ്കാരവും ധിക്കാരവും കൊണ്ട്  മാത്രമായിരിക്കും കോവിഡ് സമൂഹ വ്യാപനത്തിലേക്ക് കടക്കുക! അതായത് പിഞ്ചുകുഞ്ഞുങ്ങളടക്കം രോഗബാധിതരാകുന്നത് നമ്മൾ രോഗത്തിന്റെ ഗൗരവം തിരിച്ചറിയാത്തത് കൊണ്ട് തന്നെയാണ്.  ഒന്നും തിരിച്ചറിയാത്ത ഇളം തലമുറകളോട് നാം ചെയ്യുന്ന കൊടിയ ദ്രോഹമാണത്.


ഇതുവരെ കോവിഡിന് മരുന്ന് കണ്ടെത്തിയിട്ടില്ല എന്ന് നമുക്കറിയാം പരീക്ഷണങ്ങളൊക്കെ അതിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെയാണ്.  ശരിയായ ഒരു മരുന്ന് കണ്ടെത്തുന്നത് വരെയെങ്കിലും നമുക്ക് നമ്മെ തന്നെ ബോധ്യപ്പെടുത്തേണ്ട ചില കാര്യങ്ങളുണ്ട്.


(തുടരും)

Monday, July 20, 2020

രണ്ട് മയ്യത്തുകൾ

 


രണ്ട് മയ്യത്തുകൾ

💠


അന്തരീക്ഷത്തിൽ

സൈക്കിളുരുട്ടിപ്പോകുന്നുണ്ട് 

രണ്ടു മയ്യത്തുകൾ!

ഓർമ്മകൾക്ക് പോലും

കഫൻ പുടവ തീർത്തവർ.


ശ്വാസോച്ഛാസം വിലക്ക് വാങ്ങാൻ 

ആശുപത്രിക്കവാടങ്ങളിൽ ക്യൂവിലാണ്

ജനം.


മറവിയുടെ 

മറ്റൊരു ക്യൂവിൽ

പഴയ നോട്ടുകൾ

വില്പനക്ക് വെച്ചിരിക്കുന്നു.


ഗംഗയുടെ തീരങ്ങളിൽ

കത്തിയെരിയുന്ന

ചിതകളിൽ

നിന്നും 

പൗരത്വ രേഖകൾ

പറന്നുയരുന്നു.


വഴിയരികിൽ

സ്വപ്നങ്ങൾക്ക്

ചിതയൊരുക്കി

കാത്തിരിക്കുന്നുണ്ട്

രണ്ട് മയ്യത്തുകൾ.


#എസ്എ


Thursday, July 2, 2020

ഹൃദയമിടിപ്പ്

 

ഹൃദയമിടിപ്പ്

©️


ഹൃദയമിടിപ്പിന്റെ താളം സൈലന്റ് മോഡിലായത് നന്നായി.

കൂടിയാലും

കുറഞ്ഞാലും

ആരും അറിയില്ല.

ശബ്ദമലിനീകരണത്തെക്കുറിച്ച് വേവലാതിപ്പെടേണ്ടി വരില്ല.

ഉറങ്ങാനാവാതെ

അയൽവാസിക്ക് കേസ് കൊടുക്കേണ്ടി വരില്ല!


ഹൃദയമിടിപ്പിന്റെ

നിശബ്ദ താളം

പതിയെ കുറഞ്ഞു കുറഞ്ഞു വരുമ്പോൾ അതു പോലും കേൾക്കുന്ന ചിലരുണ്ട്; അവർ പിന്നിൽ നിന്നും തട്ടിവിളിച്ചു പറയും

"എനിക്ക് നിന്നെ ഇഷ്ടമാണ്"

ഇഷ്ടം പറഞ്ഞവന്റെ

ഹൃദയ വിശാലതയിൽ

പൂർവ്വാധികം കരുത്തോടെ  ഹൃദയം ചലിച്ചു തുടങ്ങും.


ജനിക്കുമ്പോൾ

കരഞ്ഞതിന്റെ പകുതി പോലും

മരിക്കുമ്പോൾ

കരയേണ്ടി വരില്ല.


ഹൃദയമിടിപ്പു പോലെ

സമയസൂചികയുടെ

ചലനവും

സൈലൻറ് മോഡിലായത്

നന്നായി.


എസ്-എ


Tuesday, June 30, 2020

ഉപ്പയെ വായിക്കുമ്പോൾ ഞാനെന്റെ ജീവിതത്തെ വായിക്കുന്നു!

🔲
ഉപ്പയെ വായിക്കുമ്പോൾ ഞാനെന്റെ ജീവിതത്തെ വായിക്കുന്നു!
🔆

ഉപ്പയെ ഓർമിക്കാനും മനസ്സിലാക്കാനും ഒരു ദിവസം പോയിട്ട് ഒരു പുരുസ്സായുഷ് പോലും മതിയാവില്ല!

