Sunday, April 3, 2022

Architect Nafeesa Faheema

 


Architect Nafeesa Faheema

🔳


ഫഹീമ എന്ന പേരിൻ്റെ അർത്ഥം ബുദ്ധിസാമർത്ഥ്യമുള്ളവൾ, അറിവുള്ളവൾ എന്നൊക്കെയാണ്. ആ പേരിടുമ്പോൾ ഞങ്ങൾ ആഗ്രഹിച്ചതും അതായിരുന്നു. ഇന്നവൾ കോളേജ് ടോപ്പറായി അഞ്ച് വർഷത്തെ കഠിന പരിശ്രമം കൊണ്ട് ആർകിടെക്റ്റ് എന്ന ബിരുദം കരസ്ഥമാക്കിയിരിക്കുന്നു.  പ്രിയപ്പെട്ട മകൾ ഉയർച്ചയുടെ പുതിയ പടവുകൾ കയറുമ്പോൾ ആനന്ദ കണ്ണീർ പൊഴിയുകയാണ്.


രാപ്പകലില്ലാത്ത നിരന്തര പരിശ്രമത്തിൻ്റെ ബാക്കിപത്രമാണിത്.  വളരെ കുറച്ച് മാത്രം ഉറങ്ങിയും

അസൗകര്യങ്ങളിലൊന്നും പരിഭവമറിയിക്കാതെയും നിരന്തരമായ ശ്രമം കൊണ്ട് അവൾ നേടിയെടുത്ത ഈ വിജയത്തിന് തിളക്കമേറെയാണ്.  


ഈയൊരു മേഖല അവൾ സ്വയം തെരെഞ്ഞെടുത്തതായിരുന്നു.   ഈ യാത്രയിൽ പിന്തുണയും പ്രാർത്ഥനയുമായി കൂടെ നിന്ന എല്ലാ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഈ സന്തോഷ നിമിഷത്തിൽ ഹൃദയത്തിൽ ചേർത്തു നിർത്തുന്നു.💕


എസ്.എ

18/11/2021

Emailtosa@gmail.com

🔲

മുജീബ് പട്ല ഉയരങ്ങൾ തൊടുമ്പോൾ!


മുജീബ് പട്ല ഇന്ന് കാർട്ടൂൺ ലോകത്ത് അറിയപ്പെടുന്ന നാമമായി മാറിക്കഴിഞ്ഞു.  തൻ്റെ പന്ത്രണ്ടാം വയസ്സിൽ പത്ര മാസികകളിൽ സാമൂഹ്യ വിമർശനാത്മകമായ കാർട്ടൂണുകൾ വരക്കാൻ തുടങ്ങി. ഇന്ന് തൻ്റെ മുപ്പത്തിയേഴാം വയസ്സിൽ ബ്രസിലിലെ ലിമാറയിൽ നടക്കുന്ന ലോക കാർട്ടൂൺ പ്രദർശനത്തിൽ തൻ്റെ രചനകൾക്ക് ഇടം കണ്ടെത്തിയിരിക്കുന്നു. 


മുജീബിൻ്റെ നാടിനും നാട്ടുകാർക്കും അഭിമാനിക്കാൻ ഇതിനപ്പുറം എന്താണ് വേണ്ടത്! ലോക വേദിയിൽ നമ്മുടെ നാടിൻ്റെ പേര് പരാമർശിക്കപ്പെടുന്ന ആദ്യത്തെ സംഭവമായിരിക്കണം.  എങ്കിലും അദ്ദേഹം പ്രസിദ്ധിയുടെ പടവുകൾ കയറുമ്പോൾ നമുക്കൊരിക്കലും അദ്ദേഹത്തെ പ്രാദേശികമായ നമ്മുടെ "ഠ" വട്ടത്തിൽ തള്ളിച്ചാടാനാവില്ല. അങ്ങനെയാവുകയും ചെയ്യരുത്.

ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു അതുല്യ പ്രതിഭ നമ്മുടെ നാട്ടുകാരനായതിൽ അഭിമാനത്തിൽ സന്തോഷത്തിൽ പുളകം കൊളളുന്ന നിമിഷം.  അദ്ദേഹത്തെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. മുജീബ് പട്ല കയറി വന്ന  പടവുകളെ കുറിച്ച് നേട്ടങ്ങളെക്കുറിച്ച് അറിയാവത്തവർ അപൂർവ്വമായിരിക്കും. എങ്കിലും ചില കാര്യങ്ങൾ കുറിക്കുന്നു.

ആദ്യം ഉയരുന്ന ചോദ്യം അദ്ദേഹം ഈ മേഖലയിൽ എങ്ങനെ എത്തിച്ചേർന്നു എന്നതായിരിക്കും. ഏറ്റവും വലിയ പ്രചോദനം മുഹമ്മദ് ഷാഫി പട്ല എന്ന നാടിൻ്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറ സാനിധ്യമായ അദ്ദേഹത്തിൻ്റെ പിതാവ് തന്നെയാണ്.  മുജീബിൻ്റെ കാർട്ടൂൺ ലോകത്തേക്കുള്ളഓരോ ചുവടുവെപ്പിലും പിതാവിൻ്റെ നിതാന്ത പ്രോത്സാഹനവും പരിശ്രമങ്ങളുമുണ്ട് .

2006 ൽ മെകാനിക്കൽ എഞ്ചിനീയറിംങ്ങിൽ ബിരുദം നേടിയ മുജീബ് 2015 ൽ മാർകറ്റിംഗ് മാനേജ്മെൻറിൽ എം.ബി എ കരസ്ഥമാക്കി. ഇപ്പോൾ തെർമൽ എഞ്ചിനീയറിങ് ആൻ്റ് നാനോ ടെക്നോലജിയിൽ M.Sc. Engineering by Research   പൂർത്തിയാക്കി വരുന്നു. ജോലി: പ്രോജക്ട് മാനേജ്‌മെന്റ് പ്രൊഫഷണൽ (PMP Certified) കൺസൽട്ടന്റ്

ജോലി മേഖലകൾ: Aerospace Design, Oil & Gas, Alternate Energy, News & Media, Engineering, Teaching (എൻജി. കോളേജിൽ അസി. പ്രൊഫസർ)

മറ്റ് പ്രവർത്തനങ്ങൾ: എഡ്യുക്കേഷൻ കൺസൽട്ടൻറ്, കരിയർ ട്രെയിനർ, എഴുത്തുകാരൻ, ബ്ലോഗർ, പോഡ്കാസ്റ്റർ, യൂട്യൂബർ, കാർട്ടൂണിസ്റ്റ്.

പ്രസിദ്ധീകരിച്ച ശാസ്ത്ര പ്രബന്ധങ്ങൾ: 6 (വിഷയങ്ങൾ: Thermal Engineering, Nanotechnology, Material Science, Mechanical Engineering)

പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്: 1 (Start from You - Career Self Help Book, Publisher : Amazon)

Website: www.MujeebPatla.com

Youtube Channel: https://youtube.com/c/TheEducater

Cartoons published in: Malayalam (ഉത്തരദേശം, കാരവൽ, ഗസൽ, ചന്ദ്രഗിരി, കാസർകോട് വാർത്ത) & English newspapers (Vijaya Times, Mangalore Times), Education Magazines

സംസ്ഥാന അവാർഡുകൾ/സമ്മാനങ്ങൾ:

കേരള കാർട്ടൂണ് അക്കാദമി അവാർഡുകൾ - 1998 മികച്ച കാരിക്കേച്ചർ രണ്ടാം സ്ഥാനം(സ്‌കൂൾ തലം), 1999 മികച്ച കാർട്ടൂണ് ഒന്നാം സ്ഥാനം (സ്‌കൂൾ തലം), 2000 മികച്ച കാർട്ടൂണ് ഒന്നാം സ്ഥാനം-മികച്ച കാരിക്കേച്ചർ ഒന്നാം സ്ഥാനം (സ്‌കൂൾ തലം), 2006 മികച്ച കാരിക്കേച്ചർ (ഓപ്പണ്‌ വിഭാഗം), മലയാളമനോരമ മാവേലി കാർട്ടൂണ് മത്സരം 2012 - മൂന്നാം സ്ഥാനം

ദേശീയ പുരസ്കാരങ്ങൾ/അവാർഡുകൾ: Best Budding Cartoonist of The Year 2008 (Indian Institute of Cartoonists - Bangalore) MKMA Award, CSAT 360 Distinct Cartoonist Award 2015.

നടത്തിയ എക്സിബിഷനുകൾ: 2012 കേരള ലളിത കലാ അക്കാദമി (കൊച്ചി), 2013 എൻഡോസൾഫാൻ ദുരിത കാഴ്ച്ച (കുമ്പള), 2015 മൈൻഡ്ലോട്ട് കാർട്ടൂണ് കാരിക്കേച്ചർ എക്സിബിഷൻ (കാസർകോട്) - പുതിയ തലമുറയിലെ കർട്ടൂണിസ്റ്റുകളെ കണ്ടെത്താനും, പ്രോത്സാഹനം നൽകാനും ചെയ്തു, 2018 ArtLoT 2K18 കാർട്ടൂണ് ശിൽപശാല കാർട്ടൂണ് കലയെ പൊതു ജനത്തിന് പരിചയപ്പെടുത്താൻ നടത്തി, 2019 മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിന് പണം സ്വാരൂപിക്കാൻ കേരളത്തിലെ മികച്ച കർട്ടൂണിസ്റ്റികളെ അണിനിരത്തി കാസര്കോടിന്റെ ചരിത്രത്തിലാദ്യമായി തത്സമയ കാരിക്കേച്ചർ ഷോ.


കേരളത്തിലെ ഏറ്റവും കൂടുതൽ കാർട്ടൂണിസ്റ്റുകളുടെ പ്രാതിനിധ്യമുള്ള കാർട്ടൂണിസ്റ്റുകള്ടെ കൂട്ടായ്മയായ 'കാർട്ടൂണ് ക്ലബ് ഓഫ് കേരളയുടെ' അംഗമാണ്. ഇപ്പോൾ മുജീബ് ദുബായിലെ പ്രസിദ്ധമായ ,പെട്രോഗ്യാസ് കമ്പനിയിൽ പ്രോജക്ട് മാനേജ്‌മെന്റ് കൺസൾടെന്റ് ആയി ജോലി ചെയ്യുന്നു.ഇനിയും പ്രശസ്തിയുടെ ഉന്നതമായ പടവുകൾ കടക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു. 

എസ്. എ

17/12/2021

🔲

ആറാട്ട്



🔳

ഈ വാക്ക് കേൾക്കുമ്പോൾ പഴയ സിനിമാ ഗാനമാണ് ഓർമയിൽ മൂളിപ്പാട്ടും പാടി വരുന്നത്‌. "ആറാട്ടിനാനകൾ എഴുന്നള്ളി..... "

ഒരു പാട് വർഷങ്ങൾക്ക് ശേഷമാണ് തിയേറ്ററിൽ പോയി സിനിമ കാണുന്നത്.  പണ്ടത്തെപ്പോലൊന്നുമല്ല സ്ക്രീനിൽ കഥാപാത്രങ്ങൾക്കൊക്കെ എന്നാ വലിപ്പമാണെന്നെ! 😂  സൗണ്ട് സിസ്റ്റവുമൊക്കെ ഭയങ്കരം തന്നെ!😄