പഠിച്ചിട്ട് ഭാവിയിൽ ആരാകാനാണ് ആഗ്രഹം എന്ന് സാധാരണ ഗതിയിൽ അധ്യാപകൻ വിദ്യാർത്ഥിയോടാണ് ചോദിക്കുക.  മകൻ പഠിച്ച് ആരായിക്കാണാനാണ് ഉപ്പയുടെ ആഗ്രഹം എന്ന് ഉപ്പയോട് ചോദിച്ചത് എന്നെ പഠിപ്പിച്ചിരുന്ന അധ്യാപകനായിരുന്നു.
വക്കീലാകണം എന്നതായിരുന്നു അന്ന് ഉപ്പ പറഞ്ഞ മറുപടി!  വക്കീല് പോയിട്ട് ഒരു ജഡ്ജ് പോലും ആയില്ല ഈ മകൻ!  ചിലപ്പോൾ വിധി അങ്ങിനെയായിരിക്കണം. പിന്നീടെപ്പോഴോ എന്തിനായിരുന്നു ഞാൻ വക്കീലാകണം എന്ന് ഉപ്പ ആഗ്രഹിച്ചതെന്ന് ചോദിച്ചപ്പോൾ ഹിന്ദി സിനിമകളിൽ വീറോടെ വാദിക്കുന്ന നായകന്മാരെ കണ്ട് ഇഷ്ടം തോന്നിയതാണ് എന്നതായിരുന്നു ഉപ്പയുടെ മറുപടി!

നാട്ടിലെ ആദ്യകാല പ്രവാസികളുടെ ആദ്യത്തെ
പേരുകളിൽ ഒന്ന് ഉപ്പയുടേതായിരുന്നു.
രണ്ട് വർഷത്തിലൊരിക്കൽ
വിരുന്നു വരുന്ന അഥിതി.
പേടിയായിരുന്നു എന്നും
പേടിപ്പിച്ചത് കൊണ്ടോ അടിച്ചത് കൊണ്ടോ ആയിരുന്നില്ല അത്.  കുടുംബത്തിലെല്ലാർക്കും ഉപ്പയെ ബഹുമാനം കലർന്ന പേടിയായിരുന്നു.
ഓർമ്മയിൽ തെളിയുന്ന ആദ്യത്തെ കാഴ്ച
ഉപ്പ ഒരു വലിയ തകരപ്പെട്ടി തലയിലും വേറൊരു പെട്ടി കൈയിലും തൂക്കി വളരെ പരീക്ഷണതനായി വീട്ടിലേക്ക് നടന്നടുക്കുന്ന രംഗമാണ്. ഇന്നലെയെന്നപോലെ ഓർമകളെ ഇളക്കിമറിക്കുന്നുണ്ട്  ആജാനുബാഹുവായ ആ വലിയ മനുഷ്യന്റെ വരവ്!
വീട്ടിലേക്ക് ഏതോ ഒരു അപരിചിതൻ വരുന്നത് കണ്ട് ഞാൻ ഭീതിയോടെ തൊട്ടടുത്ത പലചരക്കു കടയിലെ ഒരു മൂലയിൽ പോയി ഒളിച്ചിരുന്നത് 1974 കാലഘട്ടങ്ങളിലെ ഒരു വേനൽ കാലത്തായിരുന്നിരിക്കണം.

വീട്ടിലെ ചാരുകസേരയിൽ 555 സിഗരറ്റും പുകച്ച്  ടേപ് റിക്കോഡറിൽ വളരെ ഉച്ചത്തിൽ മാപ്പിളപ്പാട്ടും ചിലപ്പോൾ മതപ്രസംഗവും കേട്ട് മണിക്കൂറുകളോളം ഇരിക്കും.  ചിലപ്പോൾ അയൽപക്കക്കാരും സുഹൃത്തുക്കളുമുണ്ടാകും പഴയ കഥകൾ പറയാനും ഉച്ചത്തിൽ ചിരിക്കാനും.

ഉപ്പ നാട്ടിലെത്തിയാൽ പിന്നെ എന്റെ സ്കൂളിലേക്കുള്ള പോക്കുവരവുകൾ അടുക്കള വഴിയാകും.  പതിയെ ശബ്ദമുണ്ടാക്കാതെ അടുക്കളയിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ചു മുങ്ങും.  വൈകുന്നേരം സ്കൂൾ വിട്ട് വരുമ്പോൾ ഉപ്പ വീട്ടിലുണ്ടാകാറില്ല.  പിന്നെ കാണുക രാത്രി ഒമ്പത് മണിക്ക് ശേഷമാണ്.  അപ്പോഴേക്കും ഞാനുറങ്ങിയിരിക്കും.

ഉപ്പയുടെ പെട്ടി നിറയെ ടേപ്പ് റികോർഡർ പ്രവർത്തിപ്പിക്കാനുള്ള എവറെഡി ബാറ്ററിയും പത്ത്, ഇരുപതഞ്ച്, അമ്പത് പൈസ നാണയങ്ങളും ഉണ്ടാകും. (ഓലമേഞ്ഞ വീട്ടിൽ ടേപ്പ് റിക്കോർഡർ പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതി എവിടെ!) അതിൽ നിന്നും എനിക്ക് മിഠായിക്കായി പെറുക്കി തന്ന് മാത്രം ഉമ്മ ആ നാണയങ്ങൾ തീർക്കും.  സ്കൂളിലെ ആദ്യത്തെ ഫോറിൻ കുട, ആദ്യത്തെ ഹീറോ പെൻ അങ്ങനെ പലതും എന്റെ പേരിൽ എഴുതി ചേർക്കപ്പെട്ട ബഹുമതികളായിരുന്നു.

ആറു മാസത്തോളം ഉപ്പ വീട്ടിലും നാട്ടിലുമുണ്ടാകും.
തിരിച്ചുപോക്കിന്റെ ഒരാഴ്ച്ചമുമ്പ് തന്നെ വീട് മുകമാകും.  ആഘോഷങ്ങളും കളിചിരികളും മെല്ലെ അസ്തമിക്കും. ടേപ്പ് റികോർഡർ ആർക്കെങ്കിലും ഫ്രീയായോ കാശിനോ കൊടുത്തിരിക്കും.  കൈയ്യിലെ വലിപ്പം കൂടിയ സീക്കോ ഫൈവ് വാച്ചും സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ നൽകിയിട്ടുണ്ടാകും.  ഉപ്പ ചെയ്ത പരോപകാരം, നൽകിയ ദാനധർമ്മങ്ങൾ ഒക്കെയും പരലോകത്ത് തണലും തണുപ്പുമാകട്ടെ. പലരുടെയും സങ്കടങ്ങളെയും വേദനകളെയും തണുപ്പിച്ചവർക്കല്ലാതെ പിന്നെയാർക്കാണ് സ്വർഗ്ഗരാജ്യം!

കാസർകോട് ടൗണിൽ നിന്നും രാവിലെ ആറരക്കോ ഏഴ് മണിക്കോ ബോംബെയിലേക്കുള്ള  ബസ്സ് പുറപ്പെടും.
തിരിച്ചു പോക്കിന്റെ  രണ്ട് ദിവസം മുമ്പ് തന്നെ ടൗണിലേക്ക് അതിരാവിലെ പുറപ്പെടാൻ വേണ്ടി റിക്ഷക്കാരൻ ബാബുവിനെ ഏർപ്പാടാക്കും.
ബാബുവിനോട് വരാൻ പറഞ്ഞ സമയത്ത് തന്നെ ബാബുവിന്റെ റിക്ഷയെയും കാത്ത് ഉപ്പ തയ്യാറായി നിൽക്കും. പക്ഷെ പറഞ്ഞ സമയത്ത് ബാബുവിനെ കാണില്ല!  കാത്ത് കാത്ത്  മടുക്കുമ്പോൾ കാണാം കക്ഷി മെല്ലെ വരുന്നത്.  തലേദിവസം അടിച്ചു കേറ്റിയതിന്റെ മത്ത് മാറിയിട്ടുണ്ടാവില്ല. എങ്കിലും വൈകിയതിന് ബാബുവിനോട് ഒട്ടും ദേഷ്യപ്പെടില്ല.  ഒരു ചെറിയ പെട്ടിയും പാസ്പോർട്ടും ടിക്കറ്റുകളും സൂക്ഷിക്കുന്ന ഒരു ഹാൻഡ്ബാഗും പിടിച്ച് സലാം ചൊല്ലി പതിയെ ഉപ്പ പടിയിറങ്ങുന്ന രംഗമുണ്ട്.
എന്നും ഉപ്പയെ ഓർക്കുമ്പോൾ ആ രംഗം മനസ്സിലേക്ക് ഒരു കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കും.

പിന്നീട് ഞാൻ പ്രവാസിയായപ്പോഴാണ് ആ തിരിച്ചു പോക്കിന്റെ അർത്ഥവും കടിച്ചിറക്കിയ വേദനയുടെ തീക്ഷണതയും ശരിക്കും മനസ്സിലായത്!

എസ്-എ

🔲

"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ!

"ഒപ്പിടി നിര്യന"ക്ക്  കുറ്റിയിടുമ്പോൾ! 💠 ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു. ഈയൊരു മാധ്...