ആറാട്ട് സിനിമ കണ്ടിരിക്കാവുന്ന ടിപ്പിക്കൽ മോഹൻലാൽ സിനിമ എന്നതിനപ്പുറമൊന്നുമില്ല.  അദ്ദേഹത്തിന് വേണ്ടി മാത്രം ഡിസൈൻ ചെയ്ത സിനിമയാണിത്. നെയ്യാറ്റിങ്കര ഗോപൻ എന്ന കഥാപാത്രത്തെ വളരെ നന്നായി അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ മോഹൻലാലിന് കഴിഞ്ഞിട്ടുണ്ട്. ഒപ്പം വിജയരാഘവൻ തൻ്റെ മത്തായി എന്ന കഥാപാത്രം അതിലുമേറെ ഭംഗിയാക്കി. സിദ്ധീഖിൻ്റെ പോലിസ് ഓഫിസർ അറുബോറാണ്. 

കുറെ അനാവശ്യമായ അടിയും കുത്തും വളിച്ച ചില കോമഡികളും സിനിമയുടെ ക്വാലിറ്റി നഷ്ടപ്പെടുത്തിയിട്ടുണ്ട്. കഥയെഴുതിയ ഉദയകൃഷ്ണന്മൊത്തത്തിൽ ഒരു കഥയുമില്ല എന്ന് മനസ്സിലായി.മോഹൻലാലിൻ്റെ ശൈലിക്ക് ഒരു സിനിമ വേണം എന്നു മാത്രമാണ് ഉണ്ടായിരുന്നത് എന്നു തോന്നുന്നു.


വരിക്കാശേരി പോലുള്ള മനയൊക്കെ സ്വന്തമായുള്ള സവർണ്ണർക്കാണ് സംഗീതവും പട്ടാള ഉദ്യോഗവുമൊക്കെ പറഞ്ഞിട്ടുള്ളത് എന്ന് ഇതിനു മുമ്പും മലയാള സിനിമ പറഞ്ഞു തന്നിട്ടുള്ളത് കൊണ്ട് ഇവിടെ പ്രത്യേക ആശ്ചര്യ ചിഹ്നമൊന്നും ആവശ്യം വരില്ല.

ന്നാ.. ശരി..😉🙏

  എസ്.എ

19-02-2022


🔲

 


കുഞ്ഞോളുവും  യാത്രയായി!

🔳


ഗ്രാമത്തിലെ തൊണ്ണൂറ് ശതമാനം ആളുകളും ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന കാലം.  കഠിനമായി അധ്യാനിച്ചാൽ പോലും വിഷപ്പകറ്റാൻ കഴിയാതിരുന്ന, അർദ്ധ പട്ടിണിയിൽ  കഴിഞ്ഞിരുന്ന ഭൂതകാലം! അമ്പതു വർഷങ്ങൾപ്പുറത്തെ നാടിൻ്റെ ചരിത്രം അറിയുന്ന ഏതൊരാളും അതൊക്കെ ഓർക്കുന്നുണ്ടാകും.  അന്ന് ആളുകളൊക്കെ  പരസ്പരം കൊണ്ടും കൊടുത്തും സ്നേഹിച്ചും യാതൊരു തരത്തിലുമുള്ള മതിൽ കെട്ടുകളുമില്ലാതെ ജീവിച്ചു.

കാർത്ത്യാനി എന്നായിരുന്നു അവരുടെ ശരിയായ പേര്.  നാട്ടുകാർ സ്നേഹത്തോടെ അവരെ കുഞ്ഞോളു എന്ന് വിളിച്ചു. കുഞ്ഞു മാളു ആയിരിക്കണം കുഞ്ഞോളു എന്നായിത്തീർന്നത്! കുഞ്ഞോളു ഞങ്ങൾക്കന്യരായിരുന്നില്ല, അവരുടെ മക്കളും.അന്നും ഇന്നും. 

പൊതുവെ മുസ്ലിം സ്ത്രീകളെ അവർ "നൈത്യാർ" എന്ന് വിളിച്ചു.  എൻ്റെ ഉമ്മ നബീസ നൈത്യാർ അവരുടെ ഉറ്റ സുഹൃത്തായിരുന്നു.  എന്താണ് ഈ നൈത്യാർ എന്ന് പലപ്പോഴും ആലോചിച്ചിരുന്നു. ഈയ്യടുത്താണ് രവീന്ദ്രൻ പാടിയുടെ ഒരു കുറിപ്പിൽ നിന്നും നൈത്യാർ എന്ന വാക്കിൻ്റെ അർത്ഥം രാജകുമാരി എന്നാണെന്നും സിംഹള (ശ്രീലങ്ക) ഭാഷയിൽ നിന്നാണ് അതിൻ്റെ ഉത്പത്തി എന്നും മനസ്സിലാക്കുന്നത്.

ഉമ്മയും ഞാനും ബന്ധുവീടുകളിലേക്ക് പോകുന്ന യാത്രകളിലെ ഇടത്താവളം കൂടിയായിരുന്നു അവരുടെ വീട്. ഉമ്മയും കുഞ്ഞോളുവും ദീർഘനേരം അവിടെ സംസാരിച്ചുകൊണ്ടേയിരിക്കും.  അപ്പോഴൊക്കെയും അക്ഷമനായി നമുക്ക് പോകാം ഉമ്മാ എന്ന് ഞാൻ പറഞ്ഞു കൊണ്ടേയിരിക്കുമായിരുന്നു.  ഓർമ്മകളിലേക്ക് തിരികെ വരുന്ന ഇന്നലെകൾ.  ആയുസ്സിൻ്റെ പുസ്തക താളിൽ നിന്നും കൊഴിഞ്ഞു പോയ ബാല്യകൗമാരങ്ങൾ!  

അന്ന് എല്ലാവരും അവരെ കുഞ്ഞോളു എന്നു വിളിക്കുമ്പോൾ എനിക്കവർ കുഞ്ഞിമ യായിരുന്നു. ഞാൻ മാത്രം കുഞ്ഞിമ എന്ന് വിളിച്ചു. ആ വിളി അവർക്ക് ഇഷ്ടവുമായിരുന്നു.  ഉമ്മയോ മറ്റാരും തന്നെയോ അത് തിരുത്താനോ വിലക്കാനോ നിന്നിട്ടില്ല. മനുഷ്യർ തമ്മിൽ നിഷ്കളങ്കമായ സ്നേഹം കളിയാടിയിരുന്ന അന്ന് വേർതിരിവുകൾക്ക് പ്രസക്തിയുണ്ടായിരുന്നില്ല.

തിരികെയുള്ള ഓരോ യാത്രയിലും ഞാനവരെ സന്ദർശിക്കുമായിരുന്നു.  അവസാനമായി കാണുന്നത് എകദേശം രണ്ട് വർഷങ്ങൾക്കു മുമ്പാണ്.  പ്രായാധിക്യം കൊണ്ട് നന്നേ ക്ഷീണിച്ചിരുന്നു.

വെറുപ്പിൻ്റെയും കുടിലതയുടെയും തത്വശാസ്ത്രം അരങ്ങു വാഴുന്ന പുതിയ കാലത്ത് ആത്മാർത്ഥ സ്നേഹത്തിൻ്റെയും, നന്മ മനസ്സിൻ്റെയും ഉടമയെ മറക്കാനാവില്ല. ആ നല്ല കാലത്തേയും!

പ്രിയപ്പെട്ട കാർത്ത്യായനി എന്ന കുഞ്ഞോളു അമ്മക്ക് ആദരാജ്ഞലികൾ!


എസ്.എ

28-02-2022

ആൽമരം




ആൽമരം

🔳

ആൽമരം 

എന്നൊന്നില്ല

ചില ചെറിയ

മരങ്ങൾ വളർന്നാണ്

ആൽ മരങ്ങളാവുന്നത്.


ഓരോ വെയിലും

ആൽ മരത്തിൻ്റെ

ഉച്ചിയിലേക്ക്

ആഴ്ന്നിറങ്ങിയാലും 

പകരം

തരുന്ന തണുപ്പിൻ്റെ 

തണുപ്പു മതി

കാലങ്ങളോളം

ജീവൻ നിലനിർത്താൻ.


ആ തണലിലേക്ക്

ഇറങ്ങിച്ചെല്ലണം

പ്രണയത്തിൻ്റെ

നീലാകാശത്ത്

അന്നേരം

ചില നക്ഷത്രങ്ങൾ

ഉദിച്ചുയരും.


നഷ്ടങ്ങളുടെയും

ഇഷ്ടങ്ങളുടെയും

വേലിയേറ്റയിറങ്ങൾ അപ്പോൾ തിരിച്ചറിയും.


ഒരാൽ മരത്തിൽ

എപ്പോഴെങ്കിലും

തൂങ്ങിയാടിയവർക്കറിയാം

അതിൻ്റെ 

കരുത്ത്.


ആൽമരം

എന്നൊന്നില്ല

ചെറിയ മരങ്ങൾ

വളർന്നാണ്

ഒരാൽ മരം ഉണ്ടാകുന്നത്!


എന്തിനാണൊരു വീട്ടുപേര്!


💕




ഏക മകനെ തനിച്ചാക്കി മരണത്തിൻ്റെ തണുപ്പിലേക്കും ഏകാന്തതയിലേക്കും ഉമ്മ പടിയിറങ്ങി പോയത് 2020 - എപ്രിൽ ഒന്നിനായിരുന്നു.  മകനു വേണ്ടി പ്രാർത്ഥിക്കാൻ ഇനി ഉമ്മ ഇല്ല എന്ന തിരിച്ചറിവ് നൽകുന്ന നോവ് പറഞ്ഞറിയിക്കാൻ കഴിയില്ല!


ഓലമേഞ്ഞ വീട്ടിൽ നിന്നും ഓട് മേഞ്ഞ വീട്ടിലേക്കും അവിടെ നിന്നും കോൺക്രീറ്റ് വീട്ടിലേക്കും കൂടുമാറിപ്പോകുമ്പോൾ ഉമ്മ പറയാറുണ്ടായിരുന്നു  "ഇനിയൊരു വീട്ടിലേക്ക് കൂടി പോകണം.  അതു മാത്രമാണിനി ബാക്കി!"   അപ്പോഴെക്കെ ഞാൻ തിരിച്ചു പറയുമായിരുന്നു.  "അവിടേക്ക് നമുക്കെല്ലാവർക്കും ഒന്നിച്ചു പോകാം ഉമ്മാ.." 

ഉമ്മ പറയും:  അങ്ങനെയൊന്നില്ല, ആദ്യം വന്നവർ ആദ്യം പോകണം.  ഉമ്മാൻ്റെ ആഗ്രഹം ജയിച്ചു.  ഞാൻ തോറ്റു.  ആ തോൽവി ഒരിക്കലും അവസാനിക്കാത്ത സങ്കടത്തിൻ്റെ തിരമാലകൾ തീർത്തു കൊണ്ടേയിരിക്കുന്നു.

ജീവിതാവസാന കാലത്ത് ഉമ്മാനെ പരിചരിക്കാൻ കഴിഞ്ഞു എന്നത് മാത്രമാണ് ഭാഗ്യം!  ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യവും സമ്പത്തും അതു തന്നെയാണല്ലോ!


മരണവേദന ഞാനെങ്ങനെ സഹിക്കും

ഖബർ ജീവിതം ഞാനെങ്ങനെ തരണം ചെയ്യും!  എന്ന ചോദ്യം അവസാന നാളുകളിൽ ഉമ്മ നിരന്തരം തനിയെ ചോദിച്ചു കൊണ്ടേയിരുന്നു. ഉമ്മ മരിക്കുമ്പോൾ ഞാൻ അരികിലുണ്ട്.  ഏപ്രിൽ ഒന്ന് ബുധനാഴ്‌ച്ച അർദ്ധരാത്രി 1.30 ന്. ഉറങ്ങാതെ കാവൽ നിന്ന അവസാന നാളുകൾ.   തുടർച്ചയായ നാല് ദിവസങ്ങളിൽ ഉമ്മ സഹിച്ച വേദന!

മനസ്സ് വിങ്ങുന്നു

വാക്കുകൾ വിറങ്ങലിക്കുന്നു....


ജേഷ്ടനോ, അനുജനോ ജേഷടത്തിയോ അനുജത്തിയോ

ആരും കൂട്ടിനില്ലാത്ത

ഒറ്റയാനായി പോയല്ലോ എൻ്റെ മോൻ!  എന്ന് പറഞ്ഞു പലപ്പോഴും കണ്ണുനീർ വാർക്കുമായിരുന്നു ഉമ്മ.  ഉമ്മയുടെ പ്രാർത്ഥനയായിരുന്നു ജീവിതത്തിൻ്റെ തെളിച്ചം.  ഉമ്മ പോയപ്പോൾ ഉമ്മ മാത്രമല്ല പോയത് വീട് തന്നെ ശൂന്യമായി.


ഇന്നെൻ്റെ ഒരു സുഹൃത്തിൻ്റെ ഉമ്മ മരിച്ചു.  അടുത്തറിയുന്നവരുടെ ഉമ്മ മരിച്ചു എന്ന് കേൾക്കുമ്പോൾ എൻ്റെ ഉമ്മ മരണാസന്നയായി കിടന്ന ആ സന്ദർഭം ഓർമ്മയിലേക്കോടി വരും.  കണ്ണു നിറയും, കരയാൻ കഴിയില്ല.  വിങ്ങി വിങ്ങി ഉരുകിയില്ലാതാകും!


മിക്കയാഴ്ചകളിലും ഉമ്മാൻ്റെ ഖബറിനരികിൽ പോകും.   സമയമേറെ കഴിഞ്ഞാലും തിരിച്ചു വരാൻ കഴിയില്ല.  ഗതകാല ഓർമ്മകളെല്ലാം തിരമാലകൾ കണക്കെ ഉയർന്നു വരും.  ഇനിയിപ്പോൾ എന്നാണ് ഉമ്മാൻ്റെ ഖബറിടം കാണുക എന്നും സിയാറത്ത് (സന്ദർശനം) സാധ്യമാകുക എന്നറിയില്ല.


പട്ല വലിയ പള്ളിയുടെ ചാരത്ത് ഉമ്മയുണ്ട്.  തിരച്ചറിയാൻ പേര് പോലും കൊത്തിവെക്കാത്ത വീട്ടിൽ സുഖനിദ്രയിൽ! അല്ലെങ്കിലും മകന് ഉമ്മാൻ്റെ വീട് തിരിച്ചറിയാൻ എന്തിനാണൊരു വീട്ടു പേര്!


ആഗ്രഹിച്ചു പോകുകയാണ്, ഒരാളുടേയും ഉമ്മമാർ മരിക്കരുത് അതവർക്ക് താങ്ങാനാവില്ല!


എസ്.എ

28-06-2021

🔳

ഏപ്രിൽ ഒന്ന്!

🔳


"കണ്ണീരു മായുന്നത് വരെ കാത്തിരിക്കണ്ട, കണ്ണീര്  തുടച്ചുയാത്ര തുടരുക"


കണ്ണിൽ കടലോളം കണ്ണുനീർ നിറച്ച് വെച്ച് അക്ഷരാർത്ഥത്തിൽ ഒറ്റപ്പെട്ടു പോയ ദിനം! ചേതനയറ്റ ആ മുഖം അവസാനമായി കണ്ട ആ പാതിരാവിന് ഇന്നേക്ക് രണ്ട് വർഷം തികയുന്നു..


വീടിനെ തഴുകിത്തലോടിപ്പോകുന്ന കാറ്റിനിപ്പോഴും ഉമ്മയുടെ ഗന്ധമുണ്ട്. തൊട്ടപ്പുറത്തു ഉമ്മയുണ്ടുറങ്ങുന്നു നിശബ്ദം എന്നു വിശ്വസിക്കാനാണെനിക്കിഷ്ടം!


ജീവിതനൗക തുഴയാൻ വേറെ വഴികളൊന്നുമില്ല.

അലയടിച്ചു വരുന്ന ഏത് സങ്കടക്കടലിലും ഈ കാലവും കടന്നു പോകും എന്നോർത്ത്  മുന്നോട്ട് പോകുക എന്നത് മാത്രമാണ് പ്രതിവിധി!


ഓർമ്മകളെ വഴിയിലുപേക്ഷിച്ചു പോകാൻ കഴിയില്ല.

ഇടയ്ക്കിടെ സന്തോഷ നിമിഷങ്ങളുടെ വേലിയേറ്റമുണ്ടാകും, ഒട്ടും വൈകാതെ, പിറകിൽ തന്നെ പെയ്തൊഴിയാത്ത

ഓർമ്മകളിൽ നനഞ്ഞു കുതിർന്ന വേലിയിറക്കവും കാണും.


ഓർമകൾ എല്ലാ  വേദനയേക്കാളും അപ്പുറത്തുള്ള ഏതോ ഒരു വികാരമാണ്. 

വാക്കുകൾ മുഴുമിക്കാതെ പകുതിയിൽ വെച്ച് വേർപിരിഞ്ഞു പോകേണ്ടി വന്നവർ, അവർ പറയാൻ കരുതി വെച്ച വാക്കുകളായിരിക്കണം പ്രിയപ്പെട്ടവരുടെ വിങ്ങലായി മാറുന്നത്.


നാളെ എന്ന പ്രതീക്ഷയാണ് ജീവിതം. പക്ഷെ, നാളെ എന്നത് ആർക്കും ഒരുറപ്പുമില്ലാത്ത യാത്രയാണ്. എവിടെ എങ്ങിനെ എന്ന് തീർപ്പില്ലാത്ത

യാത്ര.

കാലങ്ങൾ ഒരു ദയയും കാണിക്കാതെ കടന്നു പോകും.

നമ്മൾ ആഗ്രഹങ്ങളുടെ പിറകെ ഓടി ഓടി ഒരുനാൾ തളർന്നു വീഴും.  അങ്ങിനെ നമ്മളും നല്ലതോ ചീത്തയോ ആയ  ഓർമകളുടെ ചിരാതുകൾ കത്തിച്ചു വെച്ചു മറയും.  നമ്മൾ ക്യൂവിലാണ്.


ഓർമിക്കാൻ ഒരാളുപോലുമില്ലാത്ത എത്രയോ മനുഷ്യർ ഈ ലോകത്ത് നിന്നും യാത്ര പോയി.  നമ്മെ ഓർമിക്കാൻ ആരുണ്ടാകും, ഏറ്റവും പ്രിയപ്പെട്ടവരല്ലാതെ, അതിനു മാത്രം എന്തടയാളപ്പെടുത്തലുകളാണ് നാം ബാക്കി വെച്ചത്!


ഉമ്മ......


എൻ്റെ ഓർമ്മയുടെ ഓരങ്ങളിലിങ്ങനെ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു.  പ്രാർത്ഥനകൾക്ക്

കാതോർക്കുകയാവാം....🤲


എസ്-എ

01-04-2022

🔳

"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ!

"ഒപ്പിടി നിര്യന"ക്ക്  കുറ്റിയിടുമ്പോൾ! 💠 ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു. ഈയൊരു മാധ്...